എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍(6 airbags) നിര്‍ബന്ധമാക്കുന്ന കരട് വിജ്ഞാപനത്തിന് (draft) കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി. '8 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതിനുള്ള കരട് ജിഎസ്ആര് വിജ്ഞാപനത്തിന് താന്‍ അംഗീകാരം നല്‍കിയതായി'' കേന്ദ്ര ഉപരതില ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി (Nitin Gadkari) ഒരു ട്വീറ്റില്‍ പറഞ്ഞു.
2019 ജൂലായ് 1 മുതല്‍ ഡ്രൈവര്‍ എയര്‍ബാഗും 2022 ജനുവരി 1 മുതല്‍ മുന്‍വശത്തിരിക്കുന്ന സഹയാത്രികര്‍ക്കുള്ള എയര്‍ബാഗും മന്ത്രാലയം ഇതിനോടകം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഗഡ്കരി ട്വീറ്റില്‍ വ്യക്തമാക്കി. മുന്‍വശത്ത് നിന്നും മറ്റ് വശങ്ങളില് നിന്നുമുള്ള കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാന്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഇരിക്കുന്ന യാത്രക്കാരില്‍ എം1 വാഹന വിഭാഗത്തില്‍ 4 അധിക എയര്‍ബാഗുകള്‍ കൂടി നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതോടെ മുന്‍ സീറ്റുകളിലും പിന് സീറ്റുകളിലും ഇരിക്കുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും.
''ഇന്ത്യയിലെ മോട്ടോര്‍ വാഹനങ്ങള്‍ എന്നത്തേക്കാളും സുരക്ഷിതമാക്കുന്നതിനുള്ള നിര്‍ണായകമായ ഒരു ചുവടുവെയ്പ്പാണിതെന്നും'' അദ്ദേഹം പറഞ്ഞു.
2019ലാണ് നാലുചക്ര വാഹനങ്ങളില്‍ ഡൈവര്‍മാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കിയത്. 2022 ജനുവരി 1 മുതല്‍ ഡ്രൈവറുടെ അരികിലുള്ള സീറ്റില്‍ ഇരിക്കുന്നവരുടെ സുരക്ഷ കൂടി ഉറപ്പാക്കാന്‍ എയര്‍ബാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ മാത്രമേ പുറത്തിറക്കാന്‍ അനുവദിക്കുന്നുള്ളൂ.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കേന്ദ്ര ഗതാഗത മന്ത്രി ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ഫ്ള്ക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും സെഗ്മെന്റുകളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നിര്‍ബന്ധമായും നല്‍കണമെന്നും ഗഡ്കരി വാഹന നിര്‍മ്മാതക്കളോട് അഭ്യര്‍ത്ഥിച്ചു.
''സിയാമിന്റെ (SIAM -Society of Indian Automobile Manufacturers) സിഇഒമാരുടെ ഒരു പ്രതിനിധി സംഘത്തെ ഇന്ന് ന്യൂഡല്‍ഹിയില്‍ വച്ച് കണ്ടു. ഇന്ത്യന്‍ വാഹന വിപണിയില്‍ 100 % എഥനോള്‍, ഗ്യാസോലിന്‍ എന്നിവ ഉപയോഗിച്ച് ഓടാന്‍ കഴിയുന്ന ഫ്ലെക്സ്-ഇന്ധന വാഹനങ്ങള്‍ വേഗത്തില്‍ പുറത്തിറക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു'' മന്ത്രി മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
'' യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും സെഗ്മെന്റുകളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നിര്‍ബന്ധമായും നല്‍കണമെന്ന് എല്ലാ സ്വകാര്യ വാഹന നിര്‍മ്മാതാക്കളോടും ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, 2020ല്‍ എക്സ്പ്രസ് വേകള്‍ ഉള്‍പ്പെടെ ദേശീയ പാതകളില്‍ (NH) മൊത്തം 1,16,496 റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 47,984 മരണങ്ങളാണ് അപകടങ്ങള്‍ മൂലം ഉണ്ടായിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.