ഗൗതം സെൻ
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) വോട്ടർമാർക്ക് സൗജന്യ വാഗ്ദാനങ്ങളും സമ്മാനങ്ങളും നൽകാൻ തുടങ്ങിയത് രാജ്യത്ത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. രാജ്യത്ത് അതൊരു പുതിയ കാര്യമല്ലെങ്കിലും ആം ആദ്മിയുടെ സൗജന്യ വാഗ്ദാനങ്ങൾ വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചു. ഇപ്പോൾ ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇത്തരം വിഷയങ്ങൾ പാർലമെന്റിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പരിഗണനയിൽ പെടുന്ന വിഷയങ്ങളായതിനാൽ അവയ്ക്ക് ജുഡീഷ്യൽ പരിഹാരമുണ്ടാകാൻ സാധ്യതയില്ല. ഈ വിഷയം തിരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കണമെന്ന നിർദേശമാണ് സർക്കാർ നൽകിയിട്ടുള്ളതും. സൗജന്യങ്ങൾ എന്നാൽ കൈക്കൂലി എന്നു മാത്രമല്ല അർഥമാക്കുന്നത്. അത് ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ നിലനിൽക്കുന്ന വലിയൊരു പ്രശ്നത്തിലേക്കു കൂടിയാണ് വിരൽ ചൂണ്ടുന്നത്.
ഇങ്ങനെയുള്ള സൗജന്യ സമ്മാനങ്ങൾ നൽകുന്നതിന് അന്തർദേശീയവും ചരിത്രപരവുമായ ചില മാനങ്ങൾ കൂടിയുണ്ട്. എഡി ഒന്നാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന കുപ്രസിദ്ധനായ നീറോ, ചക്രവർത്തി വലിയൊരു തീപിടുത്തം ഉണ്ടായതിനു ശേഷം റോമൻ ജനതയ്ക്ക് സൗജന്യ ധാന്യം വിതരണം ചെയ്തിരുന്നു. എന്നാൽ റോമൻ സാമ്രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ നശിപ്പിച്ചും കൊള്ളയടിച്ചും രാജ്യത്തെ സമ്പത്തിന്റെ വലിയൊരു ഭാഗം നീറോ കൈക്കലാക്കി. സൗജന്യ സമ്മാനങ്ങൾ വിതരണം ചെയ്യുന്നവർ സാധാരണയായി അവയിൽ നിന്നും പ്രയോജനം നേടുന്നു എന്ന കാര്യം ഒരിക്കലും കാണാതെ പോകരുത്. ആരാണ് അവർക്ക് പണം നൽകുന്നത് എന്ന ചോദ്യമാണ് ഇവിടെ പ്രധാനമായും ഉയരുന്നത്.
ഡൽഹിയിലെ സൗജന്യ ഗതാഗതം, വൈദ്യുതി ചാർജിൽ വരുത്തിയ കുറവ്, ജലവിതരണം എന്നിങ്ങനെ സമീപകാലത്തു നൽകിയ സൗജന്യങ്ങൾക്കെല്ലാം ഇന്ത്യയുടെ എംഎസ്പിയുടെയും വളം സബ്‌സിഡിയുടെയും (fertilizer subsidies) ഒരു ഭാഗം ചിലവാക്കിയിട്ടുണ്ട്. ഇവ പൂർണമായും സൗജന്യമല്ലെങ്കിലും ഗ്രാന്റ് ഉള്ളവയാണ്. സൗജന്യ സമ്മാനങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക ചെലവ്, അവ ഉണ്ടാക്കുന്ന സാമ്പത്തികഭാരവും അതു വഴി വിഭവങ്ങളുടെ തെറ്റായ വിന്യാസവുമെല്ലാം ശ്രദ്ധിക്കപ്പെടേണ്ടതാണ്.
