തിരുവനന്തപുരം: മരം മുറി ഉത്തരവ് പുറത്തിറക്കാൻ നിയമ ഉപദേശം തേടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമവകുപ്പിന്റെയോ അഡ്വക്കേറ്റ് ജനറലിന്റെയോ അഭിപ്രായം റവന്യൂ വകുപ്പ് തേടിയില്ല. ഉത്തമ ബോധ്യത്തിൽ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറക്കിയത് എന്നും റവന്യൂ മന്ത്രി പറഞ്ഞു.
മരംമുറിയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ ആണ് എംഎൽഎമാർ റവന്യൂ മന്ത്രിക്ക് മുന്നിൽ വച്ചത്. നിയമ വകുപ്പിന്റെ അനുമതി തേടാതെ അന്നത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മരം മുറിക്കാൻ അനുമതി നൽകിയത് പ്രതിപക്ഷം വൻവിവാദമാക്കിയിരുന്നു.
എന്നാൽ സർവ്വകക്ഷി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിയതെന്നും ഇതിൽ നിയമ പ്രശ്നമില്ലെന്നും ആയിരുന്നു റവന്യൂവകുപ്പിന്റെ നിലപാട്. ഇക്കാര്യം വീണ്ടും നിയമസഭയിൽ റവന്യൂ മന്ത്രി കെ രാജൻ ആവർത്തിച്ചു.
മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട നിലപാടെടുത്തതിൻ്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടി എടുത്തിട്ടില്ലന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
റവന്യൂ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്നു ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ സംഭവത്തിൽ സർക്കാരിന് പങ്കില്ലെന്ന് മന്ത്രി ആവർത്തിക്കുന്നു. ഗുഡ് സർവീസ് എൻട്രി നൽകിയതും തിരിച്ചെടുത്തു മന്ത്രി അറിഞ്ഞില്ല. ഉദ്യോഗസ്ഥ നടപടി മാത്രമാണ് ഉണ്ടായത്. വനിതാ ഉദ്യോഗസ്ഥ മന്ത്രിക്ക് നൽകിയ പരാതിയിൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണ്. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ തുടർ നടപടി ഉണ്ടാകുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
മുട്ടിൽ മരംമുറി വിവാദത്തിന്റെ അടിസ്ഥാനത്തിൽ ഫയലുകൾ കൈകാര്യം ചെയ്ത റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അച്ചടക്ക നടപടി എടുക്കുന്നു എന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. മരംമുറി യുമായി ബന്ധപ്പെട്ട രേഖകൾ പുറത്തായതിൽ ഉദ്യോഗസ്ഥതല ഗൂഢാലോചന നടന്നുവെന്നാണ് സർക്കാരിന്റെ നിലപാട് എന്നാണ് ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ് മന്ത്രി കെ രാജൻ നിയമസഭയിൽ മറുപടി നൽകിയത്.
മരംമുറി കേസിലെ പ്രതികൾ മുൻ മന്ത്രിമാരുമായും ഇപ്പോഴത്തെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാൽ റവന്യുമന്ത്രി ഇത് നിഷേധിച്ചു. പ്രതികൾ ആരും തങ്ങളെ വന്ന കണ്ടിട്ടില്ലെന്നാണ് മന്ത്രി നിയമസഭയിൽ പറഞ്ഞത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.