'കുട്ടികളുടെ അധ്യായന സമയം കവർന്നെടുക്കരുത്'; കുട്ടികളെ ക്ലാസ്സ് സമയത്തു മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല
തിരുവനന്തപുരം: സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതലായി സംഘടിപ്പിച്ച് കുട്ടികളെ പഠനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ നിരന്തരം നിലനിര്‍ത്തുന്നതിന് അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും ശിവൻകുട്ടി നിർദേശിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്. ഹൈസ്കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍.ജി.ഒ-കള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു.
advertisement
സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല.
അധ്യാപകരും, പി.റ്റി.എ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
പഠനത്തോടൊപ്പം തന്നെ കാലാ-കായിക പ്രവര്‍ത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികള്‍ പങ്കെടുക്കേണ്ടതാണ്- മന്ത്രി പറഞ്ഞു.
ഉച്ചഭക്ഷണത്തിന് ബജറ്റ് വിഹിതം
2022-23 വര്‍ഷത്തെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുള്ള കേന്ദ്ര വിഹിതം ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിനാല്‍, പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം 126 കോടി രൂപ സംസ്ഥാന ബജറ്റിൽ നിന്ന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് സ്കൂളുകള്‍ക്കുള്ള കുക്കിംഗ് കോസ്റ്റ്, പാചകത്തൊഴിലാളികളുടെ വേതനം എന്നീ ഇനങ്ങള്‍ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
advertisement
വിതരണത്തിനായി തുക പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ എസ് എന്‍ എ അക്കൗണ്ടിലേയ്ക്ക് ഓഗസ്റ്റ് 2 ന് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്.
പി.എഫ്.എം.എസ് മുഖാന്തിരം ഓഗസ്റ്റ് 3 മുതല്‍ സ്കൂളുകള്‍ക്കും, പാചക തൊഴിലാളികള്‍ക്കും തുക ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.
advertisement
കേന്ദ്ര വിഹിതമായി 2021-22 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന 142 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് നിവേദനം സമര്‍പ്പിച്ചുവെന്നും സംസ്ഥാനത്തിന്‍റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 03, 2022 5:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുട്ടികളുടെ അധ്യായന സമയം കവർന്നെടുക്കരുത്'; കുട്ടികളെ ക്ലാസ്സ് സമയത്തു മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് മന്ത്രി