ലഖ്‌നൗ: കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഐക്യത്തോടെ നിൽക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വിവിധ മതനേതാക്കളോടാണ് യോഗി ആദിത്യനാഥ് ഈ ആവശ്യം ഉന്നയിച്ചത്. ഞായറാഴ്ച വൈകുന്നേരം ലഖ്‌നൗവിൽ വിവിധ മതങ്ങളിൽപ്പെട്ട 377 ഓളം നേതാക്കളുമായി സംസാരിച്ച അദ്ദേഹം, ലോകം ഒരു മഹാമാരിയെ നേരിടുമ്പോൾ മതപരമായ വ്യത്യാസങ്ങളിൽനിന്ന് മാറി സർക്കാരിനെ സഹായിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അഭ്യർഥിച്ചു.
"കൊറോണ വൈറസ് നിങ്ങളിൽ പിടിപെടുന്നതിന് മുമ്പ് നിങ്ങളുടെ മതമോ വിശ്വാസമോ മുഖമോ നോക്കില്ല, അതിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് നല്ലത്."- യോഗി ആദിത്യനാഥ് പറഞ്ഞു. പകർച്ചവ്യാധിയിൽനിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാമെന്ന് പഠിപ്പിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പുകൾ ആരാധനാലയങ്ങളിൽ പ്ലേ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
"അമേരിക്കയിൽ ഇതിനകം മരണസംഖ്യ 15,000 കവിഞ്ഞു, സ്പെയിനിൽ 12,000 പേർ മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി കോവിഡ് -19 ന്റെ വ്യാപനം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ മെച്ചപ്പെട്ട നിലയാണ് സ്വീകരിച്ചുവരുന്നത്. നിലവിൽ ഇന്ത്യയിൽ രണ്ടാം ഘട്ടത്തിലാണ് ഈ പകർച്ചവ്യാധി, ഇപ്പോൾ നമുക്ക് ഇത് നിയന്ത്രിക്കാൻ കഴിയുമെങ്കിൽ ധാരാളം ജീവൻ രക്ഷിക്കപ്പെടും, ”ആദിത്യനാഥ് പറഞ്ഞു.
"വൈറസ് വ്യാപനം തടയുന്നതിൽ സംസ്ഥാന സർക്കാർ വിജയിച്ചിട്ടുണ്ട്, പക്ഷേ പെട്ടെന്ന് തബ്ലീഗി ജമാഅത്ത് മൂലം കേസുകളിൽ വർദ്ധനവ് ഉണ്ടായി, എന്നിരുന്നാലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിലാണ്. സംസ്ഥാനത്തെ ലോക്ക്ഡൌൺ ഘട്ടം ഘട്ടമായി നീക്കംചെയ്യാം. പൊതുസ്ഥലങ്ങളിൽ തടിച്ചുകൂടരുതെന്ന് ആളുകളെ പറഞ്ഞുമനസിലാക്കാൻ മതനേതാക്കളും മുന്നോട്ടുവരണം, ”അദ്ദേഹം കൂട്ടിച്ചേർത്തു.