മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
മുങ്ങി മരണങ്ങൾ, ഒരു പ്രൈം ടൈം ചർച്ച?
രണ്ടായിരത്തി ഏഴിൽ തട്ടേക്കാട് ഒരു ബോട്ട് അപകടം ഉണ്ടായി. വിനോദയാത്രക്ക് വന്ന പതിനഞ്ചു സ്‌കൂൾ കുട്ടികൾ ഉൾപ്പടെ പതിനെട്ട് പേർ അതിൽ മരിച്ചു. അതുവരെ കേരളത്തിലെ ഒരു സുരക്ഷാ വിഷയത്തിലും ഞാൻ അഭിപ്രായം പറഞ്ഞിരുന്നില്ല, മലയാളത്തിൽ സുരക്ഷയെപ്പറ്റി എഴുതിയിരുന്നുമില്ല. അന്നാണ് ആദ്യമായി ഞാൻ സുരക്ഷയെപ്പറ്റി ഒരു ലേഖനവും പിന്നീട് എങ്ങനെയാണ് കുട്ടികളെ സുരക്ഷിതമായി വിനോദയാത്രക്ക് കൊണ്ട് പോകേണ്ടത് എന്നതിനെ പറ്റി പുസ്തകവും എഴുതിയത്.
advertisement
അതിനു ശേഷം കഴിഞ്ഞ പതിമൂന്ന് വർഷമായി സുരക്ഷയെപ്പറ്റി നിരന്തരം എഴുതുന്നു. "സുരക്ഷയുടെ പാഠങ്ങൾ" എന്ന പുസ്തകം ഉൾപ്പടെ അനവധി പുസ്തകങ്ങൾ എഴുതി. ഫേസ്ബുക്ക് പോസ്റ്റുകൾ നൂറുകണക്കിന് എഴുതി. ജല സുരക്ഷയെ പറ്റി, ഫ്ളാറ്റിലെ സുരക്ഷയെ പറ്റി, സ്‌കൂളിലെ സുരക്ഷയെ പറ്റി ഒക്കെ ലഘുലേഖകൾ ഉണ്ടാക്കി.
എന്നിട്ടെന്തെങ്കിലും സംഭവിച്ചോ ?
1. കേരളത്തിൽ എന്തെങ്കിലും ദുരന്തം ഉണ്ടായാൽ ഉടൻ എന്നെപ്പറ്റി ആളുകൾ ചിന്തിക്കാൻ തുടങ്ങി
2. ദുരന്തേട്ടൻ എന്ന പേര് കിട്ടി
3. എൻ്റെ സുഹൃത്തുക്കളായ അനവധി ആളുകൾ അവരുടെ വ്യക്തി ജീവിതത്തിൽ സുരക്ഷാ പാഠങ്ങൾ പ്രാവർത്തികമാക്കാൻ തുടങ്ങി
4. സ്വന്തം കർമ്മ മണ്ഡലത്തിൽ സ്വാധീനമുള്ളവർ സുരക്ഷാ പാഠങ്ങൾ ഉപയോഗിച്ച് തുടങ്ങി
5. സുരക്ഷയും ദുരന്ത ലഘൂകരണവും ഒക്കെ മലയാളികളുടെ നിഘണ്ടുവിൽ പൊതുവെ കയറിപ്പറ്റി,
ഇതൊന്നും ഞാൻ എഴുതിയതിന്റെ മാത്രം ഫലമാണെന്ന് പറയുന്നില്ല. അതെ സമയം ഞാൻ എഴുതിയത് കൊണ്ട് കൂടിയാണെന്ന് അറിയുകയും ചെയ്യാം.
സുരക്ഷയെ പറ്റി എഴുതിയാൽ മാധ്യമങ്ങൾ ഇപ്പോൾ പുനഃ പ്രസിദ്ധീകരിക്കാറുണ്ട്. താങ്ക് യു.
