'ശബരിമല സ്വര്‍ണപ്പാളി ഇടപാട് 500 കോടി രൂപയ്ക്ക്'; വിവരങ്ങൾ നൽകാമെന്ന് രമേശ് ചെന്നിത്തല
- Published by:Sarika N
- news18-malayalam
Last Updated:
കേസിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും ഇപ്പോൾ അറസ്റ്റിലായവർ കേസിലെ സഹപ്രതികൾ മാത്രമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ മോഷണ കേസിന് പിന്നിൽ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്ന എഡിജിപി വെങ്കടേഷിനാണ് അദ്ദേഹം കത്ത് നൽകിയത്. പുരാവസ്തുക്കൾ മോഷ്ടിച്ച് രാജ്യാന്തര കരിഞ്ചന്തയിൽ വിൽക്കുന്ന സംഘവുമായി ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
കേസിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്നും ഇപ്പോൾ അറസ്റ്റിലായവർ കേസിലെ സഹപ്രതികൾ മാത്രമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഈ കേസിലെ മുഖ്യസംഘാടകർ ഇപ്പോഴും അന്വേഷണത്തിൻ്റെ പരിധിയിൽ വന്നിട്ടില്ല. പൗരാണിക വസ്തുക്കൾ കടത്തുന്നവരെക്കുറിച്ച് നേരിട്ട് അറിവുള്ള ഒരു വിശ്വസ്ത വ്യക്തിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ഏകദേശം 500 കോടി രൂപയുടെ ഇടപാടാണ് സ്വർണപ്പാളിയുടെ കാര്യത്തിൽ നടന്നിരിക്കുന്നത്.
ഈ വിവരങ്ങൾ സ്വതന്ത്രമായി പരിശോധിച്ച് യാഥാർത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് താൻ ഇപ്പോൾ അന്വേഷണ സംഘത്തിന് കൈമാറുന്നതെന്നും ചെന്നിത്തല അറിയിച്ചു. ഈ വ്യക്തി പൊതുജനമധ്യത്തിൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലും പ്രത്യേക അന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴി നൽകാനും തയ്യാറാണ്.
advertisement
നിലവിൽ കേസിൽ ചോദ്യം ചെയ്യപ്പെട്ട ആഭരണ വ്യാപാരി ഗോവർധൻ വെറും ഇടനിലക്കാരൻ മാത്രമാണ്. ശക്തമായ രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക സ്രോതസ്സുകളുമുള്ളവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്ന് പൗരാണിക വസ്തുക്കളുടെ രാജ്യാന്തര കരിഞ്ചന്തക്ക് നേതൃത്വം നൽകിയിരുന്ന സുഭാഷ് കപൂർ സംഘത്തിൻ്റെ രീതികളുമായി ശബരിമല മോഷണത്തിന് സാമ്യമുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്തിനകത്തുള്ള ചില വ്യവസായികൾക്കും സംഘടിത റാക്കറ്റുകൾക്കും ഇതിൽ പങ്കുണ്ടെന്ന വിവരവും തനിക്ക് ലഭിച്ചെന്ന് അദ്ദേഹം അറിയിച്ചു. ഇത്ര വിപുലമായ അന്വേഷണം നടത്തിയിട്ടും നഷ്ടപ്പെട്ട സാധനസാമഗ്രികൾ കണ്ടെത്താൻ കഴിയാത്തത് വിഷയത്തിലെ രാജ്യാന്തര ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സ്വർണമോഷണവുമായി ബന്ധപ്പെട്ട വിശാലമായ ഗൂഢാലോചനയും അന്താരാഷ്ട്ര മാഫിയാ ബന്ധങ്ങളും അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം തയ്യാറാണെങ്കിൽ കൂടുതൽ നിർണായക വിവരങ്ങൾ നൽകാൻ തനിക്ക് സാധിക്കുമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
December 07, 2025 3:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമല സ്വര്‍ണപ്പാളി ഇടപാട് 500 കോടി രൂപയ്ക്ക്'; വിവരങ്ങൾ നൽകാമെന്ന് രമേശ് ചെന്നിത്തല


