അഹമ്മദാബാദ്: അഞ്ചുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, തുടർച്ചയായ രണ്ടാം തവണയാണ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഞായറാഴ്ച ഇതേ വേദിയിൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ. വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 62 റൺസിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറി കരുത്തിൽ ഗുജറാത്ത് ഉയർത്തിയ 234 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 18.2 ഓവറിൽ 171 റൺസിന് ഓൾഔട്ടായി. (Photo Credit: Sportzpics)
2.2 വെറും 10 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മോഹിത് ശർമയാണ് മുംബൈയുടെ ഫൈനൽ പ്രതീക്ഷകൾ തകർത്തത്. മറുപടി ബാറ്റിങ്ങിൽ, സൂര്യകുമാർ യാദവ് (38 പന്തിൽ 61), തിലക് വർമ (14 പന്തിൽ 43), കാമറൂൺ ഗ്രീൻ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും മറ്റു ബാറ്റർമാർക്ക് ആർക്കും രണ്ടക്കം കടക്കാനായില്ല. (Photo Credit: Sportzpics)
ക്യാപ്റ്റൻ രോഹിത് ശർമ (7 പന്തിൽ 8), നേഹൽ വധേര (3 പന്തിൽ 4), വിഷ്ണു വിനോദ് (7 പന്തിൽ 5), ടിം ഡേവിഡ് (3 പന്തിൽ 2), ക്രിസ് ജോർദാൻ (5 പന്തിൽ 2), പിയൂഷ് ചൗള (പൂജ്യം), കുമാർ കാർത്തികേയ (7 പന്തിൽ 6), ജേസൻ ബെഹ്‌റൻഡോർഫ് (5 പന്തിൽ 3*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. ഗുജറാത്തിനായി മോഹിത് ശർമയ്ക്കു പുറമേ മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും ജോഷ്വാ ലിറ്റിൽ ഒരു വിക്കറ്റും വീഴ്ത്തി. (Photo Credit: Sportzpics)
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഗില്ലിന്റെ സെഞ്ചുറിക്കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെയാണ് മുംബൈയ്ക്ക് പ്ലേഓഫിലേക്ക് വാതിൽ തുറന്നത്. എന്നാൽ ആ മത്സരത്തേക്കാളും ആക്രമണകാരിയായ ഗില്ലിനെയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കണ്ടത്. (Photo Credit: Sportzpics)
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ തീരുമാനം തെറ്റായിരുന്നെന്നു തെളിയിക്കുന്നതായിരുന്നു ഗുജറാത്തിന്റെ ബാറ്റിങ്. ഒന്നാം വിക്കറ്റിൽ വൃദ്ധിമാൻ സാഹയും (16 പന്തിൽ 18) ഗില്ലും ചേർന്ന് 54 റൺസാണ് കൂട്ടിച്ചേർത്തത്. പവർപ്ലേ ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 50 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. (Photo Credit: Sportzpics)
ആറാം ഓവറിന്റെ അഞ്ചാം പന്തിൽ, 30 റൺസിൽ നിൽക്കെ ക്രിസ് ജോർദന്റെ പന്തിൽ ഗിൽ നൽകിയ ക്യാച്ച് ടിം ഡേവിഡ് വിട്ടുകളഞ്ഞതിന് വലിയ വിലയാണ് മുംബൈക്ക് നൽകേണ്ടിവന്നത്. കഴിഞ്ഞ മത്സരത്തിൽ മുംബൈയുടെ വിജയശിൽപിയായിരുന്ന ആകാശ് മധ്‌വാളിന് ഇത്തവണ തിളങ്ങാനായില്ല. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (13 പന്തിൽ 28*), റാഷിദ് ഖാൻ (2 പന്തിൽ 5*) എന്നിവർ പുറത്താകാതെ നിന്നു. മഴ മൂലം അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത് (Photo Credit: Sportzpics)