VS Achuthanandan | അഞ്ചും ഏഴും വയസുള്ള മക്കൾ ഉറങ്ങിക്കിടക്കവേ പോലീസ് കൊണ്ടുപോയ വിഎസ് തിരിച്ചുവന്നത് 20 മാസത്തിനുശേഷം
- Published by:meera_57
- news18-malayalam
Last Updated:
അടിയന്തരാവസ്ഥാ പ്രഖ്യാപനവും, വി.എസിന്റെ അറസ്റ്റും. ഭാര്യ വസുമതിയുടെ ഓർമ്മകൾ
യഥാർത്ഥ സഖാവിന്റെ കുടുംബം ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്ന പങ്കാളിയും മക്കളും രക്തബന്ധമുള്ളവരും മാത്രം ചേരുന്നതല്ല. സഖാവ് വി.എസ്. അച്യുതാനന്ദന്റെ സംബന്ധിച്ച് 44-ാം വയസിൽ ജീവിതത്തിലേക്ക് കടന്നുവന്ന വസുമതിയും തങ്ങൾക്ക് പിറന്നുവീണ രണ്ടുമക്കളും മാത്രമായിരുന്നില്ല ലോകം. സഖാവ് വി.എസ്. പോരാട്ടവേദിയിൽ ചെങ്കൊടിച്ചോപ്പ് കയ്യിലേന്തുമ്പോൾ, മരുന്നിന്റെയും ചോരയുടെയും മനം നിറയുന്ന മറ്റൊരു ലോകത്തായിരുന്നു നേഴ്സ് ആയ ഭാര്യ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ ഭാര്യയാകുമ്പോൾ, കുടുംബവും ജോലിയും എന്നതിലുപരി ഒരു മഹത്തായ നേതാവിന്റെ ആശയങ്ങൾക്കും ആദർശങ്ങൾക്കും താങ്ങായി നിൽക്കുക കൂടി വേണമായിരുന്നു വസുമതി
advertisement
അഞ്ചു വർഷങ്ങൾക്ക് മുൻപൊരു നേഴ്‌സസ് ദിനത്തിൽ തന്റെ തൊഴിൽ ജീവിതവും വ്യക്തിജീവിതവും സമാസമം കൊണ്ടുപോയ നാളുകളെ കുറിച്ച് വി.എസിന്റെ പത്നി വസുമതി പറഞ്ഞിരുന്നു. സമരമുഖത്തെ അച്ഛനെയും, ആതുരസേവനരംഗത്തെ പോരാളിയായ അമ്മയെയും കണ്ടുകൊണ്ടാണ് മകൻ അരുൺകുമാറും മകൾ ആശയും അവരുടെ കുട്ടിക്കാലം മുതലേ വളർന്നുവന്നത്. ഒരു ദിവസം ഒരു നേഴ്സ് പത്തിലേറെ മണിക്കൂറുകൾ ജോലി ചെയ്തിരുന്ന നാളുകളായിരുന്നു അത്. രാവിലെ ഏഴരമണിക്ക് ജോലിയാരംഭിച്ചാൽ, വൈകുന്നേരം ആറുമണി വരെ നീണ്ടുപോകുമായിരുന്ന തൊഴിൽദിനങ്ങൾ (തുടർന്ന് വായിക്കുക)
advertisement
അന്നാളുകളിൽ വ്യക്തിജീവിതവും തൊഴിൽ ജീവിതവും ഒന്നിച്ചു കൊണ്ടുപോകാൻ വസുമതി നന്നേ കഷ്‌ടപ്പെട്ടിരുന്നു. പ്രത്യേകിച്ചും രാത്രികാല ഡ്യൂട്ടി കിട്ടിയിരുന്ന സമയങ്ങളിൽ. അടിയന്തരാവസ്ഥാ പ്രഖ്യാപനവും, വി.എസിന്റെ അറസ്റ്റും വസുമതിയുടെ ചുമതലകൾ വർധിപ്പിച്ചു. വി.എസിന്റെയും വസുമതിയുടെയും മക്കളുടെയും ജീവിതത്തിൽ നിർണായകമായ ഒരു ദിവസം അവർ ആശുപത്രിയിലെ രാത്രി ഷിഫ്റ്റിൽ ജോലിയിലായിരുന്നു
advertisement
അടിയന്തരാവസ്ഥാകാലത്തെ ഒരു രാത്രി വി.എസിനെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോൾ, അഞ്ചും ഏഴും വയസ് പ്രായമുള്ള മകനും മകളും ഉറക്കത്തിലായിരുന്നു. അന്ന് പോയ വി.എസ്. മടങ്ങിവന്നത് 20 മാസങ്ങൾക്ക് ശേഷവും. ആ കാലമത്രയും വീടും തൊഴിലും ഒന്നിച്ചു കൊണ്ടുപോകേണ്ടതിന്റെ പെടാപ്പാടിലായിരുന്നു വസുമതി. പിൽക്കാലത്ത് നേഴ്‌സുമാർക്ക് മികച്ച വേതനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ള സമരമുഖത്തെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു വസുമതി. മൂന്നു പതിറ്റാണ്ടു കാലം വിവിധ സർക്കാർ ആശുപത്രികളിൽ നേഴ്സ് ആയി സേവനമനുഷ്‌ഠിച്ച ശേഷം അവർ സർവീസിൽ നിന്നും വിരമിച്ചു. വി.എസിന്റെ ജന്മദിനത്തിൽ മകന്റെയൊപ്പം കേക്ക് മുറിക്കുന്ന ഭാര്യ വസുമതിയാണ് ചിത്രത്തിൽ