എന്നാലും മരണങ്ങൾ നടക്കുന്നു. ഒഴിവാക്കാവുന്ന മരണങ്ങൾ. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് മരണങ്ങൾ.
സുരക്ഷയുടെ സന്ദേശം മലയാളികളിലേക്ക് പൂർണ്ണമായി എത്തിയിട്ടില്ലെന്നത് ഉറപ്പാണ്. ഒരു പൈസ പോലും ചെലവാക്കാതെ, സുരക്ഷാ ബോധം ഉണ്ടായാൽ മാത്രം ഒഴിവാക്കാവുന്ന ആയിരക്കണക്കിന് അപകട മരണങ്ങൾ കേരളത്തിൽ സംഭവിക്കുന്നുണ്ട്.
Also Read-പാതിയിൽ മുറിഞ്ഞ ഗാനമായി ഒരു അഭിനയ പ്രതിഭ; ഓർമ്മകളിൽ അനിൽ നെടുമങ്ങാട്
ഇക്കാര്യത്തിൽ മുപ്പത് വർഷത്തെ അനുഭവ പരിചയവും കേരളത്തിൽ പത്തു വർഷത്തെ പ്രവർത്തി പരിചയവും കൊണ്ട് ആർജ്ജിച്ച അനവധി നിർദ്ദേശങ്ങൾ എൻ്റെ കയ്യിലുണ്ട്.
ഉദാഹരണത്തിന് മുങ്ങി മരണങ്ങൾ ഒറ്റ വർഷം കൊണ്ട് ആയിരത്തിൽ താഴെ ആക്കാം, പടിപടിയായി കുറച്ചു കൊണ്ട് വരികയും ചെയ്യാം.
പക്ഷെ ഈ നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തണം. അതിനാണ് നമുക്ക് ടി വി ചാനലുകളുടെ സഹായം വേണ്ടത്. പക്ഷെ ഇക്കാര്യത്തിൽ ടി വി ചാനലുകൾ പൊതുവെ പിന്നിലാണ്.
ഒരു വർഷം ആയിരത്തിൽ മുകളിൽ മലയാളികൾ ആണ് മുങ്ങി മരിക്കുന്നത്. എന്നിട്ടും ഏതെങ്കിലും ടി വി ക്കാർ വന്ന് "ചേട്ടാ, നമുക്ക് മുങ്ങി മരണത്തെപ്പറ്റി ഒരു പ്രോഗ്രാം ചെയ്യാം ?", എന്ന് ചോദിക്കുന്നുണ്ടോ ?. ചുരുങ്ങിയത് നേരെ ചൊവ്വേ പറയാനുള്ള ഒരു അവസരമെങ്കിലും?
ഇല്ല...
സാധാരണ ടി വി ചാനലുകൾ ഏതെങ്കിലും വിഷയത്തിൽ ചർച്ചയിൽ പങ്കെടുക്കാൻ പറഞ്ഞാൽ ഞാൻ ഇപ്പോൾ പോകാറില്ല.
പക്ഷെ ഇത്തവണ ഞാൻ ആ പതിവ് തെറ്റിക്കുകയാണ്.
മുങ്ങി മരണത്തെ പറ്റി മാത്രം സംസാരിക്കാൻ ഏതെങ്കിലും ടി വി ചാനലുകൾ വിളിച്ചാൽ ഞാൻ പോകും. ആയിരം ആളുകളുടെ ജീവന്റെ കാര്യമല്ലേ.
ഒരാഴ്ചക്കപ്പുറം ആരും ഓർക്കുക കൂടി ചെയ്യാത്ത എത്രയോ വിഷയങ്ങൾ നിങ്ങൾ പ്രൈം ടൈമിൽ ചർച്ച ചെയ്യുന്നു. അപ്പോൾ ഒരു ദിവസം ഈ വിഷയം ഒന്നെടുത്തു കൂടേ ?
മുരളി തുമ്മാരുകുടി