സഭാ ഭൂമി ഇടപാട് കേസ് ; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉടന്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി
- Published by:Arun krishna
- news18-malayalam
Last Updated:
ഈ വെള്ളിയാഴ്ച ക൪ദ്ദിനാളിനോട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു
കൊച്ചി : സിറോ മലബാർ സഭ (Syro Malabar Diocese) ഭൂമി ഇടപാട് കേസിൽ (Land deal case) കർദ്ദിനാൾ മാ൪ ജോർജ്ജ് ആലഞ്ചേരിക്ക് (Cardinal George Alanchery) തത്കാലിക ആശ്വാസം. കേസ് പരിഗണിക്കുന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ നേരിട്ട് വിചാരണയ്ക്ക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഈ വെള്ളിയാഴ്ച ക൪ദ്ദിനാളിനോട് ഹാജരാകാൻ മജിസ്ട്രേറ്റ് കോടതി ആവശ്യപ്പെട്ടിരുന്നു.ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതുവരെ മജിസ്ട്രേറ്റിന് മുൻപാകെ നേരിട്ട് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇളവ് നൽകിയിരിക്കുന്നത്. നേരിട്ട് ഹാജരാകണമെന്ന കാക്കനാട് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് കർദ്ദിനാൾ ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ ഇളവ് നൽകണം എന്നുമായിരുന്നു ആവശ്യം. മെയ് 16നും നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കർദ്ദിനാൾ എത്തിയിരുന്നില്ല . നേരത്തെ സഭ ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കർദ്ദിനാളിനെതിരെ കാക്കനാട് കോടതി രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കുമെന്നും, കർദ്ദിനാൾ ഉൾപ്പടെ ഉള്ളവർ വിചാരണ നേരിടണമെന്ന് എറണാകുളം സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ഹൈക്കോടതിയും ശരി വെച്ചിരുന്നു.
വിവാദമായ സഭാ ഭൂമി ഇടപാട് കേസിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയോടും എറണാകുളം അങ്കമാലി അതിരൂപത മുൻ ഐക്യുറേറ്റർ ഫാദർ ജോഷി പുതുവയോടുമാണ് ജൂലൈ 1 ന് കോടതി മുമ്പാകെ ഹാജറാകാൻ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശം നൽകിയത്. ഭൂമി ഇടപാട് ചോദ്യം ചെയ്ത് ജോഷി വർഗീസ് നൽകിയ കേസിൽ ആണ് നടപടി.
advertisement
കേസിലെ ഇടനിലക്കാരനായ സാജു വർഗ്ഗീസ് കോടതിയിൽ ഹാജരായി ജാമ്യം എടുത്തിരുന്നു. കരുണാലയം, ഭാരത് മാതാ കോളേജ് പരിസരങ്ങളിലെ ഭൂമി വില്പന നടത്തിയ കേസുകളിൽ ആണ് കർദിനാൾ ഹാജർ ആകേണ്ടത്. മുൻപും കേസ് പരിഗണിച്ചപ്പോൾ കർദിനാൾ ഹാജറായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. കഴിഞ്ഞ മെയ് 16നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കോടതിയില്‍ ഹാജരായിരുന്നില്ല.
ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം കേസിന്റെ സ്വഭാവമനുസരിച്ച് നേരിട്ട് ഹാജരാവേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
അതേസമയം കര്‍ദിനാളിന്റെ ആവശ്യം പരിഗണിക്കരുതെന്നാവശ്യപ്പെട്ട് പരാതിക്കാരും കോടതിയെ സമീപിച്ചിരുന്നു . കര്‍ദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശ രാജ്യങ്ങളിലടക്കം സ്ഥിരമായി പോവുന്നുണ്ടെന്നും കോടതിയില്‍ നിന്നും നാല് കിലോ മീറ്റര്‍ മാത്രം അകലെ മാത്രമാണ് കര്‍ദിനാള്‍ താമസിക്കുന്നതെന്നും പരാതിക്കാര്‍ ബോധിപ്പിച്ചിരുന്നു . ഇത് കൂടി പരിഗണിച്ചായിരുന്നു നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ ഉത്തരവിട്ടത്.
advertisement
ഭൂമിയിടപാട് കേസില്‍ തൃക്കാക്കര മജിസ്ട്രേട്ട് കോടതിയാണ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുക്കുകയും വിചാരണയ്ക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയക്കുകയും ചെയ്തത്. ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു. ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുകളുണ്ടെന്നും ആലഞ്ചേരി കേസില്‍ ഉള്‍പ്പെടുന്നുവെന്നും രണ്ടു കോടതികളും കണ്ടെത്തുകയായിരുന്നു. എട്ട് കേസുകളില്‍ 6 എണ്ണത്തിലാണ് തൃക്കാക്കര കോടതി സമന്‍സ് അയച്ചത്. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആലഞ്ചേരി ഹൈക്കോടതിയെ സമീപിച്ചത്. ഭൂമിയിടപാടില്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ഇന്‍കം ടാക്‌സ് വിഭാഗവും കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2022 4:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഭാ ഭൂമി ഇടപാട് കേസ് ; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉടന്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി







