ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ പണപ്പെരുപ്പം 94.8 ശതമാനമായി.1991ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കണക്കാണിതെന്ന് ഇന്‍ഡെക് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ അര്‍ജന്റീനയില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന 7.4 ശതമാനം പണപ്പരുപ്പത്തില്‍ നിന്ന് ഡിസംബറിൽ നിരക്ക് 5.1 ശതമാനത്തിൽ എത്തിയിരുന്നു. 2023ൽ പണപ്പെരുപ്പം 60 ശതമാനമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നിരുന്നു. 2022-ല്‍ ഒരു ലിറ്റര്‍ പാലിന്റെ വില 320 ശതമാനം ഉയര്‍ന്നു, അതേസമയം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന എണ്ണയുടെ വില 456 ശതമാനവും ഒരു കിലോ പഞ്ചസാരയുടെ വില 490 ശതമാനവും ഉയര്‍ന്നതായി അബെസെബ് കണ്‍സള്‍ട്ടന്‍സി പറയുന്നു.
Also read-സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു; മുഴുവൻ വിമാന സർവീസും നിർത്തിവെച്ചു
വസ്ത്രങ്ങളുടെയും ചെരുപ്പുകളുടെയും വിലയില്‍ 120 ശതമാനത്തിലധികം വിലക്കയറ്റം ഉണ്ടായി. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും നിരക്ക് 109 ശതമാനവരെ ഉയര്‍ന്നു. 1991ല്‍ കാര്‍ലോസ് മെനെമിന്റെ കാലത്ത് അര്‍ജന്റീന 171 ശതമാനത്തിലധികം പണപ്പെരുപ്പ് നിരക്ക് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും മോശം കണക്കുകളാണിത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും 2,000 ശതമാനത്തിലധികം ഉയര്‍ന്ന വിലക്കയറ്റമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
1991 -ല്‍ ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അര്‍ജന്റീനിയന്‍ പെസോയെ യുഎസ് ഡോളറുമായി ബന്ധിപ്പിക്കുന്ന കണ്വെര്ട്ടിബിലിറ്റി പ്ലാന്‍ ആരംഭിച്ചിരുന്നു.. എന്നാല്‍ ഒരു ദശാബ്ദത്തിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു.
കഴിഞ്ഞ 12 വര്‍ഷങ്ങളിലായി രണ്ടക്ക സംഖ്യയിലുള്ള പണപ്പെരുപ്പം രേഖപ്പെടുത്തിക്കൊണ്ടിരുന്ന അര്‍ജന്റീന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സ്ഥിരമായ കമ്മി ചെലവ്, നിരന്തര മൂല്യത്തകര്‍ച്ച, ഉക്രെയ്ന് യുദ്ധം പോലെയുളള ബാഹ്യ ഘടകങ്ങൾ ഊര്‍ജ്ജത്തിന്റെയും ധാന്യത്തിന്റെയും വിലയെ ബാധിച്ചു തുടങ്ങിയത് പണപ്പെരുപ്പത്തിന്റെ കാരണങ്ങളില്‍ ചിലതാണ്.
പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ സര്‍ക്കാര്‍ കഴിഞ്ഞ മാസം ഭക്ഷണ, വ്യക്തിഗത ശുചിത്വ കമ്പനികളുമായി സഹകരിച്ച് 2,000 ഉല്‍പ്പന്നങ്ങളുടെ വില മാര്‍ച്ച് വരെ മരവിപ്പിക്കാന്‍ കരാറിലെത്തിയിരുന്നു.
അതേസമയം, മൂന്ന് വര്‍ഷത്തെ മാന്ദ്യം അവസാനിപ്പിച്ചതിന് ശേഷമുള്ള മുന്‍ വര്‍ഷത്തെ ജിഡിപിയില്‍ 10.3 ശതമാനം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ അര്‍ജന്റീനയുടെ സമ്പദ്വ്യവസ്ഥ 2022 ല്‍ ഏകദേശം അഞ്ച് ശതമാനം വളര്‍ന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2023 ലെ വളര്‍ച്ച വെറും രണ്ട് ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, 15 വര്‍ഷത്തിനിടെ അര്‍ജന്റീന തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തെ വളര്‍ച്ച കൈവരിക്കുന്നത് ഇതാദ്യമായിരിക്കും .
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, യൂറോപ്പില്‍ നിന്നും പ്രത്യേകിച്ച് ഇറ്റലി, മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കുടിയേറ്റക്കാരെ ആകര്‍ഷിച്ച ലോകത്തിലെ മെച്ചപ്പെട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു അര്‍ജന്റീന. എന്നാല്‍ അര്‍ജന്റീനയിലെ 47 ദശലക്ഷം ജനസംഖ്യയുടെ 36.5 ശതമാനം ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. ഇതില്‍ 2.6 ദശലക്ഷം പേര് കടുത്ത ദാരിദ്ര്യത്തിലാണെന്ന് 2022 മധ്യത്തിലെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.