തമിഴ്നാട്ടിലേയും കർണാടകയിലേയും ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിലൂടെയാണ് ബിന്ദു ഗൗരിക്ക് ഭക്ഷണത്തിലെ ചെറുധാന്യങ്ങളുടെ പ്രാധാന്യം കൂടുതലായി മനസ്സിലായത്. ഭക്ഷണത്തിൽ ചെറുധാന്യങ്ങളുടെ പ്രസക്തി സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ബിന്ദുവിന്റെ യാത്ര അവിടെ ആരംഭിക്കുകയാണ്. തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് പയ്യന്നൂര്‍ രാമന്തളി സ്വദേശിനിയായ ബിന്ദു ഗൗരി ശ്രദ്ധിക്കപ്പെടുന്നത്. ആദിവാസി ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്ത് ആദിവാസിഗ്രാമങ്ങള്‍ സ്വയംപര്യാപ്തമാക്കുകയാണ്. ഒപ്പം ആദിവാസി സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനുള്ള പ്രവർത്തനങ്ങളും നടത്തുന്നു.
ആദിവാസി ഗ്രാമങ്ങളിൽ പട്ടിണി മാറ്റാനായി സര്‍ക്കാര്‍ കുറഞ്ഞ വിലയ്ക്ക് അരി നല്കാന്‍ തുടങ്ങിയപ്പോള്‍ അവരുടേതായ ഭക്ഷ്യസംസ്‌കാരവും ആരോഗ്യവും നഷ്ടപ്പെട്ടുവെന്ന് ബിന്ദു പറയുന്നു. അവര്‍ക്ക് ശീലമുള്ള ചെറുധാന്യങ്ങള്‍ അവർ തന്നെ കൃഷി ചെയ്യുകയും അധികമുള്ള വിളവ് ആദിവാസി സ്ത്രീകളിലൂടെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ഇടനിലക്കാരില്ലാതെ വില്ക്കാനുമുള്ള പദ്ധതിക്ക് ബിന്ദു ഗൗരി രൂപം നല്കിയത് ഇങ്ങനെയാണ്.
അരിയെയും ഗോതമ്പിനെയും അപേക്ഷിച്ച് പല മടങ്ങ് പോഷകഗുണങ്ങളുള്ള ചെറുധാന്യങ്ങള്‍ ആരോഗ്യം ഉറപ്പ് നൽകുന്ന അത്ഭുതധാന്യങ്ങളാണ്. ഇന്ത്യയിൽ ഏത് കാലാവസ്ഥയിലും എവിടേയും ഇവ വളരുമെന്നതും സവിശേഷതയാണ്.
Also Read- അന്താരാഷ്ട്ര വനിതാ ദിനം: ഈ വർഷത്തെ തീം
2017 മുതൽ കേരള സർക്കാർ അട്ടപ്പാടിയിൽ മില്ലറ്റ് ഗ്രാമപദ്ധതി നടപ്പാക്കുന്നുണ്ട്. ഈ പദ്ധതിയുടെ തുടക്കം മുതൽ ബിന്ദു ഗൗരിയും സജീവമായി രംഗത്തുണ്ട്. കര്‍ഷകരുടെ ഉപഭോഗത്തിനുശേഷം സംഭരിക്കുന്ന ചെറുധാന്യങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി ‘മില്ലറ്റ് വില്ലേജ്’ എന്ന പേരില്‍ വിപണിയിലെത്തിക്കുകയാണ്. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ്.പി.ഒ) മുൻകയ്യിലാണ് ഇപ്പോൾ പ്രവർത്തനം നടക്കുന്നത്. ധാന്യങ്ങളുടെ സംഭരണം സംസ്കരണം തുടങ്ങി എല്ലാം അട്ടപ്പാടി കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഉത്പന്നങ്ങളുടെ പ്രൊഡക്ട് ഡിസൈന്‍, ലോഗോ എന്നിവ തയ്യാറാക്കിയതും ഉത്പന്നങ്ങളുടെ നിര്‍മാണവും ബിന്ദു ഗൗരി തന്നെയാണ് നടത്തിയതും.
സ്വന്തം അവകാശങ്ങൾക്കു വേണ്ടിയോ ആനുകൂല്യങ്ങൾക്കു വേണ്ടിയോ ശ്രമിക്കാൻ പോലും സാധിക്കാത്ത തൊഴിലാളികൾക്കൊപ്പമാണ് താൻ പ്രവർത്തിക്കുന്നതെന്ന് ബിന്ദു ഗൗരി പറയുന്നു. വരണ്ട സ്ഥലങ്ങളിലാണ് ചെറുധാന്യങ്ങൾ പോലും വളരുന്നത്. സ്വന്തമായി ഭൂമി പോലും ഇല്ലാത്ത ഈ തൊഴിലാളികളാണ് വരണ്ടുണങ്ങിയ ഭൂമിയിലാണ് ഇവർ ജോലി ചെയ്യുന്നത്. ലോകത്തിന് മുന്നിൽ ഇവർ അദൃശ്യരാണെന്നും ബിന്ദു ഗൗരി പറയുന്നു.
Also Read- Women’s Day 2023| ഇന്ത്യന്‍ സിനിമയിലെ ആദ്യ നായിക; സിനിമാ ചരിത്രത്തിൽ അർഹമായ അംഗീകാരം ലഭിക്കാത്ത സ്ത്രീകൾ
ഇതുകൂടാതെ, കോയമ്പത്തൂരിലെ അഗ്രിബിസിനസ് സ്‌കൂളിലൂടെ കര്‍ഷകരെയും കര്‍ഷകസ്ത്രീകളെയും കൃഷിയിലും കൃഷിയില്‍നിന്ന് ഉത്പന്നങ്ങളുണ്ടാക്കുന്നതിലും ബിന്ദു ഗൗരി സഹായിക്കുന്നു. ചെറുധാധ്യങ്ങളുടെ കൃഷിയിലും അതില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിലും കര്‍ഷകരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യം. പരിശീലനം വഴി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ കൂടുതലുണ്ടാക്കി വിപണിയിലെത്തിക്കാന്‍ ആദിവാസിസ്ത്രീകള്‍ക്ക് കഴിയുന്നു. കൂടാതെ, ‘ട്രൈബൽ ട്രഷേഴ്സ്’ എന്ന ബ്രാൻഡ് നെയിമിൽ ആദിവാസികളുടെ ഉത്പന്നങ്ങള്‍ മികച്ച പാക്കിങ്ങോടെ വിപണിയില്‍ നേരിട്ടെത്തിക്കാനും ബിന്ദു ഗൗരി മുൻകൈയ്യെടുക്കുന്നു.
പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് പരിസ്ഥിതിശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ബിന്ദു ഗൗരി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിൽ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്. കോയമ്പത്തൂര്‍ ഐ.സി.എ. ആര്‍. കൃഷിവിജ്ഞാനകേന്ദ്രത്തിനു കീഴിലുള്ള അഗ്രി ബിസിനസ് സ്‌കൂളില്‍ ഫാക്കല്‍റ്റിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.