കോവിഡിന് മുമ്പുണ്ടായിരുന്ന ആഭ്യന്തര വിമാനങ്ങളുടെ പരമാവധി 65 ശതമാനം വിമാനങ്ങൾക്കാണ് നിലവിൽ സർവ്വീസ് നടത്താൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ ഇനി 72.5 ശതമാനം വിമാനങ്ങൾക്ക് സർവ്വീസ് നടത്താനാകുമെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ജൂലൈ 5 മുതൽ കോവിഡിന് മുമ്പുള്ള ആഭ്യന്തര വിമാന സർവീസുകളുടെ 65 ശതമാനം വിമാനങ്ങൾക്കാണ് സർവ്വീസ് നടത്താൻ അനുമതി ലഭിച്ചത്. ജൂൺ 1നും ജൂലൈ 5നും ഇടയിൽ 50 ശതമാനം സർവ്വീസ് നടത്താൻ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
മന്ത്രാലയം വ്യാഴാഴ്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചതനുസരിച്ച്, ജൂലൈ 5 ലെ ഉത്തരവിലെ "65 ശതമാനം ഫ്ലൈറ്റ് കപ്പാസിറ്റിക്കു പകരം 72.5 ശതമാനമായി ഫ്ലൈറ്റ് കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്". വ്യാഴാഴ്ചത്തെ ഉത്തരവിൽ പറയുന്ന 72.5 ശതമാനം പരിധി "ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിലനിൽക്കുമെന്നും" ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആഭ്യന്തര വിമാനങ്ങളുടെ കുറഞ്ഞതും കൂടിയതുമായ ടിക്കറ്റ് നിരക്കിൽ കുറഞ്ഞത് 12.5 ശതമാനം വിലവർധനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ജൂൺ 1 ന് സർക്കാർ ആഭ്യന്തര വിമാന യാത്രാ നിരക്ക് 15 ശതമാനം വർദ്ധിപ്പിച്ചിരുന്നു. അതിനുമുമ്പ് കുറഞ്ഞത് രണ്ട് തവണയെങ്കിലും വില വർദ്ധിപ്പിച്ചിരുന്നു.
ഡിമാൻഡിലെ ഉയര്‍ന്ന വർദ്ധനവും പരിമിതമായ ഫ്ലൈറ്റുകളും കാരണം അസാധാരണമായി ഉയർന്ന ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന താഴ്ന്നതും ഉയർന്നതുമായ നിരക്കുകളിലാണ് ഇപ്പോൾ വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചതനുസരിച്ച് ഇത് എയർലൈനുകളിൽ ഏർപ്പെടുത്തിയ ഒരു താൽക്കാലിക നിയന്ത്രണം മാത്രമാണ്.
പുതിയ നിരക്ക് അനുസരിച്ച് ഡൽഹി-മുംബൈ വിമാന ടിക്കറ്റിന്റെ മിനിമം നിരക്ക് 575 രൂപയും പരമാവധി നിരക്ക് 1625 രൂപയുമാണ്. കോവിഡ് മഹാമാരിയുടെ ഈ സമയത്ത് ഏർപ്പെടുത്തിയ വിമാന ടിക്കറ്റ് നിരക്കിലെ വില നിയന്ത്രണം ഒഴിവാക്കണമെന്ന് വിമാനക്കമ്പനികൾ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
Read also:
Explained: ആഭ്യന്തര വിമാനങ്ങളിലെ യാത്രാനിരക്കിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ എന്തൊക്കെ? അവ യാത്രികരെ എങ്ങനെ ബാധിക്കും?രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം മെയ് 25നാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ സർക്കാർ പുനരാരംഭിച്ചത്. അന്ന് കോവിഡിന് മുൻപുള്ള ആഭ്യന്തര സേവനങ്ങളുടെ 33 ശതമാനം വരെ പ്രവർത്തിക്കാനാണ് അനുവദിച്ചിരുന്നത്. ഡിസംബറോടെ ഈ നിയന്ത്രണ പരിധി ക്രമേണ 80 ശതമാനമായി ഉയർത്തി. ജൂൺ 1 വരെ 80% പരിധിയിൽ സർവ്വീസുകൾ നടത്തിയിരുന്നു.
എന്നാൽ രാജ്യത്തുടനീളമുള്ള സജീവമായ കോവിഡ് -19 കേസുകളിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം, യാത്രക്കാരുടെ തിരക്ക് കുറയ്ക്കല്‍ എന്നിവ കണക്കിലെടുത്താണ് ജൂൺ 1 മുതൽ 80%ത്തിൽ നിന്ന് 50 ശതമാനം വരെയായി സർവ്വീസുകകൾ വീണ്ടും ചുരുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.