ലോകമെങ്ങും ഫുട്ബോള്‍ ലോകകപ്പിന്‍റെ ആവേശത്തിലാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ വിരുന്നെത്തുന്ന കാല്‍പന്തിയുടെ വിശ്വമാമാങ്കം ആഘോഷമാക്കാന്‍ കേരളവും മലയാളികളും ചെയ്യുന്നതെല്ലാം ലോകം മുഴുവന്‍ കണ്ടുകഴിഞ്ഞു. കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ സ്ഥാപിച്ച മെസിയുടെയും നെയ്മറിന്‍റെയും റോണാള്‍ഡോയുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഫിഫ തന്നെ പങ്കുവെച്ചിരുന്നു.
പ്രവാസികളായ ചിലരുടെ ശ്രമഫലത്താലാണ് ഇന്ത്യൻ ടീമിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സുനിൽ ഛേത്രിയുടെ കട്ടൗട്ട് ഇവിടെ ഉയർത്തിയിരിക്കുന്നത്. ഇതുവരെ ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും "നാളെയെൻ നാടും വരും" എന്ന പ്രതീക്ഷയോടെയാണ് നാൽപ്പത് അടിയോളം വരുന്ന ഈ കട്ടൗട്ട് നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന നെൽപാടത്തിന്റെ കരയില്‍ സ്ഥാപിച്ചിരിക്കുന്നത്.
"ലോകകപ്പ് പോലെയൊരു വലിയൊരു പ്ലാറ്റ്‌ഫോമിൽ ഇന്ത്യ പങ്കെടുക്കുന്ന കാലം വിദൂരമല്ല. ഇന്ത്യൻ ഫുട്‍ബോളിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നതാണ് വാസ്‌തവം. അങ്ങനെയുള്ളപ്പോൾ ഞങ്ങളെങ്ങനെ മറ്റൊരു രാജ്യത്തിന് വേണ്ടി ആർപ്പ് വിളിക്കും ? ഞങ്ങൾക്കുറപ്പുണ്ട് ഇന്ത്യ ഒരുനാൾ ലോകകപ്പിൽ കളിക്കും, അതിനായാണ് ഞങ്ങൾ കാത്തിരിക്കുന്നത്" കട്ടൗട്ട് സ്ഥാപിക്കൽ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് മുഴുവൻ ചുക്കാൻ പിടിച്ച അഷ്‌റഫ് പാത്രമംഗലം തന്റെ പ്രതീക്ഷ പങ്കുവെച്ചു.