പൊതുവേ, സൗജന്യങ്ങൾക്കും സാമൂഹ്യക്ഷേമ പരിപാടികൾക്കും ധനസഹായം നൽകുന്നതിനുള്ള ചെലവ് പല സംസ്ഥാനങ്ങളിലും വലിയൊരു പ്രശ്നമായി മാറുന്നു. പഞ്ചാബ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സാമ്പത്തിക സ്ഥിതിക്കു പോലും അത് ഭീഷണിയാകുന്നു. പഞ്ചാബിന്റെ വൈദ്യുതി സബ്‌സിഡിയും അതിനായി വർദ്ധിച്ചുവരുന്ന ചെലവും സംസ്ഥാന ബജറ്റിനെ ഞെരുക്കുകയാണ്. മൊത്തം വരുമാനത്തിന്റെ 16 ശതമാനം അതിനായാണ് ചെലവഴിക്കുന്നത്. അത്തരം റവന്യൂ ചെലവുകൾ ദീർഘകാല വളർച്ചയ്ക്ക് ആവശ്യമായ മൂലധന വിഹിതം കുറയ്ക്കുകയും വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പഞ്ചാബിലെ വ്യാവസായിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി നിരക്ക് തമിഴ്‌നാടിന് സമാനമാണ്. ഇത് ഗുജറാത്തിനെ അപേക്ഷിച്ച് ഏകദേശം 50% കൂടുതലുമാണ്. ഗാർഹിക ഉപയോക്താക്കൾക്ക് സബ്‌സിഡി നിരക്കിൽ വൈദ്യുതി നൽകുന്നതിനാൽ ഇരു സംസ്ഥാനങ്ങൾക്കും വലിയ കടബാധ്യതയുമുണ്ട്.
സൗജന്യങ്ങളും സബ്‌സിഡികളും ബജറ്റ് വിഹിതത്തെ സ്വാധീനിക്കുന്നു. ഭാവിയിലെ വളർച്ചയ്‌ക്കായുള്ള മൂലധന നിക്ഷേപത്തെയാണ് ഇവ ഏറ്റവും സാരമായി ബാധിക്കുന്നത്. ഇന്ത്യയുടെ കാര്യത്തിൽ, ചൈനയുടെ നിലവാരത്തിലേക്ക് അടുക്കാൻ ശ്രമിക്കുന്ന ശ്രമങ്ങൾക്ക് വെല്ലുവിളി കൂടിയാകും ഈ പ്രശ്നം.
ക്രോസ് സബ്‌സിഡിയാണ് രണ്ടാമത്തെ പ്രശ്നം. വിവേചനരഹിതമായ സൗജന്യങ്ങളും സാമൂഹ്യക്ഷേമ സബ്‌സിഡികളും കാരണം ചില സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക ഭീഷണിയിലാണ്.
ജനങ്ങൾക്ക് സബ്‌സിഡിയായി നൽകുന്ന സൗജന്യങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളും ഒരു സാർവത്രിക പ്രതിഭാസമാണ്. അതിപ്പോൾ, ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവ്വീസ് ആയാലും, വികസിത രാജ്യങ്ങളിൽ തൊഴിലില്ലാത്തവർക്കും വികലാംഗർക്കും ക്ഷേമ ആനുകൂല്യങ്ങൾ നൽകുന്ന കാര്യമായാലും. ഇത്തരം സൗജന്യങ്ങൾക്കുള്ള ധനസഹായം കണ്ടെത്തുക എന്നതാണ് വലിയൊരു പ്രശ്നം. മാറ്റിവെയ്ക്കാനാകാത്ത ചില ചെലവുകൾ എല്ലാ രാജ്യത്തിനും ഉണ്ട് താനും. പ്രതിരോധ രംഗത്തെ ചെലവുകളാണ് അതിലൊന്ന്. ഉദാഹരണത്തിന്, ഒരു ആധുനിക ജെറ്റ് യുദ്ധവിമാനം പറത്താൻ മണിക്കൂറിന് 21,000 ഡോളറാണ് ചെലവ്. പുതിയ ചില മോഡലുകൾക്ക് ഇതിലും കൂടുതലാണ് ചെലവ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം സൗജന്യങ്ങളുടെ കാര്യത്തിൽ മറ്റു ചില പ്രശ്നങ്ങൾ കൂടിയുണ്ട്. ഒരുപക്ഷേ മറ്റ് ദരിദ്ര രാജ്യങ്ങളിലും ഇതൊക്കെ തന്നെയായിരിക്കും സ്ഥിതി. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഏറ്റവും കുറഞ്ഞ സാമ്പത്തികശേഷിയുള്ളവർക്ക് സൗജന്യമായി നൽകുന്നത് ധാർമികമായി നോക്കുമ്പോൾ ചോദ്യം ചെയ്യാനാകാത്ത കാര്യമാണ്. പക്ഷേ, ദീർഘകാല വീക്ഷണത്തിൽ നോക്കുമ്പോൾ വർത്തമാനകാലത്തിനായി ഭാവി ബലിയർപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇവയുടെ പരിണതഫലങ്ങൾ രാജ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ഭാവിയിലേക്കുള്ള യാത്ര ദുഷ്കരമാക്കുകയും ചെയ്യുന്നു. പക്ഷേ പല രാഷ്ട്രീയക്കാരും ഇത്തരം വസ്തുതകൾ കാര്യമാക്കുന്നില്ല.
