സൗദി അറേബ്യ രാജ്യത്തെ വിഭിന്നങ്ങളായ നിക്ഷേപ പദ്ധതികളിൽ ഒന്നായ കായിക ഇനങ്ങളിൽ വമ്പിച്ച നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് ഗൾഫ് മേഖലയിൽ ആരംഭിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ വാർത്ത. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉടമകളോട് ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാൻ സൗദി അഭ്യർത്ഥിച്ചിട്ടുണ്ട് എന്നാണ് വിവരം. സൗദി അറേബ്യ ഒന്നിലധികം കായിക ഇനങ്ങളിൽ ഇപ്പോൾ സജീവമായി നിക്ഷേപം നടത്തുന്നുണ്ട്. സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സിലും എൽഐവി ഗോൾഫിലും ഫോർമുല 1 ലേക്കും രാജ്യം കടന്നു കഴിഞ്ഞു. അടുത്ത ലക്ഷ്യം ക്രിക്കറ്റിന്റെ സാധ്യതകൾ പരമാവധി ഉപയോഗിക്കുക എന്നതാണ്.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇന്ത്യൻ കളിക്കാർക്ക് വിദേശ ടി20 ലീഗുകളിൽ പങ്കെടുക്കാൻ അനുവാദമില്ല. സൗദി അറേബ്യ ഒരുപക്ഷേ ബിസിസിഐയെ കാര്യങ്ങൾ കൂടുതൽ ബോധ്യപ്പെടുത്തേണ്ടി വന്നേക്കാം. അതിനുള്ള ഇടപെടലുകൾ ഉന്നതതലത്തിൽ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സൗദി അറേബ്യൻ ലീഗിനെക്കുറിച്ചുള്ള ചർച്ചകൾ ഏകദേശം ഒരു വർഷമായി നടന്ന് വരികയാണ്. ഗൾഫിൽ രൂപീകരിക്കാൻ സാധ്യതയുള്ള ഏതൊരു മത്സരത്തിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഓസ്ട്രേലിയ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളും അനുമതി നൽകേണ്ടതുണ്ട്.
Also Read-IPL 2023 | ആദ്യ ആഴ്ച തന്നെ ജിയോ സിനിമയെ സമീപിച്ചത് 23 സ്പോൺസൺമാർ; റെക്കോർഡ് നേട്ടം
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കമ്പനി പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ഏറ്റെടുത്തതുൾപ്പെടെ ലോകമെമ്പാടുമുള്ള പ്രധാനപെട്ട പല സ്‌പോർട്‌സുകളിലും ഇവന്റുകളിലും ഇപ്പോൾ തന്നെ വൻതോതിൽ നിക്ഷേപം നടത്തിക്കഴിഞ്ഞു. എന്നാൽ സ്‌പോർട്‌സിലെ നിക്ഷേപത്തിലൂടെ സൗദിയ്ക്ക് മേൽ പതിഞ്ഞിരിക്കുന്ന ചില മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളെ വെള്ളപൂശാൻ നടത്തുന്ന ശ്രമം ആണ് ഇതുവഴി നടക്കുന്നത് എന്ന് പലപ്പോഴും വിമർശിക്കപ്പെട്ടിട്ടുമുണ്ട്.
ഫുട്ബോൾ, എഫ്1 തുടങ്ങിയ കായിക ഇനങ്ങളിലേക്ക് ഫണ്ട് പമ്പ് ചെയ്തതിന് ശേഷമാണ് സൗദി അറേബ്യ ഇപ്പോൾ ക്രിക്കറ്റിൽ വൻതോതിലുള്ള നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതെന്ന് ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ നേരത്തെ സ്ഥിരീകരിച്ചിരുന്നു. “അവർ ഏർപ്പെട്ടിരിക്കുന്ന മറ്റ് കായിക ഇനങ്ങളിലേക്ക് നോക്കുകയാണെങ്കിൽ, ക്രിക്കറ്റ് അവർക്ക് ആകർഷകമാകുമെന്ന് ഞാൻ കരുതുന്നു. കായികരംഗത്തേക്കുള്ള അവരുടെ മുന്നേറ്റം കണക്കിലെടുക്കുമ്പോൾ ക്രിക്കറ്റ് രംഗത്ത് സൗദി അറേബ്യക്ക് നന്നായി പ്രവർത്തിക്കാൻ കഴിയും. അവർ സ്‌പോർട്‌സിൽ നിക്ഷേപിക്കാൻ വളരെ താൽപ്പര്യമുള്ളവരാണ് ” ബാർക്ലേ പറഞ്ഞു.
കൂടാതെ ക്രിക്കറ്റിലൂടെ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സൗദി അറേബ്യ നോക്കുകയാണെന്നും 2030 ഓടെ ഇന്ത്യക്കാരുടെ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമായി മാറാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. നിലവിൽ ഗൾഫിൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമ്പോഴെല്ലാം യുണൈറ്റഡ് അറബ് എമിറേറ്റ്സിനെയാണ് ആശ്രയിക്കുന്നത്. ഇന്ത്യയിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ട സമയത്ത് ലീഗ് ഉപഭൂഖണ്ഡത്തിന് പുറത്ത് നടത്താൻ നിർബന്ധിതമായിരുന്നു. അപ്പോൾ യുഎഇ ആണ് ഐപിഎല്ലിന് ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ വർഷം യുഎഇയും സ്വന്തമായി ടി20 ലീഗ് ആരംഭിച്ചു. ഐപിഎൽ ഉടമകളായ നിരവധിപേർ അതിൽ പങ്കാളികളായിരുന്നു. എന്നിരുന്നാലും വരും വർഷങ്ങളിൽ സൗദിക്ക് ഒരു ‘ആഗോള ക്രിക്കറ്റ് ഡെസ്റ്റിനേഷൻ’ ആയി മാറാൻ കഴിയുമെന്ന പ്രതീക്ഷ സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ചെയർമാൻ പ്രിൻസ് സൗദ് ബിൻ മിഷാൽ അൽ-സൗദ് പങ്കുവച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.