ഓസീസിനെ 151ന് എറിഞ്ഞിട്ടു; രണ്ടാമൂഴത്തിൽ തകർന്നടിഞ്ഞ് ഇന്ത്യയും
Last Updated:
മെൽബൺ: ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി എം.സി.ജി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ 151ന് പുറത്താക്കിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ഓസ്ട്രേലിയയെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിർത്തുമ്പോൾ അഞ്ചിന് 54 എന്ന നിലയിൽ പരുങ്ങുകയാണ്. ആദ്യ ഇന്നിംഗ്സിൽ 292 റൺസിന്‍റെ ലീഡ് നേടിയ ഇന്ത്യയ്ക്ക് ഇപ്പോൾ ആകെ 346 റൺസിന്‍റെ ലീഡായി. നേരത്തെ ഓസ്ട്രേലിയയെ ആദ്യ ഇന്നിംഗ്സിൽ 151ന് റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. 36 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയാണ് ഓസീസിനെ തകർത്തത്. 22 റൺസ് വീതമെടുത്ത ടിം പെയ്നെയും ഹാരിസുമാണ് ഓസീസിന്‍റെ ടോപ് സ്കോറർമാർ.
ആദ്യ ഇന്നിംഗ്സിൽ 292 റൺസ് ലീഡ് നേടിയ ഇന്ത്യ, ആതിഥേയരെ ഫോളോ ഓൺ ചെയ്യിക്കാതെ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. എന്നാൽ സ്കോർ 28ൽ നിൽക്കെ ഓപ്പണർ ഹനുമാ വിഹാരി 12 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ തകർന്നടിയാൻ തുടങ്ങി. ആദ്യ ഇന്നിംഗ്സിൽ തിളങ്ങിയ ചേതേശ്വർ പൂജാര(പൂജ്യം), നായകൻ വിരാട് കോലി(പൂജ്യം), ആജിൻക്യ രഹാനെ(ഒന്ന്), രോഹിത് ശർമ(അഞ്ച്) എന്നിവർ കണ്ണടച്ചുതുറക്കും മുമ്പ് പവലിയനിൽ തിരിച്ചെത്തി. ഇതോടെ അഞ്ചിന് 44 എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. വെറും പത്ത് റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പാറ്റ് കുമ്മിൻസാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. വിഹാരി, പൂജാര, കോലി, രഹാനെ എന്നിവരാണ് കുമ്മിൻസിന് മുന്നിൽ കീഴടങ്ങിയത്. ജോഷ് ഹാസ്ൽവുഡിനാണ് ഒരു വിക്കറ്റ് 28 റൺസെടുത്ത മായങ്ക് അഗർവാളും ആറു റൺസെടുത്ത റിഷഭ് പന്തുമാണ് ക്രീസിലുള്ളത്.
advertisement
വിക്കറ്റ് നഷ്ടപ്പെടാതെ എട്ടു റൺസ് എന്നനിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്‌ട്രേലിയ അധികം ചെറുത്തുനിൽക്കാതെ കീഴടങ്ങുകയായിരുന്നു. ആദ്യ രണ്ടുദിവസത്തതിൽനിന്ന് വ്യത്യസ്തമായി പേസ് ബൗളർമാരെ കൈയയച്ചു സഹായിച്ച പിച്ചിൽ ജസ്പ്രിത് ബൂംറയാണ് ഇന്ത്യൻ ആക്രമണം നയിച്ചത്. ആറു വിക്കറ്റെടുത്ത ബുംറയുടെ പ്രകടനത്തിന്‍റെ പിൻബലത്തിലാണ് ഓസ്ട്രേലിയയെ 151 റൺസിന് പുറത്താക്കിയത്. 22 റൺസ് വീതമെടുത്ത ടിം പെയ്നെയും ഹാരിസുമാണ് ഓസീസിന്‍റെ ടോപ് സ്കോറർമാർ. ഇവരെ കൂടാതെ നാലുപേർക്ക് കൂടി മാത്രമെ ഓസീസ് നിരയിൽ രണ്ടക്കം കാണാനായുള്ളു. ഇന്ത്യയ്ക്കുവേണ്ടി ബുംറയെ കൂടാതെ രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഇഷാന്ത് ശർമ, മൊഹമ്മദ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
advertisement
ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഓസ്ട്രേലിയയും ഇന്ത്യയും നാലു മത്സരങ്ങളുള്ള പരമ്പരയിൽ 1-1ന് ഒപ്പത്തിനൊപ്പമാണ്. മെൽബണിൽ ജയിക്കാനായാൽ ഇന്ത്യയ്ക്ക് ബോർഡർ-ഗാവസ്ക്കർ ട്രോഫി നിലനിർത്താനാകും.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Dec 28, 2018 12:55 PM IST










