ഗൂഗിളിന്റെ ഓണ്‍ലൈന്‍ സെര്‍ച്ച് കുത്തക നിയമവിരുദ്ധമെന്ന് അമേരിക്കൻ കോടതി

Last Updated:

നിയമലംഘനം നടത്തിയതിന് ഗൂഗിളില്‍ നിന്നും ആല്‍ഫബെറ്റില്‍ നിന്നും എത്ര തുക പിഴയായി ഈടാക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല

ഓണ്‍ലൈന്‍ സെര്‍ച്ചിങ്ങിലും അനുബന്ധ പരസ്യങ്ങളിലും കുത്തക നിലനിര്‍ത്തുന്നതിനും മത്സരം ഇല്ലാതാക്കുന്നതിനും ഗൂഗിള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് അമേരിക്കൻ കോടതി. തിങ്കാളാഴ്ചയാണ് ഇത് സംബന്ധിച്ച വിധി കോടതി പുറപ്പെടുവിച്ചത്. വിധി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കനത്ത തിരിച്ചടിയായി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടെക് ഭീമന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ബിബിസി റിപ്പോർട്ടു ചെയ്തു.
ഓണ്‍ലൈന്‍ സെര്‍ച്ച് മാര്‍ക്കറ്റിന്റെ 90- ശതമാനം നിയന്ത്രണവും കൈവശം വെച്ചിരിക്കുന്നുവെന്നതിന്റെ പേരില്‍ 2020-ൽ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഗൂഗിളിനെതിരേ കേസെടുത്തിരുന്നു.
ഈ മേഖലയിലെ മത്സരം ശക്തിപ്പെടുത്തുന്നതിന് യുഎസ് ആന്റിട്രസ്റ്റ് അധികാരികള്‍ ശ്രമിക്കുന്നതിനാല്‍ വന്‍കിട ടെക് സ്ഥാപനങ്ങള്‍ക്കെതിരേ ഫയല്‍ ചെയ്ത നിരവധി കേസുകളില്‍ ഒന്നാണിത്. സെര്‍ച്ചിംഗിലും ഓണ്‍ലൈന്‍ പരസ്യങ്ങളിലുമുള്ള ആധിപത്യം കണക്കിലെടുത്ത് ഈ കേസ് ഗൂഗിളിന് ഭീഷണിയാകാന്‍ സാധ്യതയുണ്ട്. അതേസമയം, നിയമലംഘനം നടത്തിയതിന് ഗൂഗിളില്‍ നിന്നും ആല്‍ഫബെറ്റില്‍ നിന്നും എത്ര തുക പിഴയായി ഈടാക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പിഴത്തുക സംബന്ധിച്ച തീരുമാനം കേസ് അടുത്ത തവണ പരിഗണിക്കുമ്പോള്‍ അറിയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. സ്മാര്‍ട്ട്‌ഫോണുകളിലും ബ്രൗസറുകളിലും സ്ഥിരമായ സെര്‍ച്ച് എഞ്ചിന്‍ തങ്ങളുടേതാണെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ വലിയ തുക നല്‍കിയിട്ടുണ്ടെന്ന് യുഎസ് ജില്ലാ ജഡ്ജി അമിത് മേത്ത പറഞ്ഞു. ''ഗൂഗിള്‍ ഒരു കുത്തകയാണ്. തങ്ങളുടെ കുത്തകനിലനിര്‍ത്താന്‍ അവര്‍ പ്രവര്‍ത്തിച്ചു'', അമിത് മേത്ത പറഞ്ഞു.
advertisement
കോടതി വിധിക്കെതിരേ അപ്പീല്‍ പോകുമെന്ന് ആല്‍ഫബെറ്റ് അറിയിച്ചു.ഗൂഗിള്‍ മികച്ച സെര്‍ച്ച് എഞ്ചിന്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഇതിലൂടെ തിരിച്ചറിയുന്നു. അത് എളുപ്പത്തില്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
