ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ്, പലപ്പോഴും ചൂഷണം ചെയ്യപ്പെട്ടിരുന്ന ഒരു വിഭാഗമായിരുന്നു ക്ഷീരകർഷകർ. അക്കാലത്ത്, വൻകിട കമ്പനിയായ പോൾസൺ ഗുജറാത്തിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് അവരിൽ നിന്ന് പാൽ വാങ്ങുകയും അത് ഉയർന്ന വിലയ്ക്ക് വിൽക്കുകയും ചെയ്തിരുന്നു.
തങ്ങളുടെ അവസ്ഥക്ക് പരിഹാരം കാണാൻ ക്ഷീരകർഷകർ നാട്ടിലെ പ്രമുഖനായ ത്രിഭുവൻദാസ് പട്ടേലിനെ സമീപിച്ചു. അദ്ദേഹം സർദാർ വല്ലഭായ് പട്ടേലുമായി കൂടിക്കാഴ്ച നടത്തി ഈ വിഷയം ചർച്ച ചെയ്തു. ക്ഷീരകർഷകരുടെ പ്രശ്നം പരിഹരിക്കാൻ മൊറാർജി ദേശായിയെ ഗുജറാത്തിലേക്ക് അയച്ചു. ഇതേത്തുടർന്നാണ് 1946-ൽ അഹമ്മദാബാദിനടുത്തുള്ള ആനന്ദിൽ ഖേഡ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീര സ്ഥാപനത്തിന് അവിടെ തുടക്കമായി. ഖേഡ ജില്ലാ സഹകരണ സംഘമാണ് പിന്നീട് ഇന്നു നാമറിയുന്ന അമൂൽ ആയി മാറിയത്.
Also Read- കേരളത്തില്‍ ഔട്ട്ലെറ്റ് തുടങ്ങാന്‍ കര്‍ണാടകയുടെ ‘നന്ദിനി’; എതിര്‍പ്പുമായി മില്‍മ
ഖേഡ നിവാസികൾ പാൽ ശേഖരിച്ച് സഹകരണ സംഘത്തിൽ എത്തിക്കാൻ തുടങ്ങി. സംഘം ആരംഭിച്ചതിന് ശേഷം രണ്ടു ഗ്രാമങ്ങളിൽ നിന്ന് മാത്രമാണ് പാൽ വന്നിരുത്. എന്നാൽ 1948 ആയപ്പോഴേക്കും 432 ഗ്രാമങ്ങളിലെ ക്ഷീര കർഷകർ ഇവിടെ പാൽ വിൽക്കാൻ ആരംഭിച്ചു. 1949-ൽ ഡോ. വർഗീസ് കുര്യൻ രാജ്യത്ത് ധവളവിപ്ലവത്തിന് തുടക്കം കുറിച്ചു. ആ സമയത്ത് ഖേഡ ജില്ലാ സഹകരണ സംഘം ഒരു ലളിതമായ പേരിനായി തിരയുകയായിരുന്നു. അങ്ങനെയാണ് അമൂൽ എന്ന പേരിലേക്കെത്തുന്നത്. ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് എന്നാണ് അമൂലിന്റെ പൂർണ രൂപം. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന് കീഴിലുള്ള ഒരു സഹകരണ സംഘമാണിത്.
ആദ്യം ഈ സഹകരണസംഘത്തിന് പ്രതിദിനം 247 ലിറ്റർ പാൽ മാത്രമാണ് ശേഖരിക്കാനായിരുന്നത്. 1948 ആയപ്പോഴേക്കും 432 കമ്മ്യൂണിറ്റികൾ സംഘത്തിൽ ചേർന്നു. അങ്ങനെ പാലിന്റെ അളവ് 5000 ലിറ്ററായി ഉയർന്നു. ഏകദേശം 77 വർഷങ്ങൾക്ക് ശേഷം, ഇന്ന് അമൂൽ പ്രതിദിനം 2.63 ബില്യൺ ലിറ്റർ പാലാണ് ശേഖരിക്കുന്നത്. 18,600 ഗ്രാമങ്ങളിൽ നിന്നായി 36.4 ലക്ഷം കർഷകരാണ് അമൂലിന് പാൽ വിൽക്കുന്നത്. ഏകദേശം 150 കോടി രൂപയാണ് അമൂലിന്റെ പ്രതിദിന വരുമാനം.
അമൂൽ വേഗത്തിൽ വളർന്നെങ്കിലും പോൾസൺ മറുവശത്ത് ശക്തനായി എതിരാളിയായി തുടരുന്നുണ്ടായിരുന്നു. പോൾസന്റെ ബട്ടർ വളരെ ജനപ്രിയമായിരുന്നു. ക്രമേണ അമൂലും ബട്ടർ ഉത്പാദിപ്പിക്കാൻ തുടങ്ങി. ഈ ബട്ടർ നന്നായി വിപണനം ചെയ്യുന്നതിനായി കമ്പനിയുടെ ലോഗോയിൽ അമൂൽ ഗേളിനെയും അവതരിപ്പിച്ചു. പോൾസന്റെ പാക്കറ്റിന്റെ പുറത്തും ഒരു പെൺകുട്ടിയുടെ ചിത്രം ഉണ്ടായിരുന്നു. അമൂലിനായി സിൽവസ്റ്റർ ഡി കുൻഹയാണ് ഈ ഡിസൈൻ സൃഷ്ടിച്ചത്. അമൂലിന്റെ ‘അട്ടേർലി ബട്ടർലി ഡെലിഷ്യസ്’ പരസ്യം ഗിന്നസ് ബുക്കിൽ വരെ ഇടം നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.