ഉദാരവൽക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് ഒന്നു മുതൽ ആരംഭിച്ചു. ഈ ഘട്ടത്തിൽ, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി അംഗീകാരമുള്ള വാക്സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകൾ, സംസ്ഥാന ഗവണ്മെന്റുകൾക്ക് സൗജന്യമായി നൽകുന്നത് തുടരും.
കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 21.80 കോടിയിലധികം വാക്സിൻ ഡോസുകൾ (21,80,51,890) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കൈമാറിയിട്ടുണ്ട്.
advertisement
ഇതിൽ പാഴായതുൾപ്പടെ 20,00,08,875 ഡോസുകളാണ് 2021 മെയ് 23 വരെയുള്ള ശരാശരി കണക്കുകൂട്ടൽ പ്രകാരം, മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത് (ഇന്ന് രാവിലെ എട്ട് മണി വരെയുള്ള കണക്കുകൾ പ്രകാരം).
1.80 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ (1,80,43,015) സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. അടുത്ത 3 ദിവസത്തിനുള്ളിൽ 48 ലക്ഷത്തിലധികം (48,00,650) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ലഭിക്കും.
അതിനിടെ സംസ്ഥാനത്തിന് വാക്സിൻ സൗജന്യമായി നൽകാത്തത് ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തി കേരള ഹൈക്കോടതി. രാജ്യത്തെ പൗരന്മാർക്ക് എന്ത് കൊണ്ട് സൗജന്യ വാക്‌സീൻ നൽകുന്നില്ലെന്ന് കോടതി ചോദിച്ചു. ഭരണഘടനയിലെ ഫെഡറലിസം നോക്കേണ്ട സമയം ഇതെല്ലേ? എല്ലാവർക്കും സൗജന്യ വാക്‌സീൻ നൽകാൻ വേണ്ടി വരുന്നത് 34,000 കോടി രൂപയാണ്. 54,000 കോടി രൂപ അധിക ലാഭവിഹിതമായി റിസർവ് ബാങ്ക് സർക്കാരിനു നൽകിയിട്ടുണ്ട്. ഈ തുക സൗജന്യമായി വാക്‌സീൻ വിതരണത്തിന് ഉപയോഗിച്ചു കൂടെയെന്നും കോടതി ചോദിച്ചു.
വിഷയം നയപരമായ കാര്യമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ മറുപടി നൽകി. വാക്സീൻ നയം മാറിയതോടെ വാക്സീൻ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി ഹർജിക്കാർ പരാതിപ്പെട്ടു.
Also Read ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; ഇന്നലെ മരിച്ചത് 4454 പേർ
ജുഡീഷ്യൽ ഓഫിസർമാരെയും കോടതി ജീവനക്കാരെയും എന്തുകൊണ്ടാണ് മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താത്തത് എന്നു സംസ്ഥാന സർക്കാരിനോടു കോടതി ചോദിച്ചു. കോവിഡ് വ്യാപനത്തിന് ഇടയിലും ലോക്ഡൗണിലും കോടതികൾ പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ബുധനാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് അറിയിച്ചു. കേസ് നാളെ വീണ്ടും പരിഗണിക്കും. വാക്സിൻ നിർമാണത്തിന് കെഎസ് ഡിപി അടക്കമുള്ളവർക്ക് അനുമതി നൽകണമെന്നതടക്കമുള്ള പൊതുതാൽപ്പര്യ ഹർജികയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 4454 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം രോഗം ബാധിച്ചവരുടെ എണ്ണം 2,22,315 ആണ്. ഞായറാഴ്ച്ച ഇത് 2,40,842 ആയിരുന്നു.