KT Jaleel| മന്ത്രി കെ.ടി. ജലീല്‍ ഡോക്‌ടറേറ്റ് സമ്പാദിച്ച ഗവേഷണ പ്രബന്ധത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതി എന്തുകൊണ്ട്?
- Published by:Rajesh V
- news18-malayalam
Last Updated:
മലബാര്‍ കലാപത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടെയും പങ്കിനെ അധികരിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് 2006ല്‍ ഡോക്‌ടറേറ്റ് നേടിയത്.
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഡോക്‌ടറേറ്റ് ബിരുദം സമ്പാദിച്ച ഗവേഷണ പ്രബന്ധത്തിനെതിരേ ഗവര്‍ണര്‍ക്കു പരാതി എന്തുകൊണ്ട്? ഗവേഷണ പ്രബന്ധം വിദഗ്‌ധ സമിതിയുടെ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി നല്‍കിയ പരാതി ഗവര്‍ണര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ പരിശോധനയ്‌ക്ക് കൈമാറി.
മലബാര്‍ കലാപത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടെയും പങ്കിനെ അധികരിച്ച് തയാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീല്‍ കേരള സര്‍വകലാശാലയില്‍നിന്ന് 2006ല്‍ ഡോക്‌ടറേറ്റ് നേടിയത്. സിന്‍ഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവില്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ.എം.കെ. രാമചന്ദ്രന്‍ നായര്‍ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്‌ടറേറ്റ് നല്‍കിയതെന്നാണ് പരാതി. ക്യാമ്പയിന്‍ കമ്മിറ്റി നിയോഗിച്ച വിദഗ്‌ധസമിതി ജലീലിന്റെ പ്രബന്ധത്തിലെ പിഴവുകള്‍ കണ്ടെത്തി.
advertisement
ഉദ്ധരണികളുടെ വളച്ചൊടിച്ചുള്ള പകര്‍ത്തിയെഴുതല്‍, അക്ഷരത്തെറ്റുകള്‍, വ്യാകരണപ്പിശകുകള്‍, മൗലികമായി ഒന്നുമില്ല എന്നതൊക്കെയാണ് ഉയർന്ന ആരോപണങ്ങൾ. പ്രബന്ധങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റില്‍ ജലീലിന്റെ പ്രബന്ധം ലഭ്യമല്ലാത്തതിനാല്‍ വിവരാവകാശ നിയമപ്രകാരം കേരള സര്‍വകലാശാലയില്‍നിന്നു പകര്‍പ്പെടുത്താണ് പരിശോധിച്ചത്. ഗവേഷണഫലം സാധൂകരിക്കാന്‍ ജലീല്‍ ഉപയോഗിച്ച ഉദ്ധരണികള്‍ പലതും വിഷയവുമായി ബന്ധമില്ലാത്തതാണെണ് പരാതിയിലുണ്ട്. ഉദ്ധരണികളുടെ സൂചിക ചേര്‍ത്തിട്ടില്ല. പ്രബന്ധം പകര്‍ത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികള്‍ വളച്ചൊടിച്ചു.
advertisement
മൂലഗ്രന്ഥത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ക്ക് പകരം പലതവണ പകര്‍പ്പിന് വിധേയമായവയാണ് പ്രബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രബന്ധം അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും മുന്‍നിരയിലുണ്ടായിരുന്നവരെക്കുറിച്ച് പുതുതായി ഒരു പഠനവും നടത്തിയില്ല. പ്രബന്ധത്തില്‍ ഗവേഷകന്റേതായി മൗലികമായ സംഭാവനകള്‍ ഒന്നുമില്ലെന്നും പരാതിയിലുണ്ട്. വാരിയംകുന്നത്ത് മുഹമ്മദ് ഹാജി അടുത്തിടെ ചര്‍ച്ചകളില്‍ നിറഞ്ഞതോടെ മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്രിയുടെ പ്രബന്ധം ശ്രദ്ധിച്ചതെന്നു സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
advertisement
പ്രബന്ധത്തിലെ 302 ഖണ്ഡികകളിലായി 622 ഉദ്ധരണികള്‍ ഉണ്ട്. ഗവേഷകൻ സ്വന്തമായി പറഞ്ഞിട്ടുള്ള ആദ്യ അധ്യായത്തിലും അവസാന അധ്യായത്തിലുമുള്ള അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും ഗവര്‍ണർക്ക് നല്‍കിയ പരാതിയില്‍ അക്കമിട്ട് വിവരിച്ചിട്ടുണ്ട്. വാചകങ്ങള്‍ നേരായ ഘടനയിലല്ല. പ്രയോഗങ്ങളും ശൈലികളും കേട്ടുകേള്‍വിയില്ലാത്തതും അബദ്ധജടിലവുമാണ്. ഈ പ്രബന്ധം സര്‍വകലാശാലയ്‌ക്കും അക്കാദമിക ലോകത്തിനും അപമാനമാണെന്നും പരാതിയില്‍ പറയുന്നു.
കേരള സര്‍വകലാശാലയില്‍ ഡോ. ബി.ഇക്‌ബാല്‍ വൈസ് ചാൻസലറായിയിരിക്കെ ജലീല്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഗവേഷണം തുടരാത്തതുകൊണ്ട് രജിസ്‌ട്രേഷന്‍ റദ്ദാക്കി. റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഡോ. രാമചന്ദ്രന്‍ നായര്‍ വി.സിയായ ഉടന്‍ വീണ്ടും അനുവദിച്ചതും സിന്‍ഡിക്കേറ്റ് നിലവിലില്ലായിരുന്നപ്പോള്‍ മൂല്യനിര്‍ണയം നടത്തി ഡോക്‌ടറേറ്റ് സമ്മാനിച്ചതും ദുരൂഹമാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും പ്രസ്‌താവനയില്‍ പറഞ്ഞു. അസിസ്റ്റന്റ് നിയമനക്കേസില്‍ ആരോപണവിധേയനായ ആളാണ് രാമചന്ദ്രന്‍ നായര്‍ എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2020 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KT Jaleel| മന്ത്രി കെ.ടി. ജലീല്‍ ഡോക്‌ടറേറ്റ് സമ്പാദിച്ച ഗവേഷണ പ്രബന്ധത്തിനെതിരേ ഗവര്‍ണര്‍ക്ക് പരാതി എന്തുകൊണ്ട്?


