ഷിംല: ഏകദേശം ഒരു ലക്ഷം രൂപ വിലയുള്ള സ്കൂട്ടറിന് ഇഷ്ട നമ്പർ ലഭിക്കുന്നതിനായി ലേലം വിളിച്ചത് 1.12 കോടി രൂപ വരെ. ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത സ്കൂട്ടിക്ക് വേണ്ടിയാണ് റെക്കോർഡ് തുകയ്ക്കുള്ള ലേലം വിളി നടന്നത്. ഹിമാചലിൽ ഇതാദ്യമായാണ് ഒരു സ്കൂട്ടിയുടെ ഫാൻസി നമ്പരിന് വേണ്ടി ഇത്രയും ഉയർന്ന തുകയ്ക്ക് ലേലം വിളി നടന്നത്.
ഹിമാചല്‍ പ്രദേശ് രജിസ്‌ട്രേഷനിലുള്ള സ്‌കൂട്ടറിന് (HP – 99 – 9999) എന്ന ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിനായാണ് ഇത്രയും ഉയർന്ന തുകയ്ക്കുള്ള ലേലം വിളി നടന്നത്.
ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനായി 1000 രൂപ അടച്ച് 26 പേരാണ് ലേലത്തില്‍ പങ്കെടുത്തത്. ലേലം വിളി 1.12 കോടി രൂപവരെ ഉയര്‍ന്നു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഈ റെക്കോർഡ് ലേലംവിളി നടന്നത്. അതേസമയം 1.12 കോടി മുടക്കി ഇഷ്ട നമ്പർ സ്വന്തമാക്കിയ ആളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇത്രയും ഉയർന്ന തുകയ്ക്ക് ലേലം വിളിച്ചെങ്കിലും പണം ഒടുക്കാതിരുന്നാൽ രണ്ടാമതെത്തിയയാൾക്ക് ലേലം നൽകും. ഇഷ്ട നമ്പർ ലഭിക്കാനായി മറ്റ് മത്സരാര്‍ഥികളെ പുറത്താക്കാനുള്ള തന്ത്രമാണോ എന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. ലേലപ്പണം നിക്ഷേപിച്ചില്ലെങ്കില്‍ ഇയാള്‍ക്കെതിരെ പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഏകദേശം 70000 രൂപ മുതൽ 1.8 ലക്ഷം രൂപ വരെയുള്ള സ്കൂട്ടിയുടെ ഉടമയാണ് ലേലത്തിൽ റെക്കോർഡ് തുക വിളിച്ചത്. ഇയാൾ ഒരു ലക്ഷം രൂപ വിലയുള്ള മിഡ് റേഞ്ചിലുള്ള സ്കൂട്ടിയാണ് വാങ്ങിയതെന്നാണ് റിപ്പോർട്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.