പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) അന്തരിച്ചു. കൊച്ചി സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമായ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് ആ വിഭാഗത്തിൽ നിന്നു വരുന്ന നാരായൻ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള 'കൊച്ചരേത്തി' എന്ന കൃതിയ്ക്ക് മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കാതറീൻ തങ്കമ്മയാണ് കൊച്ചരേത്തി Kocharethi: The Araya Woman എന്ന പേരിൽ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രസിദ്ധീകരിച്ചത് ഓക്സ് ഫഡ് യൂണിവേഴ് സിറ്റി പ്രസ്. ഈ കൃതി 2011-ൽ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾക്കുള്ള Economist Crossword Book Award നേടി. ഹിന്ദിയിലേക്കും, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് 'കൊച്ചരേത്തി.'
'കൊച്ചരേത്തി' ഉൾപ്പെടെ എട്ട് നോവലുകളും അഞ്ച് ചെറുകഥാസമാഹാരങ്ങളും നാരായൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. കൊച്ചരേത്തിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്നമുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം.
ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ജനിച്ചു കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.
മറ്റു കൃതികൾ ഊരാളിക്കുടി,ചെങ്ങാറും കുട്ടാളും,വന്നല (നോവൽ)നിസ്സഹായന്റെ നിലവിളി,(കഥാസമാഹാരം) ഈ വഴിയിൽ ആളേറെയില്ല (നോവൽ) പെലമറുത (കഥകൾ) ആരാണു തോൽക്കുന്നവർ (നോവൽ). പ്രധാന പുരസ്കാരങ്ങൾ അബുദാബി ശക്തി അവാർഡ്(1999) തോപ്പിൽ രവി അവാർഡ്(1999)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam literature, Obit, Obituary