അതേസമയം, നിരോധന വാർത്തകൾക്കിടയിലും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയാണ് ആദ്യകാല സോഷ്യൽ മീഡിയയായ ഓർക്കുട്ട്. 90കളിൽ ജനിച്ചവർക്ക് സോഷ്യൽ മീഡിയ എന്തെന്ന് പരിചയപ്പെടുത്തിയത് ഓർക്കുട്ട് ആയിരുന്നു. ഫേസ്ബുക്ക് ഉൾപ്പെടെയുള്ളവ എത്തുന്നതിന് മുന്നേ എത്തിയ ഓർക്കുട്ട് ആയിരുന്നു ഇന്ത്യൻ യുവാക്കൾക്കിടയിൽ അവതരിപ്പിക്കപ്പെട്ട ആദ്യ സോഷ്യൽ മീഡിയ. 2004ൽ പുറത്തിറങ്ങിയ ഗൂഗിളിന്റെ ഉടമസ്ഥതയിലായിരുന്ന ഓർക്കുട്ട് ആണ് ഓൺലൈൻ ചാറ്റിങ്, മെസേജ് ഷെയറിങ് എന്നിവ ഇന്ത്യൻ യുവത്വത്തെ പഠിപ്പിച്ചത്. ഫേസ്ബുക്കിന്റെ വരവിനു ശേഷം പ്രതാപം നഷ്ടപ്പെട്ടതോടെ 2014 സെപ്തംബർ 30ന് ഇത് നിർത്തലാക്കാൻ ഗൂഗിൾ തീരുമാനിക്കുകയായിരുന്നു. 300 മില്യൺ ഉപയോക്താക്കളായി പ്രവർത്തനം അവസാനിക്കുമ്പോൾ ഓർക്കുട്ടിൽ ഉണ്ടായിരുന്നത്.
advertisement
Also Read- Petrol Diesel Price| ആശ്വാസം!; പെട്രോൾ, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല
സോഷ്യൽ മീഡിയ നിരോധന വാർത്തകൾക്കിടയിലും ട്രെൻഡിങ് ഹാഷ്ടാഗുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഓർക്കുട്ട്. ഏറ്റവും മികച്ച സോഷ്യൽ മീഡിയ ഓർക്കുട്ട് തന്നെയാണെന്നാണ് ട്വിറ്ററിൽ 'ഓർക്കുട്ട് ജനറേഷൻ' അവകാശപ്പെടുന്നത്. മാത്രമല്ല, ഒരു പടി കൂടെ കടന്ന് ഫേസ്ബുക്കും ട്വിറ്ററും നിരോധിച്ചാലും കുഴപ്പമില്ല, ഓർക്കുട്ടിനെ തിരികെ കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെടുന്നു. നിരവധി ട്രോളുകളും ഗൃഹാതുരത്വവുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് ഓർക്കുട്ട് ഫാൻസ്. ട്വിറ്ററിൽ രണ്ടായിരത്തിൽ അധികം ട്വീറ്റുകളാണ് ഇതുവരെ പോസ്റ്റ് ചെയ്യപ്പെട്ടത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഐടി നിയമത്തിലെ പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ഒരുക്കമാണെന്നും എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും സർക്കാരുമായി ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. ട്വിറ്റർ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നതിനാൽ നിയമപരമായി പരാതി ഡൽഹിയിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ്.
Also Read- Gold Price Today| സ്വർണവിലയിൽ വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
മൂന്ന് മാസം മുമ്പാണ് ഐടി നയത്തിലെ പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദേശം നൽകിയത്. കമ്പനികൾ ആറ് മാസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. നിലവിൽ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പെന്ന് അവകാശപ്പെടുന്ന കൂ ആപ്പ് മാത്രമാണ് ഐടി നയത്തിലെ പുതിയ മാർഗനിർദേശങ്ങൾ പാലിക്കുന്ന ഏക സോഷ്യൽ മീഡിയ. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഇന്ത്യയുടെ നിലനിൽപ്പ് ചോദ്യ ചിഹ്നമായിരിക്കുകയാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ് ടെക് ലോകം.