ജറുസലേമില്‍ ജൂത ആരാധനാലയത്തിന് നേരെ തോക്കുധാരിയുടെ ആക്രമണം. തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് . അക്രമിയെ പോലീസ് വെടിവെച്ച് കൊന്നതായി ഇസ്രായേല്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 പലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പൊൾ സിനഗോഗ് ആക്രമിക്കപ്പെട്ടത്.
പ്രാദേശിക സമയം രാത്രി 8:15 ഓടെ നെവ് യാക്കോവ് സ്ട്രീറ്റിലെ സിനഗോഗിന് സമീപമാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പ്രസ്താവനയിൽ പറയുന്നു.
നാല് പുരുഷന്മാരും ഒരു സ്ത്രീയും അടക്കം വെടിയേറ്റവരിൽ അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഇസ്രായേൽ മാഗൻ ഡേവിഡ് അഡോം (എംഡിഎ) എമർജൻസി റെസ്ക്യൂ സർവീസ് അറിയിച്ചു: അഞ്ച് പേരെ ആശുപത്രിയിലേക്ക് മാറ്റി, അവിടെവെച്ച് മറ്റൊരു പുരുഷനും സ്ത്രീയും മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ 15 വയസ്സുള്ള ഒരു ആൺകുട്ടിയും ഉണ്ട്.
Also Read-അമീറ എൽഗവാബി: ഇസ്ലാമോഫോബിയയ്ക്ക് എതിരേ കാനഡ നിയമിച്ച ആദ്യ ഉപദേശക
വെള്ളിയാഴ് സിനഗോഗില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ ആളുകള്‍ക്ക് നേരെ ഇയാള്‍ വെടിയുതിർക്കുകയായിരുന്നു. പിന്നീട് കാറിൽ കയറി പിസ്റ്റളുമായി കൊലവിളി തുടങ്ങി. തുടർന്ന് വാഹനത്തിൽ ഓടി രക്ഷപ്പെട്ട ഇയാൾ പോലീസ് സേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടു.
കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന 21 കാരനാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു, ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് നിഗമനം. 1967-ൽ ഇസ്രായേൽ പിടിച്ചടക്കിയ നഗരത്തിലെ പലസ്തീനികൾ കൂടുതലുള്ള പ്രദേശമാണ് കിഴക്കൻ ജറുസലേം.
“നിയമം കൈയിലെടുക്കരുതെന്ന് ഞാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. അതിനായി നമുക്ക് സൈന്യവും പോലീസും സുരക്ഷാ സേനയും ഉണ്ട്. അവർ കാബിനറ്റ് നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്‌ച, വെസ്റ്റ്‌ബാങ്ക് നഗരമായ ജെനിനിൽ ഇസ്രായേൽ സൈന്യം ഒമ്പത് ഫലസ്തീനികളെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.