കണ്ണൂരിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടത്തും അക്രമം; നിരവധി പേർക്ക് പരിക്ക്
- Published by:user_49
Last Updated:
അക്രമവും കള്ളവോട്ട് നടത്താൻ ഉദ്യോഗസ്ഥർ എൽഡിഎഫിന് ഒത്താശ ചെയ്തു എന്ന് കെ സുധാകരൻ എം പി. യുഡിഎഫ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം
തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ അക്രമവും കള്ളവോട്ട് നടത്താൻ ഉദ്യോഗസ്ഥർ എൽഡിഎഫിന് ഒത്താശ ചെയ്തു എന്ന് കെ സുധാകരൻ എം പി. പ്രവർത്തകർ അക്രമിക്കപ്പെടുമ്പോൾ നിഷ്ക്രിയരായി മാറിനിന്ന പൊലീസ് ഉദ്യോഗസ്ഥരെ മാർക്ക് ചെയ്തിട്ടുണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ അവരെ എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പറഞ്ഞു.
അതേസമയം യുഡിഎഫ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടത് എന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. എൽഡിഎഫ് കൺവീനർ കെ പി സഹദേവന് ഒപ്പം കാറിൽ യാത്ര ചെയ്യുമ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമം ഉണ്ടായി. ഡ്രൈവർ വണ്ടി പെട്ടെന്ന് മുന്നോട്ടെടുത്തത് കൊണ്ടാണ് രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകർ ആണെന്നു എം.വി ജയരാജൻ ആരോപിച്ചു. എം വി ജയരാജന്റെ ആരോപണം ആസൂത്രിതമായ നുണപ്രചരണം ആണെന്ന് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി പ്രതികരിച്ചു.
advertisement
കെ.സുധാകരൻ എം.പിയുടെ പ്രസ് സെക്രട്ടറി മനോജ് പാറക്കാടി ചെങ്ങളായി പഞ്ചായത്തിലെ നിടുവാലൂർ ബൂത്തിൽ മർദ്ദനത്തിന് ഇരയായി. ആക്രമണത്തിൽ ചെവിക്ക് സാരമായി പരിക്കേറ്റു. എരമം-കറ്റുർ പഞ്ചായത്ത് വാർഡ് 15 ലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാഥാനാർത്ഥി പപ്പൻ മാതമംഗലത്തിൻ്റെ വീടിന് നേരെ രാത്രി ആക്രമണം ഉണ്ടായി. മാതമംഗത്തിനടുത്ത കുറ്റൂർ വില്ലേജ് ഓഫിസിനടുത്തുള്ള വീടിൻ്റെ ജനൽ ഗ്ലാസുകൾ ഇന്നലെ രാത്രി 10 മണിയോടെ സംഘടിച്ചെത്തിയ അക്രമിസംഘം എറിഞ്ഞു തകർത്തു.
advertisement

പിണറായിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും പത്താം വാർഡ് സ്ഥാനാർത്ഥിയുടെ ബൂത്ത് ഏജന്റുമായ രജിലേഷിന് ആക്രമണത്തിൽ പരിക്കേറ്റു. രജിലേഷ് തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. ആന്തൂർ മുനിസിപ്പാലിറ്റിയിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറിഞ്ഞതായി പരാതി. 23 ആം വാർഡായ സി എച്ച് നഗറിലെ ബിജെപി സ്ഥാനാർഥി വേലിക്കകത്ത് സുരേഷിന്റെ വീടിന് നേരെയാണ് അക്രമം ഉണ്ടായതായി പരാതി ഉയർന്നത്.
advertisement
സുരേഷിന്റെ വീടിനു നേരെ മാർകിസ്റ്റ് അക്രമികൾ ബോംബെറിഞ്ഞ നടപടിയിൽ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കണം എന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ഹരിദാസ് ആവശ്യപ്പെട്ടു. പരാജയ ഭീതിപൂണ്ട മാർകിസ്റ്റ് പാർട്ടി വ്യാപക അക്രമണങ്ങൾക്ക് ശ്രമം നടത്തുകയാണ് എന്ന് ബിജെപി ജില്ലാ പ്രസിണ്ടൻറ് എൻ ഹരിദാസ് പ്രസ്താവനയിൽ പറഞ്ഞു .
കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉഷ 'ടി.ടി. ക്ക് മർദനം ഏറ്റു. മകൻ വൈഷ്ണവ് ടി.ടി. യെയും ബൂത്തിൽ നിന്ന് വലിച്ച് പുറത്തിട്ട് മർദിച്ച് അവശയാക്കി. ഇരുവരെയും പയ്യന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിപ്പറമ്പ് അടിക്കും പാറയിൽ നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകൻ കുറിയാലി സിദ്ദിഖിന് പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2020 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പലയിടത്തും അക്രമം; നിരവധി പേർക്ക് പരിക്ക്