'അമേരിക്കന്‍ ജനതയുടെ ചരിത്രവിജയം' എന്നാണ് വിധിയെ യുഎസിലെ അറ്റോര്‍ണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് വിശേഷിപ്പിച്ചത്. ഒരു കമ്പനി എത്ര വലുതായാലും സ്വാധീനമുള്ളതായാലും നിയമത്തിന് അതീതമല്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. നിയമവിരുദ്ധമായ കുത്തക നിലനില്‍ക്കുന്നുണ്ടെന്ന് കാട്ടി മെറ്റ, ആമസോണ്‍ ഡോട്ട് കോം, ആപ്പിള്‍ എന്നീ കമ്പനികള്‍ക്കെതിരേയും ഫെഡറല്‍ ആന്റിട്രസ്റ്റ് റെഗുലേറ്റര്‍മാര്‍ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
advertisement
ആപ്പിള്‍, സാംസംഗ്, മോസില്ല എന്നിവയുടെ പ്ലാറ്റ്‌ഫോമുകളില്‍ ഡിഫോള്‍ട്ട് സെര്‍ച്ച് എഞ്ചിനായി മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ കോടിക്കണക്കിന് രൂപ ഈ കമ്പനികള്‍ക്ക് നല്‍കുന്നുണ്ടെന്ന പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. ഈ ആരോപണത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ 10- ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് തിങ്കളാഴ്ച കോടതി നിരീക്ഷണം പുറത്തുവരുന്നത്. ഇതിനായി ഗൂഗിള്‍ പ്രതിവര്‍ഷം 10 -ബില്ല്യണ്‍ ഡോളറാണ് നല്‍കുന്നത്. അങ്ങനെ ചെയ്യുന്നത് മറ്റ് കമ്പനികള്‍ക്ക് വിപണിയില്‍ മത്സരിക്കാനുള്ള അവസരമോ വിഭവമോ ഇല്ലാതാക്കുമെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.
advertisement
ആല്‍ഫബെറ്റിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്നത് ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിനാണ്. ഉപയോക്താക്കള്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിനിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് ഉപയോക്താക്കള്‍ക്ക് അത് ഉപകാരപ്രദമാണെന്ന് തോന്നുന്നത് കൊണ്ടാണെന്നും അവര്‍ക്ക് മികച്ച അനുഭവം നല്‍കാനാണ് ശ്രമിക്കുന്നതെന്നും ഗൂഗിളിന്റെ അഭിഭാഷകന്‍ ജോണ്‍ ഷ്മിഡ്‌ലിന്‍ വാദിച്ചു. മൈക്രോസോഫ്റ്റിന്റെ ബിംഗ് പോലുള്ള പൊതു സെര്‍ച്ച് എഞ്ചിന്‍ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമല്ല, റെസ്റ്റോറന്റുകള്‍, എയര്‍ലൈന്‍ ഫ്‌ളൈറ്റുകള്‍ എന്നിവയും മറ്റും കണ്ടെത്താന്‍ ആളുകള്‍ ഉപയോഗിക്കുന്ന പ്രത്യേക സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും ഗൂഗിള്‍ ഇപ്പോഴും കടുത്ത മത്സരമാണ് നേരിടുന്നതെന്നും ഷ്മിഡ്ലിന്‍ വിചാരണ വേളയില്‍ വാദിച്ചു.
advertisement
പരസ്യസാങ്കേതിക വിദ്യയുടെ പേരില്‍ ഗൂഗിളിനെതിരേ മറ്റൊരു കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ സെപ്റ്റംബറില്‍ വിചാരണ തുടങ്ങും. ഇത്തരം കുത്തക കേസുകളില്‍ യൂറോപ്പില്‍ ഗൂഗിളിനെതിരേ നേരത്തെ കോടിക്കണക്കിന് പിഴ ചുമത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/World/
ഗൂഗിളിന്റെ ഓണ്‍ലൈന്‍ സെര്‍ച്ച് കുത്തക നിയമവിരുദ്ധമെന്ന് അമേരിക്കൻ കോടതി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement