തങ്ങളുടെ ഗ്രാമത്തിൽ ഏഴ് ഗുരുദ്വാരകളും രണ്ട് ക്ഷേത്രങ്ങളുമുണ്ടെന്നും എന്നാൽ മുസ്ലീം പള്ളിയില്ലെന്നും ഗ്രാമത്തലവൻ പാല സിംഗ് (45) ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "1947ൽ വിഭജനത്തിന് മുമ്പ് ഒരു പള്ളി ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ അത് നശിച്ചു പോയി. ഗ്രാമത്തിൽ നാല് മുസ്ലീം കുടുംബങ്ങളാണുള്ളത്. ഹിന്ദു, മുസ്ലീം, സിഖ് കുടുംബങ്ങൾ ഞങ്ങളുടെ ഗ്രാമത്തിൽ വളരെ യോജിപ്പിലാണ് കഴിയുന്നത്. എന്നിരുന്നാലും മുസ്ലീം കുടുംബങ്ങൾക്കും അവരുടെ ഒരു ആരാധനാലയം വേണമെന്ന് ഞങ്ങൾ എല്ലാവരും ഒരുപോലെ ആഗ്രഹിച്ചു, അതിനാൽ പള്ളി നേരത്തെ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുനർനിർമിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
advertisement
ഞായറാഴ്ച പള്ളിയുടെ തറക്കല്ലിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയപ്പോൾ കനത്ത മഴ പെയ്യാൻ തുടങ്ങി, സ്ഥലം ചതുപ്പായി മാറി. കനത്ത മഴയെത്തുടർന്ന് പരിപാടി മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് പറഞ്ഞപ്പോൾ ജനങ്ങൾ ദു:ഖിതരായിരുന്നു. എന്നാൽ വേദി അടുത്തുള്ള ശ്രീ സത്സംഗ് സാഹിബ് ഗുരുദ്വാരയിലേക്ക് മാറ്റാമെന്ന് ഗ്രാമവാസികൾ ചേർന്ന് തീരുമാനിച്ചു. എല്ലാ സമുദായങ്ങൾക്കും ഗുരുവിന്റെ ഘർ (ഗുരുവിന്റെ വീട്) എല്ലായ്പ്പോഴും തുറന്നിരിക്കുമെന്നും ഗ്രാമത്തലവൻ പറഞ്ഞു. തുടർന്ന് എല്ലാവരും ഒത്തുചേർന്ന് മണിക്കൂറുകൾക്കുള്ളിൽ ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ നടത്തി. പരിപാടി ഭംഗിയായി നടന്നു, എല്ലാ ഗ്രാമവാസികളും അവരുടെ മതം നോക്കാതെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
Also Read മുണ്ടക്കയം ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വൻ തോതിൽ മദ്യം കടത്തി; ഉദ്യോഗസ്ഥർ പിടിയിലാകും
“കഴിഞ്ഞ 70 വർഷത്തിനിടയിൽ ഗ്രാമത്തിൽ നിന്ന് ആരും താമസം മാറിയിട്ടില്ല. ഒരു പള്ളി ഞങ്ങളുടെ ഗ്രാമത്തിലെ പത്താമത്തെ ആരാധനാലയമായി മാറിയതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും” ഗ്രാമത്തലവൻ കൂട്ടിച്ചേർത്തു.
പള്ളിയുടെ നിർമ്മാണത്തിനായി ഗ്രാമവാസികൾ സംഭാവന നൽകിയിട്ടുണ്ട്. “100 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ സംഭാവന ലഭിച്ചു, എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ആളുകൾ തങ്ങളാലാവുന്ന തുക സംഭാവന നൽകി. വഖഫ് ബോർഡ് അംഗങ്ങളും സംഭാവന നൽകിയതായി,” അദ്ദേഹം പറഞ്ഞു.
Also Read ടച്ചിങ്സിൽ എലി പിടിച്ചു ! തപാലിൽ സുഹൃത്തിന് അയച്ച മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു
ഗ്രാമത്തിന്റെ മുൻ തലവൻ ബോഹർ സിംഗ് ഗുരുദ്വാരയിൽ നടത്തിയ പ്രസംഗത്തിൽ, ഗ്രാമം മുഴുവൻ പള്ളിയുടെ നിർമ്മാണത്തിൽ പൂർണമായും സഹകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത നായിബ് ഷാഹി ഇമാം മൗലാന മുഹമ്മദ് ഉസ്മാൻ റഹ്മാനി ലുധിയാൻവി ചടങ്ങിനായി വേദി ഒരുക്കിയ ഗ്രാമവാസികൾക്ക് നന്ദി പറഞ്ഞു.