കോഴിക്കോടിന്റെ സുൽത്താൻ ആരാകും?
Last Updated:
നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ചുവക്കും. ലോക്സഭാ വേളയിൽ മാറി ചിന്തിക്കും. ഇതാണ് കുറേനാളായുള്ള കോഴിക്കോടിന്റെ ചരിത്രം. രാഷ്ട്രീയ നിരീക്ഷകർക്ക് പോലും മനസിലാകാൻ കഴിയാത്ത പ്രഹേളികയാണ് ഇത്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇവയില്‍ യുഡിഎഫ് കൈവശമിരിക്കുന്നത് കോഴിക്കോട് സൗത്ത് മാത്രം. ഓരോ മണ്ഡലത്തിലെയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം നോക്കിയാല്‍ മാത്രം മതി കോഴിക്കോട് മണ്ഡലത്തിന്റെ ചുവപ്പിന്റെ കാഠിന്യം മനസിലാക്കാന്‍.
advertisement
നഗരകേന്ദ്രീകൃത മണ്ഡലമാണ് കോഴിക്കോട്. നിറംമാറ്റത്തിന് പലകാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലമായതിനാൽ ഭൂരിപക്ഷ തീവ്ര ഭീകരതയെ ശക്തിയുക്തം ആര് നേരിടുന്നുവോ അവരെ വിജയിപ്പിക്കുക, അല്ലെങ്കില്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന വോട്ടർമാരുടെ ചിന്തയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നതെന്നതാണ് ഒരു വാദം.
advertisement
പൊതുരാഷ്ട്രീയ പ്രശ്നങ്ങള്‍ക്കപ്പുറം സ്ഥാനാര്‍ഥിയുടെ ഗുണങ്ങളും കഴിവുകളും കൃത്യമായി നീരീക്ഷിച്ചു വോട്ടുചെയ്യുന്ന നഗരപ്രദേശങ്ങളിലെ രീതി കോഴിക്കോടും കാണാം. നിലവിലെ എംപി എം കെ രാഘവന് മണ്ഡലത്തിലെ മുക്കിലും മൂലയിലുമുള്ള വ്യക്തി ബന്ധങ്ങള്‍ വോട്ടാവുന്നത് തന്നെ ഇതിന് തെളിവാണ്. ഇളക്കമില്ലാതെ ഇടതുചേരിയില്‍ നില്‍ക്കുന്ന എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞതവണ എം കെ രാഘവന് 900 വോട്ടിനടുത്ത് ലീഡ് നേടാനായതാണ് നിരീക്ഷകര്‍ ഇതിന് ഉദാഹരണായി ചൂണ്ടിക്കാണിക്കുന്നത്.
advertisement
1951ല്‍ ആദ്യതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധ സംഖ്യത്തിനായിരുന്നു കോഴിക്കോട്ട് വിജയം. ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് വെല്ലുവിളിയായിരുന്ന കിസാന്‍ മസ്ദുര്‍ പ്രജാപാര്‍ട്ടിക്കായിരുന്നു ജയം. 57ല്‍ സീറ്റ് കോണ്‍ഗ്രസ് കൈവശപ്പെടുത്തി. മുന്നണികളും സംഖ്യങ്ങളും ഇതിനിടക്ക് പലതവണ മാറി മറിഞ്ഞു. എങ്കിലും നാലു തവണ മാത്രമേ കോഴിക്കോട് നിന്ന് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഡല്‍ഹിയിലെത്തിയിട്ടുള്ളൂ. ഒരിക്കല്‍ സാക്ഷാല്‍ ഇമ്പിച്ചി ബാവയിലൂടെയും രണ്ടുതവണ ജനതാദള്‍ സ്ഥാനാര്‍ഥിയായി വിരേന്ദ്രകുമാറിലൂടെയുമായിരുന്നു വിജയം.
advertisement
സിറ്റിങ് എം പി എംകെ രാഘവൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. 2009 ല്‍ പയ്യന്നൂരില്‍ നിന്നെത്തിയ എം കെ രാഘവന് ഇന്ന് മണ്ഡലത്തിലുള്ള വ്യക്തി പ്രഭാവം തന്നെയാണ് മുതല്‍കൂട്ട്. ഒപ്പം എം.പിയെന്ന നിലയില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ പ്രവര്ത്തനങ്ങളും ഹാട്രിക് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മണ്ഡലം പിടിച്ചെടുക്കാൻ ജനകീയനായ എ പ്രദീപ് കുമാറിനെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് ബാബു ആണ് എൻഡിഎ സ്ഥാനാർഥി.