കേന്ദ്രവിഹിതം ചില സംസ്ഥാനങ്ങൾക്ക് കൂടുന്നത് സ്നേഹം കൊണ്ടും ചിലർക്ക് കുറയുന്നത് അവഗണന കൊണ്ടുമാണോ ?
കേന്ദ്രവിഹിതം ചില സംസ്ഥാനങ്ങൾക്ക് കൂടുന്നത് സ്നേഹം കൊണ്ടും ചിലർക്ക് കുറയുന്നത് അവഗണന കൊണ്ടുമാണോ ?
ഏഴാം കമ്മീഷൻ മുതൽ പതിനാലാം കമ്മീഷൻ വരെ 1971ലെ ജനസംഖ്യാനുപാതം കൂടി പരിഗണിച്ച് ഒരു സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനവും ആഭ്യന്തര ഉല്പാദനവും കണക്കാക്കിയാണ് സംസ്ഥാന വിഹിതം പ്രധാനമായും നിർണ്ണയിച്ചിരുന്നത്.
കേരളത്തിന് 1.9%, യുപിക്ക് 17.9%! സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതത്തിൽ കേരളത്തോട് കടുത്ത അവഗണനയും യുപിയോട് വലിയ സ്നേഹവും കേന്ദ്രസർക്കാർ കാട്ടുന്നുവെന്നും, അതിനാലാണ് വേറെ മാർഗമില്ലാതെ ഇന്ധനത്തിന് സെസ്സ് ഏർപ്പെടുത്തേണ്ടി വന്നത് എന്നുമൊക്കെയാണ് പ്രചാരത്തിലുള്ള ക്യാപ്സൂളുകൾ. കഴിഞ്ഞ 15 വർഷത്തെ രേഖകൾ പരിശോധിച്ചു. ഏതാണ്ട് പകുതി സമയം വീതം കേന്ദ്രഭരണം കോൺഗ്രസിനും ബിജെപിക്കും ആയിരുന്നല്ലോ.
കോൺഗ്രസ് ഭരണകാലത്ത് യുപിക്ക് കിട്ടിയ വിഹിത ശതമാനം ചുവടെ:
2007-08: 19.264
2008-09: 19.264
2009-10: 19.264
2010-11: 19.677
2011-12: 19.677
2012-13: 19.677
2013-14: 19.677
ഇപ്പോഴത്തെ വിഹിതം 17.939. ഇനി കേരളത്തിനോ?
2007-08: 2.665
2008-09: 2.665
2009-10: 2.665
2010-11: 2.341
2011-12: 2.341
2012-13: 2.341
2013-14: 2.341
ഇപ്പോഴത്തെ വിഹിതം 1.925.അതായത് പരമ്പരാഗതമായി യുപിക്ക് കിട്ടുന്ന വിഹിതം വളരെ വലുതും കേരളത്തിന് വളരെ ചെറുതുമാണ്. നിലവിൽ രണ്ടു സംസ്ഥാനങ്ങളുടെയും വിഹിതം കുറഞ്ഞിട്ടുമുണ്ട്. ബിജെപി ഇതര സംസ്ഥാനങ്ങളായ രാജസ്ഥാൻ, ബിഹാർ, പശ്ചിമബംഗാൾ എന്നിവർക്കൊക്കെ ഇപ്പോഴും നല്ല രീതിയിൽ വിഹിതം കിട്ടുന്നുണ്ട്.
എന്തുകൊണ്ടാണ് കേരളത്തിന്റെ വിഹിതം കുറയുന്നത്?
ക്യാപ്സൂളിലെ പ്രധാന മരുന്ന് കാലഹരണപ്പെട്ടതാണ്. കേന്ദ്രവിഹിതം വീതിക്കാനുള്ള മാനദണ്ഡങ്ങൾ രൂപീകരിക്കാൻ കേന്ദ്രസർക്കാരിന് അധികാരമില്ല. അതു ചെയ്യുന്നത് ധനകാര്യ കമ്മീഷനാണ്. നിലവിലുള്ളത് പതിനഞ്ചാം ധനകാര്യ കമ്മീഷനാണ്.
ഏഴാം കമ്മീഷൻ മുതൽ പതിനാലാം കമ്മീഷൻ വരെ 1971ലെ ജനസംഖ്യാനുപാതം കൂടി പരിഗണിച്ച് ഒരു സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനവും ആഭ്യന്തര ഉല്പാദനവും കണക്കാക്കിയാണ് സംസ്ഥാന വിഹിതം പ്രധാനമായും നിർണ്ണയിച്ചിരുന്നത്. എന്നാൽ ഈ രീതി അശാസ്ത്രീയമാണെന്ന് പതിനാലാം കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതേത്തുടർന്ന് നിലവിലെ കമ്മീഷൻ 2011ലെ ഏറ്റവും പുതിയ ജനസംഖ്യാനുപാതം പരിഗണിച്ച്, സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനവും ആഭ്യന്തര ഉല്പാദനവും കണക്കാക്കി സംസ്ഥാന വിഹിതം നൽകാൻ തീരുമാനിച്ചു. ഇതോടൊപ്പം ജനസംഖ്യ, വനഭൂമി എന്നിവയുടെ പരിഗണനയിലും വ്യത്യാസങ്ങൾ ഉണ്ടായി. അതുകൊണ്ടാണ് ചില സംസ്ഥാനങ്ങൾക്ക് വിഹിതം കൂടിയതും ചിലർക്ക് കുറഞ്ഞതും. ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കുക, നികുതി ലഭ്യത ഉറപ്പുവരുത്തുക എന്നിവയാണ് സംസ്ഥാനത്തിനു ചെയ്യാനുള്ള കാര്യങ്ങൾ. അതിനുപകരം ഇതൊക്കെ കേന്ദ്രസർക്കാർ സുമ്മാ തീരുമാനിക്കുന്ന കാര്യമാണെന്നും കേരളത്തോടു മാത്രമായ അവഗണനയാണെന്നും പറഞ്ഞ് ഓടരുതമ്മാവാ, ആളറിയാം.
(പ്രമുഖ രാഷ്ട്രീയ നിരീക്ഷകനാണ് ലേഖകന്‍)
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.