ഐപിഎൽ ഫൈനൽ പോരാട്ടത്തിന് അരങ്ങുണരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. പതിനാലാം സീസണിലെ ഐപിഎൽ അതിന്റെ കലാശത്തിലേക്ക് അടുക്കുമ്പോൾ കിരീടപ്പോരാട്ടത്തിൽ കൊമ്പുകോർക്കുന്നത് എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും ഓയിൻ മോർഗന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 7.30 നാണ് മത്സരംആരംഭിക്കുക.
മലപ്പുറം, എടവണ്ണ സ്വദേശിയായ ആസിഫിന് സീസണില്‍ ഒരു തവണ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. രാജസ്ഥാനെതിരെ ലീഗ് ഘട്ടത്തിൽ ചെന്നൈക്ക് വേണ്ടി അരങ്ങേറിയ താരം മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്നത്തെ ഫൈനലിൽ താരം കളിച്ചേക്കില്ല. ദീപക് ചാഹർ, ശാർദുൽ ഠാക്കൂർ, ഹെയ്സൽവുഡ്, ബ്രാവോ എന്നിവർ തന്നെയാകും ഫൈനലിലും ചെന്നൈയുടെ പേസ് നിരയിൽ അണിനിരക്കുക.
ഈ സീസണിൽ ചെന്നൈയിലേക്ക് കൂടുമാറിയെത്തിയ ഉത്തപ്പയ്ക്ക് റെയ്‌നയുടെ ഫോമില്ലായ്മയാണ് അവസാന ഇലവനിലേക്ക് വഴി തുറന്നുകൊടുത്തത്. കിട്ടിയ അവസരം മികച്ച രീതിയിൽ ഉപയോഗിച്ച ഉത്തപ്പ, ഡല്‍ഹിക്കെതിരായ ക്വാളിഫയറില്‍ 44 പന്തില്‍ 63 റണ്‍സെടുത്ത ഉത്തപ്പ ധോണിയുടെ വിശ്വാസം കാക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ തന്റെ മുൻ ടീം കൂടിയായ കൊൽക്കത്തയ്‌ക്കെതിരെ മികച്ച പ്രകടനം നടത്തി ചെന്നൈക്ക് കിരീടം നേടിക്കൊടുക്കാനുള്ള പ്രകടനമാകും താരം ലക്ഷ്യമിടുന്നത്.
തമിഴ്‌നാടിന്റെ താരമാണെങ്കിലും കൊൽക്കത്ത സ്പിന്നർ വരുൺ ചക്രവർത്തി ഒരു പാതി മലയാളിയാണ്. വരുണ്‍ ചക്രവര്‍ത്തിയുടെ അച്ഛൻ മാവേലിക്കര സ്വദേശിയാണ് എന്നതാണ് വരുണിന്റെ കേരള ടച്ച്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രധാന ബൗളറായ താരം, 16 മത്സരങ്ങളിൽ നിന്നും വരുണ്‍ 18 വിക്കറ്റുകളാണ് വീഴ്ത്തിയത്. ധോണിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള വരുണ്‍ റൺസ് വിട്ടുകൊടുക്കുന്നതിലും പിശുക്കനാണ്. 6.40 എന്ന ഇക്കോണോമിയിലാണ് താരം ഈ സീസണിൽ പന്തെറിയുന്നത്.