ചൈന കോവിഡിനേക്കാൾ 'മാരകമായ' വൈറസ് ഗവേഷണത്തിലോ? പാകിസ്ഥാൻ ലബോറട്ടറിയിലെന്ന് റിപ്പോർട്ട്
- Published by:Anuraj GR
- trending desk
Last Updated:
റാവൽപിണ്ടിയിലെ ഒരു രഹസ്യകേന്ദ്രത്തിൽ വെച്ച് പാകിസ്ഥാനും ചൈനയും സംയുക്തമായി ജൈവ ആയുധ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു
ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിൻെറ ഭീതിയിൽ നിന്ന് ലോകം ഇപ്പോഴും മോചിതരായിട്ടില്ല. ഇപ്പോഴിതാ ചൈന വീണ്ടും ലോകത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള ചില പരീക്ഷണങ്ങൾ നടത്തുകയാണെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാനാണ് ഇതിന് കൂട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റാവൽപിണ്ടിയിലെ ഒരു രഹസ്യകേന്ദ്രത്തിൽ വെച്ച് പാകിസ്ഥാനും ചൈനയും സംയുക്തമായി ജൈവ ആയുധ പരീക്ഷണങ്ങൾ നടത്തുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇതിൻെറ ഭാഗമായി കോവിഡ് 19 വൈറസിനേക്കാൾ മാരകമായ പകർച്ചവ്യാധി ലോകത്തുണ്ടായാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ.
ഈ പരീക്ഷണങ്ങൾക്കും വുഹാനുമായി ബന്ധമുണ്ട്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും പാകിസ്ഥാൻ ആർമി നടത്തുന്ന ഡിഫൻസ് സയൻസ് ആൻഡ് ടെക്‌നോളജി ഓർഗനൈസേഷനും (ഡിഎസ്‌ടിഒ) ചേർന്നാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. "ബയോസേഫ്റ്റി ലെവൽ 4" സൗകര്യം ഉപയോഗപ്പെടുത്തിയാണ് റാവൽപിണ്ടിയിലെ ലാബിൽ ഗവേഷണം നടക്കുന്നതെന്ന് കൂടുതൽ ഭയപ്പെടുത്തുന്ന കാര്യമാണ്. വാക്സിനും ചികിത്സയും ഒന്നുമില്ലാത്ത രോഗങ്ങൾക്ക് കാരണമാകുന്ന പകർച്ചവ്യാധികളെയും വിഷവസ്തുക്കളെയും കുറിച്ചുള്ള പഠനങ്ങൾ ഇത്തരം ലാബുകളിൽ നടക്കാറുണ്ട്.
രഹസ്യലാബ് ഇല്ലെന്ന് പാകിസ്ഥാൻ
റാവൽപിണ്ടിയിലെ ചകാല കൻേറാൺമെൻറിലാണ് ഇങ്ങനെയൊരു ലാബ് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുള്ളത്. എന്നാൽ പാകിസ്ഥാൻ ഈ ആരോപണം തള്ളിക്കളഞ്ഞിരിക്കുകയാണ്. "ബയോസേഫ്റ്റി ലെവൽ 3" സൗകര്യമുള്ള ലാബാണ് ഇവിടെയുള്ളതെന്നും ഇതിൽ രഹസ്യമായി ഒന്നും തന്നെയില്ലെന്നുമാണ് പാകിസ്ഥാൻെറ വിശദീകരണം.
advertisement
ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന രോഗങ്ങളെക്കുറിച്ചും പകർച്ചവ്യാധികളെക്കുറിച്ചും പഠനവും ഗവേഷണവും നടത്തുന്നതിനാണ് ഈ ലാബ് സ്ഥാപിച്ചതെന്ന് പാകിസ്ഥാൻ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ ബയോളജിക്കൽ ആൻഡ് ടോക്സിൻസ് വെപ്പൺസ് കൺവെൻഷനുമായി (BTWC) ഈ ലാബിൽ നടക്കുന്ന പരീക്ഷണങ്ങളെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും പാകിസ്ഥാൻ വ്യക്തമാക്കി.
നിലവിലുള്ള കോവിഡിനേക്കാൾ നൂറുമടങ്ങ് ശക്തിയുള്ള തരത്തിലുള്ള പകർച്ചവ്യാധികൾ ഉൽപ്പാദിപ്പിക്കാൻ പാകിസ്ഥാനെ മുന്നിൽ നിർത്തി ചൈന പരീക്ഷണങ്ങൾ നടത്തുകയാണെന്നാണ് ഈ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്ന ഇന്റലിജൻസ്, സയന്റിഫിക് വൃത്തങ്ങളിലുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.
സൈന്യം നിയന്ത്രിക്കുന്ന പാകിസ്ഥാന്റെ ലാബും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി നടത്തുന്ന ലബോറട്ടറികളും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശാസ്ത്രീയ പരീക്ഷണങ്ങൾക്കല്ല, മറിച്ച് രോഗകാരികളെ ആയുധമാക്കുന്നതിന് വേണ്ടിയാണെന്ന് ജൈവായുധവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
advertisement
ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാണ് സാർസ് കോവിഡ് വൈറസിൻെറ ഉത്ഭവമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വുഹാനിൽ തന്നെയാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നത്. നഗരത്തിലെ മത്സ്യ മാംസ മാർക്കറ്റിലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീട് ലോകമെമ്പാടും പകരുകയാണ് ചെയ്തത്. ഇപ്പോഴും കോവിഡിൻെറ പുതിയ വകഭേദങ്ങൾ ജനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് കൊറോണ വൈറസ് പകർന്നതെന്ന മറ്റൊരു വാദവും ഉണ്ടായിരുന്നു. എന്നാൽ മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് പടർന്നതെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 09, 2022 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ചൈന കോവിഡിനേക്കാൾ 'മാരകമായ' വൈറസ് ഗവേഷണത്തിലോ? പാകിസ്ഥാൻ ലബോറട്ടറിയിലെന്ന് റിപ്പോർട്ട്