കോട്ടയം: കെ സുരേന്ദ്രൻ നടത്തുന്ന കേരള പര്യടനം ആയ വിജയ യാത്രയുടെ കോട്ടയം തിരുനക്കര മൈതാനത്തെ വേദിയിൽ വച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ശബരിമല വിഷയത്തിൽ ബി ജെ പി ഉറപ്പ് പാലിക്കും എന്ന് വ്യക്തമാക്കിയത്. രാമക്ഷേത്രം നിർമ്മിക്കാൻ കേന്ദ്രത്തിൽ ബി ജെ പി കാണിച്ച ശ്രമങ്ങളെ ചൂണ്ടിക്കാട്ടി കൊണ്ട് ആയിരുന്നു സ്മൃതി ഇറാനിയുടെ പരാമർശം. രാമക്ഷേത്രത്തിൽ വാക്കു പാലിച്ച ബി ജെ പി ശബരിമലയിലും ഇത് ആവർത്തിക്കുമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടും. ഇതിനായി ബി ജെ പി എന്നും രംഗത്തിറങ്ങും എന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഇടതു സർക്കാരിനെയും യു ഡി എഫിനെയും കടന്നാക്രമിച്ച് കൊണ്ടാണ് സ്മൃതി ഇറാനി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തിയത്. അമേഠിയിൽ തോൽപ്പിച്ച രാഹുൽ ഗാന്ധിയേയും സ്മൃതി ഇറാനി വെറുതെ വിട്ടില്ല.
അമേഠിയിൽ നിന്നും കേരളത്തിലേക്ക് ഓടി ഒളിച്ചയാളാണ് രാഹുൽ ഗാന്ധി എന്ന് സ്മൃതി ഇറാനി പരിഹസിച്ചു. കോൺഗ്രസിന്റെ പരാജയങ്ങൾക്ക് കാരണം ശക്തമായ നേതൃത്വമില്ല എന്നതാണ്. അങ്ങനെയുള്ള നേതാവാണോ കേരളത്തിൽ കോൺഗ്രസിനെ രക്ഷിക്കാൻ പോകുന്നത് എന്നും സ്മൃതി ഇറാനി ചോദിച്ചു. സംസ്ഥാനത്തെ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും സ്മൃതി ഇറാനി കടുത്ത ഭാഷയിൽ വിമർശിച്ചു.
ആഴക്കടൽ മത്സ്യബന്ധന അഴിമതി, സ്വർണക്കടത്ത് എന്നിവയെക്കുറിച്ച് ഒന്നും അറിയില്ല എന്ന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. താൻ ഭരിച്ച സമയത്ത് ഒന്നുമറിയാത്ത മുഖ്യമന്ത്രിക്ക് ജനം എങ്ങനെ വോട്ട് ചെയ്യണം എന്ന് അവർ ചോദിച്ചു. കേരളത്തിലെ നിയമന വിവാദങ്ങളെയും സ്മൃതി ഇറാനി തന്റെ പ്രസംഗത്തിൽ വിമർശിച്ചു.