ലൈംഗിക രോഗങ്ങളെക്കുറിച്ച് യുവാക്കൾക്കിടയിൽ അവബോധം വളർത്തേണ്ടത് എന്തുകൊണ്ട്?
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇരുപത്തിയഞ്ചുമുതൽ നാല്പതു വരെ പ്രായമുള്ളവരിൽ ലൈംഗിക രോഗങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ
ഓരോ ദിവസവും പുതിയതായി ലൈംഗിക രോഗങ്ങൾക്ക് അടിമപ്പെടുന്നത് ഏതാണ്ട് പത്തു ലക്ഷം പേരാണ് എന്നാണു ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും യാതൊരു ലക്ഷണങ്ങളും കാണിക്കാറുമില്ല. ബാക്റ്റീരിയയോ വൈറസുകളോ കൊണ്ടുണ്ടാകുന്ന ഇത്തരം രോഗങ്ങൾ പ്രധാനമായും പകരുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്. കാൻസറും എയ്ഡ്സും വരാനുള്ള സാധ്യത, സമൂഹത്തിൽ നേരിട്ടേക്കാവുന്ന വിവേചനം തുടങ്ങി ലൈംഗിക രോഗങ്ങളുടെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. കൃത്യമായ രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ ഇവ വന്ധ്യതയിലേയ്ക്കും നയിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.
പലപ്പോഴും വിഷാദരോഗം അടക്കമുള്ള മാനസികപ്രശ്നങ്ങൾക്കും ഇവ കാരണമായി മാറിയേക്കാം. ഇരുപത്തിയഞ്ചുമുതൽ നാല്പതു വരെ പ്രായമുള്ളവരിൽ ലൈംഗിക രോഗങ്ങൾ വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനൊരു പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് സോഷ്യൽ മീഡിയയും ഓൺലൈൻ ആപ്പുകളും വഴി ഡേറ്റിംഗ് നടത്തുകയും പങ്കാളികളെ കണ്ടെത്തുകയും ചെയ്യുന്ന ട്രെൻഡാണ്. ഇത്തരത്തിൽ ഉള്ള ബന്ധങ്ങളിൽ വേണ്ടത്ര മുൻകരുതൽ എടുക്കാൻ പലരും ശ്രദ്ധ കാട്ടാറില്ല. ഒന്നിലേറെ പങ്കാളികൾ ഉണ്ടാകാനുള്ള സാധ്യതയും ഇതുവഴി വർദ്ധിക്കുന്നുണ്ട്. നേരത്തെ പറഞ്ഞത് പോലെ, രോഗലക്ഷണങ്ങൾ ഇല്ലാത്തതും രോഗം പകരാൻ കാരണമാകാറുണ്ട്.
advertisement
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം ആന്റിബയോട്ടിക് മരുന്നുകളെ പ്രതിരോധിക്കാൻ സാധിക്കുന്ന ബാക്റ്റീരിയകളാണ്. അമിതമായതും തെറ്റായ രീതിയിൽ ഉള്ളതുമായ ആന്റിബയോട്ടിക് ഉപയോഗം മൂലം പല ബാക്റ്റീരിയകൾക്കും മരുന്നുകളെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളതായി പരിണാമം സംഭവിക്കുന്നുണ്ട്. ഇങ്ങനെയുള്ള ‘സൂപ്പർബഗ്ഗുകൾ’ ഉണ്ടാക്കുന്ന രോഗങ്ങൾ ചികിൽസിച്ചു മാറ്റുന്നത് പൊതുവെ പ്രയാസമോ അസാധ്യമോ ആണ്. ഗൊണേറിയ അടക്കമുള്ള പല ലൈംഗിക രോഗങ്ങളും പരത്തുന്ന അണുക്കളിൽ ചിലതെങ്കിലും ഇത്തരം സൂപ്പർബഗ്ഗുകൾ ആണ് എന്നുള്ളത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
advertisement
വിദേശരാജ്യങ്ങളിൽ ലൈംഗികരോഗങ്ങളെ കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചും ഉള്ള ബോധവൽക്കരണം വൻതോതിൽ നടക്കുന്നുണ്ട്. കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഗർഭനിരോധന ഉറകളും മറ്റു ബാരിയർ രീതിയിൽ ഉള്ള സംവിധാനങ്ങളും സുലഭമാക്കാനും, ലൈംഗിക രോഗമുണ്ടെന്ന് സംശയം തോന്നിയാൽ സൗജന്യമായും രഹസ്യമായും പരിശോധനകൾ നടത്താനുള്ള സൗകര്യങ്ങൾ ഉണ്ടാക്കാനും ഉള്ള ശ്രമങ്ങൾ വിപുലമാണ്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും ഇത്തരം വിഷയങ്ങളിൽ സമൂഹം മൗനം പാലിക്കുകയാണ് പതിവ്. ഇതിലൊരു വ്യത്യാസം വരേണ്ടത് അനിവാര്യമാണ്. ലൈംഗിക രോഗങ്ങൾക്ക് ചികിത്സ തേടാൻ മടിക്കുന്ന അവസ്ഥയിൽ നിന്നും നമ്മുടെ യുവാക്കൾ മാറേണ്ടിയിരിക്കുന്നു.
advertisement
ഒന്നിലേറെ പങ്കാളികൾ ഉള്ളവർ, അങ്ങനെയുള്ളവരുമായി ബന്ധം പുലർത്തുന്നവർ, ലൈംഗിക തൊഴിലാളികൾ, തുടങ്ങി രോഗസാധ്യത കൂടുതലുള്ളവർ ലക്ഷണങ്ങൾ ഒന്നുമില്ല എങ്കിൽ പോലും കൃത്യമായ ഇടവേളകളിൽ ലൈംഗിക രോഗങ്ങൾക്കുള്ള പരിശോധനകൾക്ക് വിധേയരാകണം. ഹെപ്പറ്റൈറ്റിസ് ബി, ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നിവ പ്രതിരോധകുത്തിവെയ്പ്പ് ഉള്ള രോഗങ്ങളാണ്. ഇവ സമയാസമയം എടുക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനം യുവാക്കൾ ഈ പ്രശ്നത്തെ ഉത്തരവാദിത്തത്തോടെ സമീപിക്കണം എന്നുള്ളതാണ്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 12, 2023 12:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Health/
ലൈംഗിക രോഗങ്ങളെക്കുറിച്ച് യുവാക്കൾക്കിടയിൽ അവബോധം വളർത്തേണ്ടത് എന്തുകൊണ്ട്?