പാതിരാമണലില്‍ കാണാന്‍ നിരവധി കാഴ്ചകള്‍.. വേമ്പനാട്ടു കായലിനു നടുവിൽ സ്ഥിതി ചെയ്യുന്ന പത്ത് ഏക്കറോളം വിസ്തൃതമായ ഒരു ദ്വീപാണ് പാതിരാമണൽ. വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം.പലനാടുകളിൽ നിന്നും വന്നു കുടിയേറിപ്പാർത്ത അപൂർവയിനം പക്ഷികളും ഇവിടെ ധാരാളമായി കാണാറുണ്ട്. നാലുഭാഗത്തും ജലം നിറഞ്ഞ ഈ ദ്വീപിലെ കാഴ്ചകൾ ഏറെ സുന്ദരമാണ്. കുമരകത്തെ കാഴ്ചകളിൽ പാതിരാമണലിന്റെ മനോഹാരിത കൂടിയുണ്ടെങ്കിൽ, യാത്ര കൂടുതൽ സുന്ദരമാകും.
ആലപ്പുഴ ജില്ലയില്‍ മുഹമ്മ പഞ്ചായത്തില്‍ പെടുന്ന ജനവാസമില്ലാത്ത ദ്വീപാണ് പാതിരാമണല്‍. കണ്ടല്‍ക്കാടുകളും മറ്റു ജല സസ്യങ്ങളും കുറ്റിച്ചെടികളും ചേര്‍ന്ന് പക്ഷികളുടെ ആവാസകേന്ദ്രമായ ഈ ഭൂമിയ്ക്ക് 50 ഏക്കറോളം വിസ്തൃതിയുണ്ട്. അനന്തപത്മനാഭന്‍ തോപ്പ് എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപ് നേരത്തേ സ്വകാര്യ ഭൂമിയായിരുന്നു. പാതിരാ കൊക്കുകളുടെ പ്രജനന കേന്ദ്രമാണ് ഇവിടം. മുഹമ്മ ജെട്ടിയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ബോട്ടില്‍ സഞ്ചരിച്ചാല്‍ പാതിരാമണലില്‍ എത്താം. കിഴക്ക് കുമരകത്തെ ബേക്കര്‍ ബംഗ്ലാവ് ജെട്ടിയില്‍ നിന്നും ഇവിടേക്കെത്താം.
ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 150 ഓളം പക്ഷി ഇനങ്ങള്‍ ഈ ദ്വീപിലും പരിസരത്തുമായി ഉളളതായി പക്ഷി നിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വാലന്‍ എരണ്ട, എരണ്ട, പാതിരാ കൊക്ക്, കിന്നരി നീര്‍കാക്ക, ചേര കൊക്ക്, നീര്‍കാക്ക, താമരക്കോഴി, പാത്തി കൊക്കന്‍, മീന്‍ കൊത്തി, ചൂളന്‍ എരണ്ട തുടങ്ങി ഒട്ടേറെ ഇനം പക്ഷികള്‍ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗ്ഗമായി ഇതിനെ മാറ്റിയിട്ടുണ്ട്.
മുഹമ്മ-പാതിരാമണല്‍ (10.30,11.45) മുഹമ്മയിൽ നിന്നു മണിയാപറമ്പിലേക്കുള്ള സർവീസ് ബോട്ട്. 10:30, 11:45 എന്നീ സമയത്തുള്ള ബോട്ട് പാതിരാമണൽ വഴി സർവീസ് നടത്തും. ഈ ബോട്ടിൽ മുഹമ്മയിൽ നിന്നു കയറിയാൽ പാതിരാമണലിൽ ഇറങ്ങാം. വിനോദസഞ്ചാരികളെ ഇറക്കിയ ശേഷം സാധാരണ യാത്രക്കാരുമായി ബോട്ട് മണിയാപറമ്പിലേക്കു പോകും. തിരിച്ചുള്ള സർവീസ് ഒരു മണിക്കൂറിനു ശേഷം പാതിരാമണലിൽ എത്തും. ഇതിൽ സഞ്ചാരികൾക്കു മുഹമ്മയിൽ തിരിച്ചെത്താം.
കുമരകം–പാതിരാമണൽ (രാവിലെ 11.00) രാവിലെ 11 മണിക്കുള്ള കുമരകം – മുഹമ്മ സർവീസ് സർവീസ് പാതിരാമണൽ വഴി തിരിച്ചുവിടും. വിനോദസഞ്ചാരികളെ പാതിരാമണലിൽ ഇറക്കിയ ശേഷം ബോട്ട് മുഹമ്മയ്ക്കു പോകും. മുഹമ്മയിൽ നിന്നുള്ള മടക്ക യാത്രയിൽ ബോട്ട് പാതിരാമണലിൽ എത്തി സഞ്ചാരികളെയും കയറ്റി കുമരകത്ത് എത്തും. രണ്ടു സർവീസുകളിലും ഒരു വശത്തേക്ക് 40 രൂപയാണ് ചാർജ്.