ദൗർഭാഗ്യവശാൽ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന രാജ്യത്തെ ദരിദ്രജനങ്ങളോട് ഇപ്പോൾസഹിച്ചാലുണ്ടാകുന്ന ഭാവി നേട്ടങ്ങൾ ബോധ്യപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിന്ദ്യരായ രാഷ്ട്രീയക്കാർ അവരുടെ സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഇത്തരം ഭൗതിക സമ്മാനങ്ങൾ നൽകുന്നത് തുടരുക തന്നെ ചെയ്യും.
Also Read- Opinion | 'സബ്സിഡി, വിദ്യാഭ്യാസം, ആരോഗ്യസേവനം വഴിയുള്ള ചോർച്ച തടയൽ; പാവപ്പെട്ടവർക്ക് വേണ്ടത്'
തിരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഫലപ്രദമായ ഉപകരണമാണിതെന്ന് എഎപി തെളിയിച്ചു കഴിഞ്ഞു. രാഷ്ട്രീയമായും ഭരണഘടനാപരമായും നോക്കുമ്പോൾ, ക്ഷേമ ചെലവുകളുടെ ഒരു രൂപം മാത്രമായ സൗജന്യങ്ങൾക്കെതിരെ നിയമനിർമാണം നടത്തുന്നത് സാധ്യമല്ല. കാരണം രാജ്യത്തെ നിർദ്ധനരായ ജനങ്ങളെ സഹായിക്കുന്ന നിരവധി പദ്ധതികൾ ഇവിടെയുണ്ട്. വലിയ തുകകൾ കടം വാങ്ങുന്നതിൽ നിന്നും സംസ്ഥാനങ്ങളെ വിലക്കാൻ സാധിക്കുന്ന നിയമങ്ങളും മാർഗ നിർദേശങ്ങളുമല്ല രാജ്യത്ത് നിലവിലുള്ളത്.
സൗജന്യങ്ങളുടെയും സബ്‌സിഡികളുടെയും വിതരണം സംബന്ധിച്ച് യുക്തസഹമായ തീരുമാനങ്ങൾ എടുക്കണമെങ്കിൽ രാജ്യത്തെ രാഷ്ട്രീയപ്രവർത്തകർ ആദ്യം വോട്ടർമാരുമായുള്ള അവരുടെ ബന്ധവും വിശ്വാസ്യതയും വർധിപ്പിക്കേണ്ടതുണ്ട്. അഴിമതിയും മറ്റ് കുറ്റകൃത്യങ്ങളും മൂലം രാജ്യത്തെ രാഷ്ട്രീയ പ്രവർത്തകരെക്കുറിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വിശ്വാസക്കുറവ് അവർ തന്നെ പരിഹരിക്കേണ്ടതുണ്ട്. എന്നാൽ വാഗ്ദാനം ചെയ്യുന്നതെന്തും സ്വീകരിക്കാമെന്ന ചിന്തയാണ് രാജ്യത്തെ സാധാരണ പൗരൻമാർക്ക് ഉള്ളത്. എന്നാൽ, സൗജന്യ വൈദ്യുതിക്കു പകരം 24 മണിക്കൂറും വൈദ്യുതി എന്ന ബദൽ മാർഗത്തിലൂടെ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയതുപോലുള്ള മാതൃകൾ തീർച്ചയായും ആവ്ഷികരിക്കാൻ കഴിയും. ഗുജറാത്തിലെ വോട്ട് നേടുന്നതിനായുള്ളഎഎപിയുടെ സൗജന്യ വാഗ്ദാനം സംസ്ഥാനത്തെ വോട്ടർമാർ നിരസിച്ചിരുന്നു.
ഇത്തരം സൗജന്യങ്ങൾ വേണ്ടെന്നു വെയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന സ്കാൻഡിനേവിയൻ സോഷ്യലിസ്റ്റ് മോഡലിലേക്ക് രാജ്യം എത്തിയേക്കാം. എന്നാൽ ആദ്യം 10 ട്രില്യൺ ജിഡിപി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ എത്തേണ്ടതുണ്ട്.
(രണ്ട് പതിറ്റാണ്ടിലേറെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ, ഇന്റർനാഷണൽ പൊളിറ്റിക്കൽ ഇക്കണോമി അധ്യാപകനായിരുന്നു ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ച വീക്ഷണങ്ങൾ രചയിതാവിന്റേത് മാത്രമാണ്. സ്ഥാപനത്തിന്റെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ല.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.