പ്രേം നസീറിനും, നെപ്പോളിയനും, കാർട്ടൂണിനും ശബ്ദം നൽകിയത് ഒരു മലയാള നടൻ; ആ താരമിതാ
- Published by:meera_57
- news18-malayalam
Last Updated:
കേട്ടാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത ഈ വേഷങ്ങളുടെ പിന്നിലെ ശബ്ദം ഒരു മലയാള നടന്റേതാണ്
സമാനത എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാൽ ഒറ്റനോട്ടത്തിൽ ഇല്ല എന്ന് പറയാൻ കഴിയുന്ന മൂന്നു കഥാപാത്രങ്ങൾ. ഏകദേശം ഒരേ കാലഘട്ടത്തിലാണ് ഈ കഥാപാത്രങ്ങൾ എല്ലാം അഭ്രപാളികളിൽ എത്തിയത് എന്ന കാര്യത്തിൽ സംശയമില്ല. ആദ്യം കാണുന്നത് കടത്തനാടൻ അമ്പാടിയിലെ പ്രേം നസീർ. പായംപള്ളി ചന്തു ഗുരുക്കൾ എന്ന കഥാപാത്രം. പിന്നീടുള്ളത് തൊട്ടുനോക്കാൻ പോലും കഴിയാത്ത ഒരു കാർട്ടൂൺ, 'ഓ ഫാബി'യിലെ ഫാബി. ഇനി ആമുഖം തീരെ ആവശ്യമില്ലാത്ത മറ്റൊരു വേഷം. ദേവാസുരത്തിലെ അസുരൻ, പകരംവെക്കാനില്ലാത്ത വില്ലൻ മുണ്ടക്കൽ ശേഖരൻ എന്ന നെപ്പോളിയൻ. കേട്ടാൽ പോലും തിരിച്ചറിയാൻ സാധിക്കാത്ത ഈ വേഷങ്ങളുടെ പിന്നിലെ ശബ്ദം ഒരു മലയാള നടന്റേതാണ്
advertisement
പ്രേം നസീറും മോഹൻലാലും പ്രധാനകഥാപാത്രങ്ങളായ കടത്തനാടൻ അമ്പാടി എന്ന പ്രിയദർശൻ ചിത്രം ഇറങ്ങിയ വേളയിൽ കേന്ദ്രകഥാപാത്രമായ പ്രേം നസീർ മരണപ്പെട്ടിരുന്നു. പണമിടപാടുകാരനായ നിർമാതാവിന്റെ കടബാധ്യതയെ തുടർന്ന് ചിത്രം കോടതി കയറേണ്ടി വന്നത് ചരിത്രം. കോടതി ഉത്തരവ് പ്രകാരം, നവോദയ പ്രൊഡക്ഷൻസ് ചിത്രത്തിന്റെ റിലീസ് ഏറ്റെടുക്കുകയും, സിനിമയുടെ കളക്ഷനിൽ നിന്നുള്ള ലാഭം നിക്ഷേപകർക്ക് നല്കാനുമായിരുന്നു വിധി. ഇതിൽ പ്രേം നസീർ ഉൾപ്പെടെ 20 കഥാപാത്രങ്ങൾക്ക് ഒരാൾ ശബ്ദമായി (തുടർന്ന് വായിക്കുക)
advertisement
രാജ്യത്തെ തന്നെ ആദ്യ ലൈവ് ആക്ഷൻ അനിമേഷൻ ഫിലിം എന്ന ഖ്യാതിയോടെ 1993ൽ റിലീസ് ചെയ്ത 'ഓ ഫാബി', കെ. ശ്രീക്കുട്ടൻ എന്ന പേരിൽ ശ്രീകുമാർ കൃഷ്ണൻ നായർ സംവിധാനം ചെയ്ത ചിത്രമാണ്. ഫാബി എന്ന അനിമേഷൻ കഥാപാത്രത്തിന്റെ മോഷൻ ക്യാപ്ചർ ചെയ്തത് അന്തരിച്ച നടൻ മേള രഘുവാണ്. നായകന്റെ വിഷമഘട്ടങ്ങളിൽ സഹായത്തിനെത്തുന്ന കഥാപാത്രമാണ് ഫാബി. ഫാബിക്കും പായംപള്ളി ചന്തു ഗുരുക്കൾക്കും ഒരാൾ ശബ്ദമായി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാകും
advertisement
ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്റെ ബദ്ധശത്രുവായി ബിഗ് സ്‌ക്രീനിൽ നിറഞ്ഞ, മലയാളം സംസാരിക്കാൻ തെല്ലും വശമില്ലാത്ത മുണ്ടക്കൽ ശേഖരനായത് നടൻ നെപ്പോളിയൻ. എന്നിരുന്നാലും, തീപാറുന്ന ഡയലോഗുകൾ കൊണ്ട് ശേഖരനെ തലയെടുപ്പോടു കൂടി നിർത്തിയത് കഥാപാത്രത്തിന് ശബ്ദമായി മാറിയ ആ ഒരാളാണ്. ശബ്ദം മാത്രമായി ഒരിക്കലും ഈ നടനെ മലയാള സിനിമ രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ട് തന്നെ അദ്ദേഹം ഇന്നും ശ്രദ്ധിക്കപ്പെടുന്നത് അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെയാണ്
advertisement
ഒരു നായകനും, പ്രതിനായകനും കാർട്ടൂൺ കഥാപാത്രത്തിനുമെല്ലാം ശബ്ദമായത് മലയാളത്തിന്റെ സ്വന്തം ഷമ്മി തിലകനല്ലാതെ മറ്റാരുമല്ല. അച്ഛൻ, മകൻ, മകന്റെ മകൻ എന്നിങ്ങനെ മൂന്നു തലമുറകളിലൂടെ മലയാള സിനിമയിൽ അഭിനയ പാരമ്പര്യം കാത്തുസൂക്ഷിച്ച മൂവരിൽ, ഷമ്മി തിലകൻ മുഖമായും ശബ്ദമായും നിരവധി കഥാപാത്രങ്ങളുടെ ഉടമയാണ്. പ്രേം നസീറിന് ശബ്‌ദമാകേണ്ടി വന്നപ്പോൾ കുടിച്ചിറക്കിയ വെറ്റില ചാറിന്റെ കഥ ഒരിക്കൽ ഷമ്മി തിലകൻ പറഞ്ഞിരുന്നു. പ്രേം നസീറിന്റെ ശബ്ദം തൊണ്ടയിൽ നിന്നും കൂടുതൽ മിനുസമാർന്ന് വരാൻ, സ്റ്റുഡിയോയുടെ ഉള്ളിൽ ഇരുന്ന് വെറ്റില ചവയ്ക്കാനും തുപ്പിക്കളയാനും ഒരു സൗകര്യം ഒരുക്കിയിരുന്നതായി ഷമ്മി തിലകൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
ഇത്രയും കൊണ്ടൊന്നും അവസാനിച്ചില്ല. നടന്മാരായ സോമയാജലു, രഘുവരൻ, പ്രകാശ് രാജ്, നാസർ, പ്രഭു, ബാബു ആന്റണി എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങൾക്ക് ഷമ്മി തിലകൻ ശബ്ദമായി മാറിയിട്ടുണ്ട്. ഇതിൽ പ്രകാശ് രാജിന് ശബ്ദം നൽകിയതിൽ 'ഒടിയൻ' സിനിമയ്ക്ക് 2018ൽ മികച്ച ഡബ്ബിങ് താരത്തിനുള്ള സംസ്ഥാന പുരസ്കാരം ഷമ്മി തിലകനെ തേടിയെത്തിയിരുന്നു






