Fever| സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു; 10 ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർ പനിക്കിടക്കയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പത്ത് ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ രോഗികൾ
തിരുവനന്തപുരം: ആരോഗ്യസംവിധാനങ്ങൾക്ക് വെല്ലുവിളിയായി സംസ്ഥാനത്ത് പകർച്ചപ്പനി (Viral Fever) കുതിച്ചുയരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1,44,524 പേരാണ് പനി ബാധിതരായി ചികിത്സ തേടിയത്. ജൂൺ ആദ്യവാരം ശരാശരി 6000- 7000 പനിക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ജൂലൈ ആദ്യംതന്നെ പ്രതിദിന കേസുകൾ 15,000 പിന്നിട്ടു.
ഡെങ്കിപ്പനിയും എലിപ്പനിയും വർധിക്കുന്നുണ്ട്. പത്ത് ദിവസത്തിനിടെ 272 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 1033 പേരിൽ ഡെങ്കിപ്പനി ബാധ സംശയിക്കുന്നുണ്ട്. പത്ത് ദിവസത്തിൽ 63 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.
ജൂണിൽ 3,50,783 പേർക്കാണ് പകർച്ചപ്പനി ബാധിച്ചത്. 623 പേർക്ക് ഡെങ്കിപ്പനിയും 235 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
വിവിധ പനികൾ ബാധിച്ച് ഒരു മാസത്തിനിടെ 44 പേർ മരിച്ചു. ആരോഗ്യപ്രവർത്തകർ വ്യാപകമായി രോഗബാധിതരാകുന്നതും ആശുപത്രികൾ രോഗ ബാധിതരെ കൊണ്ട് നിറയുന്നതുമാണ് പ്രധാന വെല്ലുവിളി. ഇതോടൊപ്പം കോവിഡ് കേസുകളും ഉയരുന്നുണ്ട്.
advertisement
ജൂണിൽ 2,414 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ആറുപേർ മരിച്ചു. 348 പേർ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. ആറ് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 21 പേരാണ്. 32 ദിവസത്തിനിടയിൽ 70,441 പേർക്ക് വയറിളക്കം പിടിപ്പെട്ടു. മഴയും കൂടിയ സാഹചര്യത്തിൽ കേസുകൾ ഇനിയും ഉയരുമെന്നാണ് സൂചന.
2017-18 കാലയളവിൽ സമാനരീതിയിൽ പകർവ്യാധി വർധനയുണ്ടായ സാഹചര്യത്തിൽ അധിക മനുഷ്യവിഭവശേഷി കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. നിലവിൽ കേസുകൾ കൈയിലൊതുങ്ങാതെ ഉയരുന്ന സാഹചര്യത്തിൽ സമാന ഉത്തരവിറക്കണമെന്നാണ് കെജിഎംഒഎയുടെ നിലപാട്.
advertisement
പനി രോഗമല്ല, രോഗലക്ഷണമായി കാണണമെന്ന നിലയിലെ ജാഗ്രതാനിർദേശവും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. കോവിഡ്, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കന്‍ഗുനിയ, ചെള്ളുപനി, എച്ച്1 എന്‍1, ചിക്കന്‍പോക്‌സ്, സിക, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമാകാം എന്നതിൽ കൂടിയാണ് നിർദ്ദേശം.
പനിയോടൊപ്പം തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്നുള്ള രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാവുന്ന ശ്വാസംമുട്ടല്‍, ശരീരം ചുവന്നുതടിക്കല്‍, മൂത്രത്തിന്‍റെ അളവ് കുറയൽ, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കൽ, ശരീരം തണുത്തുമരവിക്കുന്ന അവസ്ഥ, തളര്‍ച്ച, ശ്വസിക്കാന്‍ പ്രയാസം, രക്തസമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ എന്നിവയും ഗൗരവത്തോടെ കാണണം. സർക്കാർ ആശുപത്രികളിൽ പനി ക്ലിനിക്കുകൾ തുടങ്ങിയെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾവരെ പനിബാധിതരെ കൊണ്ട് നിറയുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 04, 2022 8:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Fever| സംസ്ഥാനത്ത് പകർച്ചപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു; 10 ദിവസത്തിനിടെ ഒന്നര ലക്ഷത്തോളം പേർ പനിക്കിടക്കയിൽ


