ദോഷം മാറ്റാൻ ധ്യാനകേന്ദ്രത്തിൽ നൽകാനെന്ന വ്യാജേന വീട്ടമ്മയുടെ 11 പവൻ തട്ടിയെടുത്ത സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കോട്ടയം ഈസ്റ്റ്, പാലാ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്
ഇടുക്കി: തൊടുപുഴ കരിമണ്ണൂരിൽ ലോഷനും പപ്പടവും വിൽക്കാനെന്ന വ്യാജേനയെത്തി വീട്ടമ്മയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ കൂടി പിടിയിലായി. കോലാനി സ്വദേശിനി ഉഷാ സുധൻ, പത്തനംതിട്ട പയനല്ലൂർ സ്വദേശിനി ദേവി എന്നിവരെയാണ് കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ തട്ടിപ്പുകേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ആറായി ഉയർന്നു.
കേസിലെ മുഖ്യസൂത്രധാരനും പുറപ്പുഴ ടെക്‌നിക്കൽ ഹൈസ്‌കൂൾ ജീവനക്കാരനുമായ വിജീഷ് അജയകുമാർ, അത്തവീട്ടില്‍ സുലോചന ബാബു, മകള്‍ അഞ്ജു ബാബു, അഞ്ചപ്ര വീട്ടില്‍ ഷാജിദ സി.ഷെരീഫ് എന്നിവരെ നേരത്തെ പിടി കൂടിയിരുന്നു. ഇന്നലെയാണ് മറ്റ് രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കരിമണ്ണൂർ പാഴൂക്കര സ്വദേശിനിയായ 66-കാരിയാണ് തട്ടിപ്പിനിരയായത്. പപ്പടവും വിൽക്കാനെന്ന വ്യാജേനയെത്തിയ പ്രതികൾ, വീട്ടമ്മ തനിച്ചാണെന്ന് മനസ്സിലാക്കിയതോടെ വീടിന് ദോഷമുണ്ടെന്നും അത് മാറാൻ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ സ്വർണം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ലോഷൻ, പപ്പടം, കത്തി എന്നിവ വിൽക്കാനെന്ന പേരിൽ ഇടയ്ക്കിടെ വീട്ടിലെത്തിയിരുന്ന സംഘം അഞ്ച് തവണകളിലായി 11 പവനോളം സ്വർണ്ണമാണ് കൈക്കലാക്കിയത്. പ്രതികൾ തുടർച്ചയായി വീട്ടിലെത്തുന്നതിലും ആഭരണങ്ങൾ കാണാതാകുന്നതിലും ബന്ധുക്കൾക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് കോട്ടയം ഈസ്റ്റ്, പാലാ സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്.
Location :
Idukki,Kerala
First Published :
Mar 14, 2026 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദോഷം മാറ്റാൻ ധ്യാനകേന്ദ്രത്തിൽ നൽകാനെന്ന വ്യാജേന വീട്ടമ്മയുടെ 11 പവൻ തട്ടിയെടുത്ത സംഘത്തിലെ രണ്ട് സ്ത്രീകൾ പിടിയിൽ









