കായംകുളം ആറാട്ടുപുഴ പെരുമ്പിള്ളില്‍ സ്വദേശിയായ അര്‍ച്ചന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ചന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആലപ്പുഴ പൊലീസ് സൂപ്രണ്ടിന് കമ്മീഷന്‍ അംഗം അഡ്വ. എം.എസ്.താര നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.
കൊല്ലം കൊട്ടിയത്തും സമാനമായ രീതിയില്‍ റംസിയെന്ന പെണ്‍കുട്ടിയും ആത്മഹത്യചെയ്യുകയുണ്ടായി. ആണ്‍പെണ്‍ സൗഹൃദങ്ങളില്‍ പ്രണയം ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും അത് ചൂഷണമായി മാറാതിരിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം ഇത്തരം സൗഹൃദങ്ങളില്‍പ്പെടുന്നവര്‍ മറക്കരുത്. ഇത്തരം കാര്യങ്ങളില്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ കൗമാരപ്രായക്കാര്‍ക്കുള്ള കൗണ്‍സിലിംഗ് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കും ഇത് വിരല്‍ചൂണ്ടുകയാണ്. - താര പറഞ്ഞു.
സ്‌കൂള്‍ കോളജ് തലങ്ങളില്‍ വിദ്യാര്‍ഥിനികളുടെ ഇത്തരം പ്രശ്നങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സുഹൃത്തുക്കളും രക്ഷാകര്‍ത്താക്കളും അധ്യാപകരും പ്രശ്‌നങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുന്നതിനുമുമ്പ് നിലവിലുള്ള നിയമസംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള സാമൂഹിക ഉത്തരവാദിത്തം കൂടി കാണിക്കണമെന്നും കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു.
പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബി.എസ്.സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് ജീവനൊടുക്കിയത്. ഏഴു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ സ്ത്രീധനം കുറഞ്ഞു പോയെന്നു പറഞ്ഞ് കാമുകൻ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് അർച്ചനയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കെ അർച്ചനയും കണ്ടല്ലൂർ സ്വദേശിയായ യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നു. അർച്ചന പ്ലസ്ടു കഴിഞ്ഞപ്പോൾ ഇയാൾ വിവാഹ ആലോചനയുമായി ബന്ധുക്കളെ സമീപിച്ചു. എന്നാൽ ഇപ്പോൾ വിവാഹം നടക്കില്ലെന്നും പഠനം കഴിഞ്ഞിട്ടാകാമെന്നും രക്ഷിതാക്കൾ യുവാവിനെ അറിയിച്ചു. ഇരുവരും പ്രണയം തുടർന്നു. ഇതിനിടെ യുവാവ് വിദേശത്ത് പോയി. ഇതോടെ സാമ്പത്തിക നിലയും മെച്ചപ്പെട്ടു. ഇതിനിടെ വിവാഹത്തെ കുറിച്ച് അർച്ചന പറഞ്ഞപ്പോൾ സ്ത്രീധനം എത്ര തരുമെന്നായിരുന്നു ഇയാളുടെ ചോദ്യം.
എന്നാൽ യുവാവ് ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ കൂലിപ്പണിക്കാരനായ പെൺകുട്ടിയുടെ പിതാവിന് സാധിച്ചില്ല. ഇതോടെ യുവാവാ മറ്റൊരു വിവാഹത്തിനായി ഒരുങ്ങി. മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ച ദിവസമാണ് അർച്ചന ആത്മഹത്യ ചെയ്തത്. താൻ മരിക്കാൻ പോകുകയാണെന്ന വാട്സാപ്പ് സന്ദേശം അർച്ചന യുവാവിന് അയയ്ക്കുകയും ചെയ്തു. യുവാവ് സന്ദേശം കണ്ടെന്ന് മനസിയതോടെ അത് ഡിലീറ്റ് ചെയ്തു. തുടർന്ന് ഒതളങ്ങ കഴിച്ചാണ് അർച്ചന ജീവനൊടുക്കിയത്. അർച്ചനയുടെ മെസേജ് കണ്ട യുവാവ് തന്റെ സുഹൃത്തിനെ വിവരം അറിയിച്ചു.