മലപ്പുറം: ശക്തമായ പ്രതിഷേധങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) തവനൂർ സെൻട്രൽ ജയിൽ (Thavanur Central jail) ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി മടങ്ങും വരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ കുറ്റിപ്പുറം മിനിപമ്പയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ജയിൽ ഉദ്ഘാടന ചടങ്ങിന് വന്ന നാട്ടുകാരുടെ കറുത്ത മാസ്ക് ഊരി വാങ്ങിയ പൊലീസ്, പകരം മഞ്ഞ മാസ്ക് നൽകി ആണ് സദസ്സിൽ പ്രവേശിപ്പിച്ചത്.
സദസ്സിൽ നിന്നും കറുത്ത മാസ്ക് കൊണ്ടുള്ള പ്രതിഷേധം ഉയരുന്നത് തടയാൻ ആയിരുന്നു പോലീസിൻ്റെ ഈ ജാഗ്രത. ഏറെ വൈകാതെ സദസ്സിനു പുറത്ത് കറുത്ത മാസ്കുകൾ കുന്നുകൂടി. എന്നാൽ അങ്ങനെ മാസ്ക് മാറ്റാൻ നിർദേശം ഒന്നും ലഭിച്ചിട്ടില്ല എന്നായിരുന്നു പോലീസിൻ്റെ ഔദ്യോഗിക വിശദീകരണം. ഒരിടത്ത് ഉദ്ഘാടനം ആഘോഷമായി നടക്കുമ്പോൾ അവിടെ നിന്നും ഒന്നര കിലോമീറ്റർ അകലെ കുറ്റിപ്പുറം മിനി പമ്പയിൽ പ്രതിഷേധങ്ങളും കത്തിക്കയറി.
മുദ്രാവാക്യം വിളിച്ച് വിളിച്ച് ബാരിക്കേഡ് തള്ളാൻ തുടങ്ങിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നെ കുത്തിയിരിപ്പ് സമരമായി. മുഖ്യമന്ത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിഷേധം മുന്നിൽ കണ്ട് പോലീസ് പ്രവർത്തകരെ തൂക്കിയെടുത്ത് കൊണ്ടുപോകാൻ തുടങ്ങി. 11 മണിക്ക് മുൻപേ മുഖ്യമന്ത്രി കടന്നുപോയി. അപ്പോഴും മിനിപമ്പയിൽ പ്രതിഷേധങ്ങൾ ഒടുങ്ങിയിരുന്നില്ല.
ഇതിനിടെ, തവനൂരിൽ സെൻട്രൽ ജയിൽ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് രംഗത്തെത്തി. കേരളത്തിന്റെ മുഖ്യമന്ത്രി ഏറ്റവും വലിയ കൊള്ളക്കാരനായി മാറിയിരിക്കുകയാണ്. ലോകചരിത്രത്തിൽ ആദ്യമായി കള്ളന്മാർക്ക് കിടക്കാനുള്ള ജയിൽ ഒരു കൊള്ളക്കാരന്റെ കൈകളാൽ ഉദ്ഘാടനം ചെയ്യപ്പെടുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.