റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു
കരാറുകാരന്റെ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്. (റിപ്പോർട്ട് - എസ് എസ് ശരൺ)
News18 | November 3, 2020, 2:23 PM IST
1/ 6
തിരുവനന്തപുരം: റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകാൻ തയ്യാറാകാതിരുന്ന കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു. അരുവിക്കര - നെടുമങ്ങാട് റോഡ് നിർമാണം നടക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.
2/ 6
റോഡ് നിർമാണത്തിനിടെ പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം കരാറുകാരന്റെ നേതൃത്വത്തിലുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് പരാതി. എന്നാൽ, കരാറുകാരനായ നെടുമങ്ങാട് സ്വദേശി രാഹുൽ പിരിവ് നൽകാൻ തയ്യാറായില്ല.
3/ 6
ഇതോടെയാണ് രാഹുലിന്റെ 24 ലക്ഷം വില വരുന്ന മണ്ണുമാന്തി യന്ത്രം സാമൂഹ്യ വിരുദ്ധർ അഗ്നിക്ക് ഇരയാക്കിയത്. തിരുവനന്തപുരം അരുവിക്കരക്കു സമീപം കടമ്പനാട് ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മണ്ണുമാന്തിയന്ത്രം പൂർണമായും കത്തി നശിച്ചിരുന്നു.
4/ 6
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പിരിവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംഘം സമീപിച്ചതെന്ന് കരാറുകാരൻ ആരോപിക്കുന്നു. പണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഭീഷണി ആരംഭിച്ചു. രണ്ടു ദിവസം മുൻപ് മണ്ണുമാന്തി യന്ത്രത്തിന്റെ 22,000 രൂപ വില വരുന്ന ഫിൽറ്റർ സംഘം അഴിച്ചുമാറ്റിയെന്ന് രാഹുൽ പരാതിപ്പെടുന്നു.
5/ 6
തുടർന്നും സംഘത്തിന്റെ ഭീഷണി വക വയ്ക്കാതെ വന്നതോടെയാണ് മണ്ണുമാന്തി യന്ത്രം കത്തിച്ചതെന്നും ആരോപണമുണ്ട്. സംഭവത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ അരുവിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
6/ 6
കരാറുകാരന്റെ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷയത്തിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയാണ്.