ഭാര്യാ സഹോദരന്‍റെ പ്രതിശ്രുത വധുവിനെ പീഡിപ്പിച്ചയാൾ 12 വര്‍ഷത്തിന് ശേഷം പിടിയില്‍
- Published by:Anuraj GR
- news18-malayalam
Last Updated:
വിവാഹം നടത്താൻ നിശ്ചയിച്ചതിന്‍റെ തലേദിവസം മദ്യപിച്ചെത്തിയ സാജൻ, ഭാര്യസഹോദരനെയും പ്രതിശ്രുത വധുവിനെയും മർദ്ദിച്ച് അവശരാക്കുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു
കൊല്ലം: ഭാര്യാസഹോദരനെ മർദ്ദിച്ച് അവശനാക്കിയ ശേഷം പ്രതിശ്രുത വധുവിനെ ലൈംഗികമായി പീഡിപ്പിച്ച പ്രതി 12 വർഷത്തിനു ശേഷം പിടിയിലായി. ഇടുക്കി പള്ളിവാസല്‍ വില്ലേജില്‍ ചിത്തിരപുരം മീന്‍കെട്ട് പള്ളിപ്പറമ്പില്‍ വീട്ടില്‍ സാജന്‍ ആന്‍റണി (45)യെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
advertisement
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെങ്ങറ ഭൂസമരത്തിനിടെയാണ് അഞ്ചൽ ചണ്ണപ്പേട്ട സ്വദേശികളായ കുടുംബത്തെ സാജന്‍ പരിചയപ്പെടുന്നത്. അവരോടൊപ്പം ഏതാനും നാള്‍ സമരഭൂമിയില്‍ താമസിക്കുകയും തുടര്‍ന്ന് അവരുടെ മകളെ വിവാഹം ചെയ്യുകയും ചെയ്തു. അതിനുശേഷം ഭാര്യയ്ക്കൊപ്പം ചെണ്ണപ്പേട്ടയിലെ വീട്ടിലെത്തി താമസം തുടങ്ങി. അതിനിടെ സാജന്‍റെ ഭാര്യാ സഹോദരൻ സമരഭൂമിയിൽ വെച്ച് പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും, ചണ്ണപ്പേട്ടയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും ചെയ്തു.
advertisement
എന്നാൽ വിവാഹം നടത്താൻ നിശ്ചയിച്ചതിന്‍റെ തലേദിവസം മദ്യപിച്ചെത്തിയ സാജൻ, ഭാര്യസഹോദരനെയും പ്രതിശ്രുത വധുവിനെയും മർദ്ദിച്ച് അവശരാക്കുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഈ സമയം സാജന്‍റെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും അവിടെ ഇല്ലായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ രണ്ടുപേരെയും കൊല്ലുമെന്ന് സാജന്‍ ആന്‍റണി ഭീഷണിപ്പെടുത്തുകയും ചെയ്തു.
advertisement
അതിനുശേഷം ഭാര്യയ്ക്കൊപ്പം ചെങ്ങറ സമരഭൂമിയിലേക്ക് തിരിച്ചു പോയ സാജൻ, അവിടെവെച്ച് ഭാര്യയെ ഉപേക്ഷിക്കുകയും ചെയ്തു. സമരഭൂമിയിൽവെച്ച് പരിചയപ്പെട്ട മറ്റൊരു യുവതിയുമായി സാജൻ ഇടുക്കിയിലേക്ക് ഒളിച്ചുകടന്നു. സാജന്‍ ആന്‍റണിയെ പേടിച്ചു പെണ്‍കുട്ടിയും ഭര്‍ത്താവും സംഭവം മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ 2017ല്‍ ഇവര്‍ക്ക് മൂവാറ്റുപുഴയില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരുന്നു. ഇതേ തുടർന്ന് അവിടെ താമസം ആരംഭിക്കുകയും ചെയ്തു. അവിടെ കൗണ്‍സിലിംഗിനെത്തിയവരോടാണ് യുവതി പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൗണ്‍സിലർ വിവരം മൂവാറ്റുപുഴ പൊലീസിനെ അറിയിച്ചു.
advertisement
മൂവാറ്റുപുഴ പൊലീസ് യുവതിയുടെ മൊഴി രേഖപെടുത്തിയ ശേഷം കേസ് അഞ്ചല്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് അഞ്ചല്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കുട്ടിക്കാലം മുതൽ പല സ്ഥലങ്ങളിൽ ഒറ്റയ്ക്കു താമസിച്ചുവന്ന സാജനെ കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. പ്രതിക്ക് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്നതും അന്വേഷണത്തിൽ വിലങ്ങുതടിയായി.
advertisement
ഇതിനിടെയാണ് സാജന്‍റെ ഉറ്റ സുഹൃത്തിന്‍റെ പ്രവർത്തനരഹിതമായ ഫോണിലെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം ഫലം കണ്ടത്. പ്രതി കാഞ്ഞിരപ്പള്ളിയിലുണ്ടെന്ന് കണ്ടെത്തിയതോടെ അന്വേഷണസംഘം അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അഞ്ചല്‍ എസ്.എച്ച്.ഒ ഗോപകുമാറിന്‍റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ജോതിഷ്, എസ്.ഐ പ്രേംലാല്‍, എ.എസ്.ഐ അജിത് ലാല്‍, സി.പി.ഒ ഹരീഷ്‌എഎന്നിവരടങ്ങിയ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.








