ഒറ്റപ്പെടുന്നവരേ, നിങ്ങൾ ഒറ്റയ്ക്കല്ല, പരിഹാരം കണ്ടെത്താൻ ലോകാരോഗ്യ സംഘടന; കമ്മീഷൻ തലപ്പത്ത് വിവേക് മൂർത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒറ്റപ്പെടല്‍ ഗുരുതരമായ പ്രശ്നമാണെന്നും ഇതൊരു പകർച്ചവ്യാധിക്കു സമാനമാണെന്നും ഈ പ്രശ്നത്തെ നേരിടാനുള്ള ആദ്യത്തെ ആഗോള സംരംഭമാണിതെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
ഏകാന്തത ഗുരുതരമായ ആഗോള ആരോഗ്യ ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഈ പ്രശ്നം പരിഹരിക്കാനും നടപടികൾ സ്വീകരിക്കാനും ലോകാരോഗ്യ സംഘടന പുതിയ കമ്മീഷന് രൂപം നൽകി. യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തിയും ആഫ്രിക്കൻ യൂണിയൻ കമ്മീഷനിലെ യുവ പ്രതിനിധി ചിഡോ എംപെംബയുമാണ് കമ്മീഷന് നേതൃത്വം നൽകുന്നത്. സാമൂഹികമായ ഒറ്റപ്പെടലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും അതിനുള്ള ഫലപ്രദമായ പരിഹാരങ്ങളും കണ്ടെത്താനും നടപ്പിലാക്കാനും കമ്മീഷൻ പ്രവർത്തിക്കും. ഒറ്റപ്പെടല്‍ ഗുരുതരമായ പ്രശ്നമാണെന്നും ഇതൊരു പകർച്ചവ്യാധിക്കു സമാനമാണെന്നും ഈ പ്രശ്നത്തെ നേരിടാനുള്ള ആദ്യത്തെ ആഗോള സംരംഭമാണിതെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വിവേക് മൂർത്തിക്കും എംപെംബക്കുമൊപ്പം മറ്റ് പ്രമുഖരും കമ്മീഷനിൽ പ്രവർത്തിക്കും.
ഗൂഗിളിന്റെ ചീഫ് ഹെൽത്ത് ഓഫീസർ കാരെൻ ഡിസാൽവോ, ഏകാന്തതയ്ക്കും ഒറ്റപ്പെടലിനും വേണ്ടിയുള്ള നടപടികളുടെ ചുമതലയുള്ള ജപ്പാനിലെ മന്ത്രി അയുക്കോ കാറ്റോ, മൊറോക്കോയിലെ ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രി ഖാലിദ് ഐത് തലേബ്, സ്വീഡനിലെ ആരോഗ്യ-സാമൂഹിക കാര്യ മന്ത്രി ക്‌സിമേന അഗ്യുലേര സാൻഹുയേസ, ചിലിയിലെ ആരോഗ്യമന്ത്രി മെയ്‌ലു, കെനിയയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ക്ലിയോപ്പ മൈലു, വനുവാറ്റുവിലെ കാലാവസ്ഥാ വ്യതിയാന മന്ത്രി റാൽഫ് റെഗൻവാനു, ബധിരർക്കും അന്ധർക്കും വേണ്ടി പ്രവർത്തിക്കുന്നയാളും യുഎസിൽ നിന്നുള്ള കലാകാരനുമായ ഹാബെൻ ഗിർമ, പാക് മനുഷ്യാവകാശ പ്രവർത്തക ഹിന ജിലാനി തുടങ്ങിയവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങൾ.
advertisement
ആഗോളതലത്തിൽ സാമൂഹിക ബന്ധങ്ങൾ ശക്തമാക്കുന്നതിനുള്ള അജണ്ട നിശ്ചയിക്കുക എന്നതാണ് കമ്മീഷന്റെ പ്രധാന ചുമതല. നാലിൽ ഒരാൾ സാമൂഹികമായ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതിന്റെ അനന്തര ഫലമായി മാനസികവും ശാരീരികവുമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തു. ഒറ്റപ്പെടൽ അനുഭവിക്കുന്നർക്ക് ഡിമെൻഷ്യ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനവും ഹൃദയാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനവും കൂടുതലാണെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഒറ്റപ്പെടൽ പിന്നീട് വലിയ വിഷാദത്തിലേക്കു നയിക്കുമെന്നും സംഘടന പറയുന്നു.
advertisement
ഒറ്റപ്പെടൽ അനുഭവിക്കുന്ന വ്യക്തികളുടെ ആരോഗ്യം ദിവസം 15 സിഗരറ്റ് വലിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നത്തിന് സമാനമാണെന്നോ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ആണെന്നോ വിവേക് മൂർത്തി ഈ വർഷം ആദ്യം തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പുകവലി, അമിതമായ മദ്യപാനം, ഉദാസീനമായ ജീവിതശൈലി, പൊണ്ണത്തടി, വായു മലിനീകരണം എന്നീ കാരണങ്ങൾ കൊണ്ട് അകാലമരണങ്ങൾ സംഭവിക്കാറുണ്ട്. ഒറ്റപ്പെടലും അത്തരത്തിൽ അകാലമരണത്തിനു വരെ കാരണമായേക്കാം എന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോട്ടിൽ പറയുന്നു. മതിയായ സാമൂഹിക ബന്ധം ഇല്ലാതെ ജീവിക്കുന്നവർക്കിടയിൽ പക്ഷാഘാതം, ഉത്കണ്ഠ, മറവിരോഗം, വിഷാദം, ആത്മഹത്യാ പ്രവണത എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം പറഞ്ഞു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 17, 2023 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ഒറ്റപ്പെടുന്നവരേ, നിങ്ങൾ ഒറ്റയ്ക്കല്ല, പരിഹാരം കണ്ടെത്താൻ ലോകാരോഗ്യ സംഘടന; കമ്മീഷൻ തലപ്പത്ത് വിവേക് മൂർത്തി