കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി. വത്തിക്കാന്‍റെ ഇന്ത്യൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലിയാണ് ബിഷപ്പ് ആന്‍റണി കരിയിലിനെ കാണുക. കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം.
മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബിഷ്പ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്‍റണി കരിയിലിനെ നേരിൽ കാണാൻ വത്തിക്കാൻ സ്ഥാനപതി എത്തിയത്. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. എന്നാൽ ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിരൂപതയുടെ ആശങ്ക വൈദികർ ഇന്ന് വത്തിക്കാൻ സ്ഥാനപതിയെ നേരിൽ കണ്ട് അറിയിക്കാൻ ശ്രമിക്കും. അതേസമയം വത്തിക്കാൻ സ്ഥാനപതിയുടെ സന്ദർശനത്തോടെ അതിരൂപതയിൽ നാളുകളായി നിലനിൽക്കുന്ന ഭരണപരമായ അനിശ്ചിതത്വവും വിവാദങ്ങളും അവസാനിപ്പിച്ച് ആധിപത്യം ഉറപ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. കഴിഞ്ഞ ആഴ്ച്ച വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നേരിട്ട് നോട്ടീസ് നല്‍കിയെന്നാണ് വിവരം.
Also Read-
CSI ആസ്ഥാനത്തെ ED പരിശോധന പൂർത്തിയായി; ഒന്നും കണ്ടെത്താനായില്ലെന്ന് സഭാ പ്രതിനിധി
എന്തിനാണ് സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചത് എന്ന കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടുളള നടപടിയാണ് സ്ഥാനമാറ്റം എന്നാണ് സൂചന. കര്‍ദിനാള്‍ ജോർജ്ജ് ആലഞ്ചേരിക്കെതിരെ പല വിഷയത്തിലും ബിഷപ്പ് ആന്റണി കരിയില്‍ നിലപാട് എടുത്തിരുന്നു. കുര്‍ബാന ഏകീകരണ വിഷയത്തില്‍ ഏകീകൃത കുര്‍ബാന അംഗീകരിക്കില്ലെന്ന് പരസ്യ നിലപാടും ബിഷപ്പ് ആന്റണി കരിയില്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിമത വിഭാഗത്തിനായി പലതവണ വത്തിക്കാനുമായി കത്തിടപാടിലൂടെ അതിരൂപതയിലെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനും ബിഷപ്പ് ആന്റണി കരിയില്‍ മുന്‍കയ്യെടുത്തിരുന്നു.
Also Read-
സിറോ മലബാർ സഭാതർക്കം, ബിഷപ്പ് ആന്റണി കരിയിൽ സ്ഥാനം ഒഴിയണമെന്ന് വത്തിക്കാൻ നോട്ടീസ്കുർബാന ഏകീകരണം നടപ്പാക്കണം എന്ന് വത്തിക്കാൻ അന്ത്യശാസനം നൽകിയെങ്കിലും അതും നടപ്പായില്ല. വത്തിക്കാൻ നിർദ്ദേശിച്ച ദിവസം ഇത് നടപ്പാക്കാൻ കഴിയില്ലെന്നും ഈ വർഷം അവസാനത്തോടെ മാത്രമേ കുർബാന ഏകീകരണം സഭയിൽ നടപ്പാക്കാൻ ആകു എന്നുമായിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാട്. ഇതും സഭ നേതൃത്വത്തെയും വത്തിക്കാനേയും അലോസരപ്പെടുത്തിയിരുന്നു.
സഭ ഭൂമിഇടപാട് വിഷയത്തിലും വിമത വൈദികരെ പിന്തുണച്ചുവെന്ന ആരോപണവും ആന്റണി കരിയില്‍ നേരിട്ടിരുന്നു. ഇത്തരത്തില്‍ പലകാര്യങ്ങള്‍ സ്ഥാനമാറ്റത്തില്‍ എത്തിച്ചേര്‍ന്നുവെന്നാണ് ലഭിക്കുന്ന സൂചന. വത്തിക്കാന്‍ ഇത്തരമൊരു നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് കത്തയച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കാതെയാണ് ആന്റണി കരിയിലിനെതിരെ ഇത്തരമൊരു നടപടി എന്നാണ് ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും ആക്ഷേപം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.