നേരത്തെ ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. എന്നാൽ ആവശ്യമായ ഹോർമോൺ തെറാപ്പി ചെയ്യുന്നവരിൽ രോഗ സാധ്യത കുറയുമെന്നും പഠനത്തിൽ പറയുന്നു.
40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് സാധാരണ ആർത്തവവിരാമമുണ്ടാകുന്നത്. എന്നാൽ അതിന് മുമ്പോ എന്തെങ്കിലും ശസ്ത്രക്രിയയുടെ ഭാഗമായോ നേരത്തെ ആർത്തവവിരാമം സംഭവിക്കുന്നവരിലാണ് അൽഷിമേഴ്‌സ് രോഗ സാധ്യത കൂടുതലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഹോർമോൺ തെറാപ്പിയിലൂടെ ആർത്തവവിരാമത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ജാമ ന്യൂറോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ആർത്തവവിരാമത്തിന് തൊട്ട് മുമ്പ് ഹോർമോൺ തെറാപ്പി ചെയ്യുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പഠനത്തിൽ പറയുന്നത്. ഹോർമോൺ തെറാപ്പിയുടെ സമയക്രമമാണ് ഏറ്റവും പ്രധാനമെന്ന് ബിർഗാം ആശുപത്രിയിലെ ഡിവിഷൻ ഓഫ് പ്രിവന്റീവ് മെഡിസിൻ വിഭാഗം തലവൻ ജോവാൻ മാൻസൺ പറഞ്ഞു.
Also Read- ചെടികൾ സംസാരിക്കും; ടെൻഷനടിച്ചാൽ സംസാരം കൂടുമെന്ന് പഠനം
”ഞങ്ങളുടെ മുൻ പഠനപ്രകാരം ആർത്തവവിരാമത്തിന് മുമ്പുള്ള ഹോർമോൺ തെറാപ്പിയിലൂടെ സ്ത്രീകളിലെ ഹൃദയാരോഗ്യം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കാനാകുമെന്ന് തെളിയിച്ചിട്ടുണ്ട്,” മാൻസൺ പറഞ്ഞു.
പോസിട്രോൺ എമിഷൻ ടോമോഗ്രാഫി സ്‌കാനിംഗാണ് പഠനത്തിനായി വിദഗ്ധ സംഘം ഉപയോഗിച്ചത്. 292 പേരിലാണ് ഈ പരിശോധന നടത്തിയത്. അൽഷിമേഴ്‌സിന് കാരണമാകുന്ന രണ്ട് പ്രോട്ടീനുകളായ ബീറ്റ അമിലോയ്ഡ്, ടൗ എന്നിവയുടെ അളവ് നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ആർത്തവ വിരാമ പ്രായവും ഹോർമോൺ തെറാപ്പിയും അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. എന്നാൽ ടൗ പ്രോട്ടീൻ പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്.
Also Read- വെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് ദിവസവും കുടിക്കൂ; വണ്ണം കുറയ്ക്കാം, പ്രതിരോധ ശേഷി കൂട്ടാം
നേരത്തെ ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ ഈ രണ്ട് പ്രോട്ടീനുകളുടെ അളവുകൾ വ്യത്യസ്തമായ രീതിയിലാണ്.
തലച്ചോറിന്റെ ഓർമ്മകളുമായി ബന്ധപ്പെട്ട ഭാഗത്തോട് ചേർന്ന് നിൽക്കുന്ന എന്റോർഹിനൽ, ഇൻഫീരിയർ ടെമ്പറൽ മേഖലകളിൽ ടൗ പ്രോട്ടീന്റെ അളവ് വളരെ ഉയർന്ന അളവിലാണ് കാണപ്പെടുന്നത്.
ആർത്തവ വിരാമ ലക്ഷണങ്ങൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ഹോർമോൺ തെറാപ്പി. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹോർമോൺ തെറാപ്പി തലച്ചോറിനെ എങ്ങനെ ബാധിക്കുമെന്നതിനെപ്പറ്റി വ്യക്തമായ ധാരണയില്ലായിരുന്നു’, മസാച്ചുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തിൽ നിന്നുള്ള റേച്ചൽ ബക്ക്‌ലി പറഞ്ഞു.
ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഡിമെൻഷ്യ അഥവാ ഓർമ്മക്കുറവിന് കാരണമാകുന്ന തലച്ചോറിലെ പ്രോട്ടീനുകളുടെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് മുൻപ് ഒരു പഠനം പുറത്തു വന്നിരുന്നു. യുഎസ്‌സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറോനോളജിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സെൽ റിപ്പോർട്ട്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എലികളിലാണ് ഗവേഷകർ പഠനം നടത്തിയത്. പഠനത്തിൽ ഡിമെൻഷ്യയ്ക്ക് കാരണമാകുന്ന തലച്ചോറിലെ രണ്ട് പ്രോട്ടീനുകളുടെ അളവ് പരിമിതപ്പെട്ടതായി ഗവേഷകർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Alzheimers, Menopause