കൊച്ചി: മന്ത്രി
കെ.ടി.ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. അനുമതി ഇല്ലാതെ
നയതന്ത്ര ബാഗേജ് വഴി ഖുറാൻ എത്തിച്ച കേസിലായിരുന്നു നടപടി. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടു നിന്നു. അതേ സമയം മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയേണ്ടെന്നു മന്ത്രി
ഫേസ്ബുക് പോസ്റ്റിൽ പ്രതികരിച്ചു.
എൻ ഐ എ യുടെയും ഇ ഡിയുടെയും ചോദ്യം ചെയ്യലിന് രഹസ്യമായെത്തിയ മന്ത്രി കസ്റ്റംസിന് മുന്നിലേക്ക് ഔദ്യോഗിക പരിവേഷത്തിലാണ് വന്നത്. രാവിലെ പത്തു മണിക്ക് ഹാജരാകാൻ പറഞ്ഞിരുന്നുവെങ്കിലും കോവിഡ് മൂലം കസ്റ്റംസ് ഓഫിസ് അണുനശീകരണം ചെയ്യേണ്ടതിനാൽ രണ്ടുമണിക്കൂർ വൈകിയാണ് എത്തിയത്.
യു.എ.ഇ യിൽ നിന്ന് നയതന്ത്ര പാഴ്സലായി എത്തിയ ഖുറാൻ ചട്ടങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന കേസിൽ മൊഴിയെടുക്കുന്നതിനൊപ്പം കോൺസുലിൽ വഴിയുള്ള ഈന്തപ്പഴ വിതരണം, മന്ത്രിയുടെ മണ്ഡലത്തിലെ റമദാൻ കിറ്റ് വിതരണം എന്നിവയിലും വിശദീകരണം തേടിയതയാണ് വിവരം. നേരത്തെ തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ നടന്നത്. മന്ത്രിയുടെ മൊഴി പരിശോധനയ്ക്കു ശേഷം വീണ്ടും വിളിച്ചു വരുത്തണമോ എന്ന് കസ്റ്റംസ് തീരുമാനിക്കും. കസ്റ്റംസ് കേസെടുത്തതിന് ശേഷം ആദ്യമായാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നത്.
അതേ സമയം മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയേണ്ടെന്നു മന്ത്രി ഫേസ്ബുക് പോസ്റ്റിൽ പ്രതികരിച്ചു. മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ടാണ് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തിയതെന്നും NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയതെന്നും മന്ത്രി വിശദീകരിക്കുന്നു.
കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തിയെന്നും ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ താൻ പെടില്ലെന്നും തന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ലെന്നും ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണെന്നും മന്ത്രി കെ ടി ജലീൽ ചോദ്യം ചെയ്യലിനു ശേഷം ഫേസ്ബുക്കിൽ കുറിച്ചു.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംമാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.
ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകൻ്റെ എക്കാലത്തുമുള്ള ആത്മബലം.
എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.