ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയതോടെ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.
ഇന്ധനവില വർധനവിനൊപ്പം പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചതും ജനങ്ങളെ വലയ്‌ക്കുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള എൽ പി ജി സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിനാണ് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഡൽഹിയിൽ 769 രൂപയാകും. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. ഡിസംബറിന് ശേഷം ഇത് മൂന്നാം തവണയാണ് എൽ പി ജി സിലിണ്ടറിന് വില കൂട്ടുന്നത്.
ഇന്ധനവില വർധനവോടെ യാത്രകൾക്കായി സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവവരുടെ ചെലവ് വലിയ തോതിൽ വർധിച്ചു. ബസ് ഉടമകളും ഓട്ടോ, ടാക്സി ഉടമകളും കടുത്ത പ്രതിസന്ധിയിലാണ്. കോവിഡ് മൂലം ബിസിനസ് വളരെ കുറഞ്ഞിരിക്കുന്ന ഘട്ടത്തിൽ വില വർധന പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. കൂലി കൂട്ടിയാൽ ടാക്സി ഉപയോഗിക്കുന്നവരുടെ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നതിനാൽ നഷ്ടം സഹിച്ചും സർവീസ് നടത്തുകയാണെന്ന് ടാക്സി ഉടമകളും ഓട്ടോ ഡ്രൈവർമാരും പറയുന്നു.