കോഴിക്കോട്: പാര്‍ലമെന്റില്‍
കര്‍ഷകബില്ലില്‍ മൂന്ന് ദിവസമായി ചര്‍ച്ചയും പ്രതിപക്ഷ പ്രതിഷേധവും നടക്കുമ്പോഴും മുസ്ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടി എവിടെയെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ. കര്‍ഷക ബില്ലിനെതിരെ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റായാണ് പലരും ചോദ്യങ്ങളുമായി എത്തിയിരിക്കുന്നത്.
ബില്ലില്‍ ചര്‍ച്ച നടന്ന ഇന്ന് കുഞ്ഞാലിക്കുട്ടി കേരളത്തിലായിരുന്നു. കെ.എം.സി.സി പ്രവര്‍ത്തകരും പാര്‍ട്ടി അനുഭാവികളുമാണ് ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സഭയില്‍ ശനിയാഴ്ചയും ഞായറാഴ്ചയും തിങ്കളാഴ്ചയും ബില്ലിനെച്ചൊല്ലി ബഹളവും സസ്പെന്‍ഷനുമെല്ലാമുണ്ടായിരുന്നു. രാജ്യസഭയിലാണ് ബില്‍ വന്നതെങ്കിലും ലോക്സഭയില്‍ അതിന്റെ പ്രതിഫലനമുണ്ടായി.
മുനീറിന്റെ എഫ്.ബി പോസ്റ്റിന് അബ്ദുല്‍ ജലീല്‍ എന്നയാള്‍ കമന്റ്.; 'പ്രിയപ്പെട്ട മുനീര്‍ സാഹിബ് അങ്ങയുടെ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രണ്ടുദിവസമായി പാര്‍ലിമെന്റില്‍ ഇല്ല. അവിടെ എന്ത് നടക്കുന്നുവെന്ന് പോലും അദ്ദേഹം അറിയുന്നില്ല. ഫാസിസത്തെ നേരിടാന്‍ പോയ ആളാണ് അദ്ദേഹം. ഇപ്പോള്‍ കേരളത്തിലെ ഫാസിസത്തെ നേരിടുന്ന തിരക്കിലാണ്. ലോക്സഭ നടക്കുമ്പോള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് തങ്ങള്‍ താക്കീത് ചെയ്തത് ഓര്‍ക്കുന്നില്ലേ. കോടികള്‍ മുടക്കി തിരഞ്ഞെടുപ്പ് നടത്തി പാർലമെന്റിലേക്ക് പോകുന്നവര്‍ സഭയില്‍ എത്താതിരിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കലല്ലേ. ഉന്നതാധികാര സമിതി യോഗത്തില്‍ ഈ പോരായ്മ താങ്കള്‍ പരിഹരിക്കണം'-ഇതാണ്
![]()
നൗഫല്‍ റഹ്മാന് എന്നയാളുടെ കമന്റ് ഇങ്ങനെ 'പോരാടാന്‍ പോയ നമ്മുടെ ആള് പോരാട്ടം നിര്‍ത്തി തിരിച്ചുവന്നു. ഇപ്പോ പ്രവാസികളുടെ നെഞ്ചത്ത് കേറിയാണ് പുള്ളിയുടെ പോരാട്ടം'.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് വ്യക്തമാക്കിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
നേരത്തെ മുത്തലാഖ് ബില്‍ വോട്ടിനിട്ടപ്പോള്‍ കുഞ്ഞാലിക്കുട്ടി സഭയിലില്ലാതിരുന്നതും വലിയ വിവാദമായിരുന്നു. മലപ്പുറത്തെ ഒരു വ്യവസായിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് കുഞ്ഞാലിക്കുട്ടി അന്ന് കേരളത്തിലെത്തിയത്. വിഷയത്തില്‍ ലീഗ് പ്രസിഡണ്ട് ഹൈദരലി തങ്ങള്‍ അന്ന് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിച്ചിരുന്നു. ഇനി സഭാസെഷനുകളിലെല്ലാം നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് ശേഷം എന്‍.ഐ.എ ഭേദഗതി ബില്‍ അവതരിപ്പിച്ചപ്പോള്‍ ലീഗ് എം.പിമാര്‍ സഭയിലില്ലാതിരുന്നതും വിവാദമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.