തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്ഷേപിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനെതിരെ സേനയില്‍ അമര്‍ഷം. പൊലീസിനെ നോക്കുകുത്തിയാക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് ഇന്നലെ കോളജില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. ബോധപൂര്‍വമാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആക്ഷേപിക്കുന്നതെന്നും ഈ നിലയില്‍ ഇനിയും തുടരാനാകില്ലെന്നും പൊലീസുകാര്‍ പറയുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി പൊലീസുകാർ ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് യൂണിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐ അതിക്രമമുണ്ടായത്. പൊലീസുകാരെ കാമ്പസില്‍ നിന്നും ഇറക്കി വിടാനായിരുന്നു ശ്രമം. ഇതിന്റെ ഭാഗമായി ലാത്തിയും ഷീല്‍ഡും വലിച്ചെറിയുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തു. പുതിയതായി നിയമിച്ച അഡ്ഹോക് കമ്മിറ്റി അംഗങ്ങളാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. ഇതിനിടെ സംഘടനയില്‍പ്പെട്ട പെണ്‍കുട്ടികളെ ഉപയോഗിച്ച് ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കെതിരെ വ്യാജ പരാതി നല്‍കാനുള്ള നീക്കം എസ്.എഫ്.ഐ നടത്തുന്നെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കോളജിലെ യൂണിയന് ഓഫീസിനോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തില്‍ മറ്റു വിദ്യാര്‍ഥി സംഘടനകള്‍ ഇന്നലെ അംഗത്വ വിതരണം സംഘടിപ്പിച്ചിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ ഓഡിറ്റോറിയത്തിനു മുന്നില്‍ പൊലീസും നിലയുറപ്പിച്ചു. ഇതാണ് എസ്.എഫ്.ഐ നേതാക്കളെ ചൊടിപ്പിച്ചത്. പൊലീസിനെതിരെ എസ്.എഫ്.ഐ രംഗത്തുവന്നതോടെ പ്രിന്‍സിപ്പല്‍ ഇവരെ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും നേതാക്കള്‍ പങ്കെടുത്തില്ല. ഒടുവില്‍ യൂണിയൻ ഓഫീസിനു സമീപത്തുണ്ടായിരുന്ന പൊലീസുകാരെ പിന്‍വലിച്ചു. എന്നാല്‍ എല്ലാ പൊലീസുകാരെയും കാമ്പസില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തില്‍ എസ്.എഫ്.ഐ നേതാക്കള്‍ ഉറച്ചുനിന്നു. ഇതോടെ കോളജിന് അവധി പ്രഖ്യാപിച്ചു. എന്നാൽ മറ്റു വിദ്യാര്‍ഥികള്‍ കാമ്പസ് വിട്ടു പോയെങ്കിലും എസ്.എഫ്.ഐ നേതാക്കള്‍ പുറത്തുപോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഇന്നലെ ഏറെ വൈകിയും പ്രിന്‍സിപ്പലും കാമ്പസില്‍ തുടര്‍ന്നു. ഒടുവില്‍ നേതാക്കള്‍ ഇടപെട്ടാണ് എസ്.എഫ്.ഐക്കാരെ അനുനയിപ്പിച്ചത്. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ നടപടിക്കെയ്തിരെ പൊലീസിലും അമര്‍ഷം പുകയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.