മോദി ഭരിച്ചപ്പോൾ 27 ഉപതെരഞ്ഞെടുപ്പുകൾ, ബിജെപിക്ക് ജയം അഞ്ചിടത്ത് മാത്രം, ആറ് സ്റ്റിങ് സീറ്റുകൾ നഷ്ടമായി
Last Updated:
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ നിർണായകമായ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി. ചങ്കിടിപ്പ് ഏറുന്നത് ഭരണകക്ഷിയായ ബിജെപിക്ക്. 2014ലെ ഉജ്ജ്വല വിജയം ആവർത്തിക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, തുടരെയുള്ള ഉപതെരഞ്ഞെടുപ്പ് തോൽവികൾ പാർട്ടിനേതൃത്വത്തിന് ആശങ്കയാകുന്നു. ബിജെപി അധികാരത്തിലെത്തിയതുമുതൽ ഇതുവരെ നടന്ന 27 ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിച്ചത് അഞ്ചിടത്ത് മാത്രമാണ്. 11 സിറ്റിങ് സീറ്റുകളിൽ ആറെണ്ണം നഷ്ടപ്പെട്ടതാണ് പാർട്ടിനേതൃത്വത്തെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്.
ഉപതെരഞ്ഞെടുപ്പ് തോൽവികൾ കാരണം ലോക്സഭയിൽ ഒറ്റയ്ക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം പാർട്ടിക്ക് നഷ്ടമാകുകയും ചെയ്തു. ത്രിപുര ഉൾപ്പടെ സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽപ്പോലും ഭരണം പിടിച്ചെടുത്തെങ്കിലും ലോക്സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് ആശാവഹമല്ലെന്ന് തന്നെ പറയാം.
2014ൽ അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേവർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടികൾ തന്നെ ഈ അഞ്ച് സീറ്റ് നിലനിർത്തി. 2015ൽ മധ്യപ്രദേശിലെ രത്ലം മണ്ഡലം ബിജെപിക്ക് നഷ്ടമായി. 2016ൽ മധ്യപ്രദേശിലും ആസമിലും ഓരോ സീറ്റ് വിജയിക്കാനായത് ബിജെപിക്ക് ആശ്വാസമായി. ഇതുകൂടാതെ മേഘലയിൽ സഖ്യകക്ഷിയായ എൻ പി പിയും ഒരു സീറ്റിൽ വിജയിച്ചു. 2017ൽ പഞ്ചാബിലെ ഗുരുദാസ് പുർ സീറ്റ് ബിജെപിക്ക് നഷ്ടമായി. കശ്മീരിൽ സഖ്യകക്ഷിയായ പിഡിപിക്കും ഒരു മണ്ഡലം നഷ്ടമായി.
advertisement
2018 ബിജെപിയെ സംബന്ധിച്ചിടത്തോളം മോശം വർഷമാണ്. രാജസ്ഥാനിലെ രണ്ടു സീറ്റുകൾ മുഖ്യശത്രുവായ കോൺഗ്രസ് ബിജെപിയിൽനിന്ന് പിടിച്ചെടുത്തു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരഖ് പുരും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യയുടെ ഫൂൽരപുരും നഷ്ടമായി. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിയിലൂടെ മുസ്ലീം ലീഗ് മണ്ഡലം നിലനിർത്തി. ഏറ്റവും ഒടുവിൽ ഉത്തർപ്രദേശിലെ കൈറാന ആർ എൽ ഡി പിടിച്ചെടുത്തതോടെ മഹാരാഷ്ട്രയിലെ പാൽഘർ സീറ്റ് നിലനിർത്തുകയും മഹാരാഷ്ട്രയിലെ ബാന്ദ്ര ഗോണ്ടിയിൽ എൻസിപി വിജയിക്കുകയും ചെയ്തത് ബിജെപിക്ക് കനത്ത തിരിച്ചടിയായി. നാഗാലാൻഡിൽ സഖ്യകക്ഷിയായ എൻ ഡി പി പി ഒരു സീറ്റ് പിടിച്ചെടുക്കുകയും ചെയ്തത് മാത്രമാണ് ഈ വർഷം ബിജെപിക്ക് ആശ്വസിക്കാനുള്ളത്.
advertisement
പ്രധാനമന്ത്രിക്ക് തുടക്കത്തിലുണ്ടായിരുന്ന ജനപ്രീതി കുറഞ്ഞുവരുന്നതും നോട്ട് നിരോധനം, ജി എസ് ടി, ഇന്ധനവില വർധന എന്നിവയും സർക്കാരിന് തിരിച്ചടിയാകുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കാർഷിക മേഖലയിലെ തിരിച്ചടികളും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് തിരിച്ചടിയായി മാറുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് കടന്ന പാർട്ടി നേതൃത്വത്തിന് മോദി സർക്കാരിന്‍റെ കാലത്തെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ അത്രയെളുപ്പം എഴുതിത്തള്ളാനാകില്ല.
Location :
First Published :
May 31, 2018 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Opinion/
മോദി ഭരിച്ചപ്പോൾ 27 ഉപതെരഞ്ഞെടുപ്പുകൾ, ബിജെപിക്ക് ജയം അഞ്ചിടത്ത് മാത്രം, ആറ് സ്റ്റിങ് സീറ്റുകൾ നഷ്ടമായി