ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരക്ക് പിന്നാലെ ഒഴിവാക്കപ്പെട്ട മലയാളി താരം സഞ്ജു സാംസൺ വീണ്ടും ദേശീയ ടീമിൽ എത്തിയിരിക്കുന്നു. ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരപരമ്പരയിലെ ഒരു കളിയിൽപ്പോലും സഞ്ജുവിന് അവസരം നൽകാതെ വിൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഹർഭജൻ സിംഗ് അടക്കം മുൻ താരങ്ങൾ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. എന്നാൽ ഓപ്പണറായ ശിഖർ ധവാന് സയിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പരിക്കേറ്റത് സഞ്ജുവിന് വീണ്ടും അവസരം തുറക്കുകയാണ്.
തിരുവനന്തപുരത്ത് കളിക്കുമോ സഞ്ജു ?
അടുത്ത മാസം ആറിനാണ് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ഡിസംബർ എട്ടിന് തിരുവനന്തപുരത്താണ്. ധവാന് പകരം സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി നേരത്തെ തന്നെ ടീമിലുണ്ട്. ധവാന് പരിക്കേറ്റ സാഹചര്യത്തിൽ രോഹിത് ശർമക്കൊപ്പം കെ എൽ രാഹുലാകും ഓപ്പൺ ചെയ്യുക.
മൂന്നാമനായി ക്യാപ്റ്റൻ വിരാട് കോഹ്ലിയെത്തും. മധ്യനിരയിൽ ഇടംപിടിക്കാൻ ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, മനീഷ് പാണ്ഡെ എന്നിവരുമായാണ് സഞ്ജുവിന് മത്സരിക്കേണ്ടത്. ശ്രേയസ് അയ്യർ ബംഗ്ലാദേശ് പരമ്പരയിൽ മികച്ച ഫോമിലായിരുന്നെങ്കിലും സയിദ് മുഷ്താഖ് അലി ടൂർണമെന്റിൽ നിരാശപ്പെടുത്തി. ടൂർണമെന്റിൽ സെഞ്ച്വറിയടക്കം നേടിയ മനീഷ് പാണ്ഡെ മികച്ച ഫോമിൽ.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ നാല് മത്സരം കളിച്ച സഞ്ജു ഒന്നിൽ അർധസെഞ്ച്വറി നേടിയിരുന്നു. ഇക്കുറിയെങ്കിലും മലയാളി താരത്തിന് അന്തിമ ഇലവനിൽ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ വൃദ്ധിമാൻ സാഹ ശസ്ത്രക്രിയക്ക് വിധേയനായതായും ബിസിസിഐ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.