ഏക സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവരുടെ ഭാവി എന്താകും?
- Published by:user_57
- news18-malayalam
Last Updated:
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹിതരാകാതെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ദമ്പതിമാര്‍ ജില്ലാ അധികൃതരുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്
ഏക സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് ഉത്തരാഖണ്ഡ്. ഇതിനുള്ള ബിൽ സർക്കാർ അവതരിപ്പിച്ചുകഴിഞ്ഞു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിവാഹിതരാകാതെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ദമ്പതിമാര്‍ ജില്ലാ അധികൃതരുടെ പക്കല്‍ തങ്ങളുടെ ബന്ധം രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഒരുമിച്ച് താമസിക്കുന്ന സ്ത്രീയും പുരുഷനും അവര്‍ ഉത്തരാഖണ്ഡിലെ സ്ഥിര താമസക്കാരല്ലെങ്കിലും ബന്ധപ്പെട്ട രജിസ്ട്രാറിന് മുമ്പാകെ തങ്ങളുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സംബന്ധിച്ച് പ്രസ്താവന നല്‍കണമെന്ന് യുസിസി ബില്ലിന്റെ 378-ാം അനുച്ഛേദത്തില്‍ പറയുന്നു.
ഉത്തരാഖണ്ഡ് സ്വദേശികളായ ദമ്പതിമാര്‍ സംസ്ഥാനത്തിന് പുറത്താണ് താമസിക്കുന്നതെങ്കില്‍ അവരുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ അവരുടെ അധികാരപരിധിയിലുള്ള രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. വൈകാതെ പൊതുനിയമമാകാന്‍ പോകുന്ന ബില്‍ വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്ത്, ദത്തെടുത്തല്‍ തുടങ്ങിയവയില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഒരുപോലെ ബാധകമായിരിക്കും.
advertisement
എന്നാല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് നോക്കാം. തങ്ങളുടെ ബന്ധം വ്യക്തമാക്കുന്ന രേഖകള്‍ പങ്കാളികള്‍ ബന്ധപ്പെട്ട അധികൃതർക്ക് ഒരുമാസത്തിനുള്ളില്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ ആറ് മാസം തടവും 25,000 രൂപ പിഴയും ഒടുക്കേണ്ടി വരുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. പരാതിയുടെ അടിസ്ഥാനത്തിലോ സ്വന്തം നിലയിലോ അധികൃതര്‍ അവര്‍ക്ക് നോട്ടീസ് അയക്കും.
അതേസമയം, രജിസ്ട്രാര്‍ക്ക് ബന്ധം രജിസ്റ്റര്‍ ചെയ്യുന്നത് വിസമ്മതിക്കാനും കഴിയും. ഈ സാഹചര്യത്തില്‍ അദ്ദേഹം കാരണം രേഖാമൂലം പങ്കാളികൾക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ബില്ലിലെ 381(4) അനുച്ഛേദത്തില്‍ രജിസ്ട്രാര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ഇപ്രകാരം നല്‍കുന്നത്.
advertisement
a.ലിവ്-ഇന്‍ ബന്ധം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഒരു നിശ്ചിത രജിസ്റ്ററില്‍ പങ്കാളികള്‍ നല്‍കിയ പ്രസ്താവന രേഖപ്പെടുത്തുക. പങ്കാളികള്‍ക്ക് അല്ലെങ്കില്‍ വ്യക്തികള്‍ക്ക് നിശ്ചിത ഫോര്‍മാറ്റില്‍ ഒരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക.
b. പങ്കാളികൾ നല്കിയ പ്രസ്താവന രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് അത് രജിസ്റ്റര്‍ ചെയ്യാത്തതെന്ന് രജിസ്ട്രാര്‍ അവരെ അറിയിക്കണം.
പങ്കാളികളെകുറിച്ച് എന്ത് അന്വേഷണമാണ് നടത്തുക?
പങ്കാളികള്‍ നല്‍കിയ പ്രസ്താവന രജിസ്ട്രാര്‍ വിശദമായി പരിശോധിക്കും. ഇതിന് ശേഷം ഇവരെക്കുറിച്ച് അന്വേഷണം നടത്തും. പങ്കാളികളിലാരെങ്കിലും നിലവില്‍ വിവാഹിതരാണോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുണ്ടോയെന്നാണ് അന്വേഷിക്കുക. ഇതിനൊപ്പം പങ്കാളികളിലാരെങ്കിലും പ്രായപൂര്‍ത്തിയാകാത്തവരാണോ സമ്മര്‍ദം ചെലുത്തിയും സ്വാധീനിച്ചുമാണോ ബന്ധത്തിലേക്ക് കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കും. കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നതിനോ സ്ഥിരീകരണത്തിനോ വേണ്ടിയോ പങ്കാളികളെ വിളിച്ചുവരുത്താനും രജിസ്ട്രാര്‍ക്ക് അവകാശമുണ്ട്.
advertisement
കുട്ടിയുടെ പരിപാലനം
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ജനിക്കുന്ന കുട്ടിക്ക് വിവാഹിതരായവരുടെ മക്കള്‍ക്ക് ലഭിക്കുന്ന അതേ അവകാശങ്ങള്‍ ലഭിക്കും. ലിവ് ഇന്‍ ബന്ധത്തില്‍ പങ്കാളി ഉപേക്ഷിച്ച് പോയാല്‍ വിവാഹത്തിന് സമാനമായി സ്ത്രീക്ക് പരിപാലന ചെലവ് ആവശ്യപ്പെടാം.
ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും?
തങ്ങളുടെ ബന്ധം അവസാനിപ്പിക്കാന്‍ പങ്കാളികളിലാരെങ്കിലും തീരുമാനിച്ചാല്‍ അത് ബന്ധപ്പെട്ട അധികൃതർ അംഗീകരിച്ചുണ്ടെന്നും ഔദ്യോഗികമാണെന്നും ഉറപ്പാക്കാന്‍ എതിര്‍കക്ഷിക്കും രജിസ്ട്രാര്‍ക്കും നോട്ടീസ് നല്‍കണം.
Location :
Thiruvananthapuram,Kerala
First Published :
February 07, 2024 1:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Law/
ഏക സിവില്‍ കോഡ് നടപ്പിലാക്കുമ്പോള്‍ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലുള്ളവരുടെ ഭാവി എന്താകും?